കങ്കണയിൽ കുരുങ്ങുമോ സർക്കാര്? മഹാരാഷ്ട്രയിൽ സഖ്യസർക്കാരിൽ ഭിന്നത
കങ്കണയ്ക്ക് 24 മണിക്കൂർ മാത്രം സാവകാശം നൽകിയപ്പോൾ സമാന സാഹചര്യത്തിൽ ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയ്ക്ക് രേഖകൾ സമർപ്പിക്കാൻ ഒരാഴ്ച സാവകാശം നൽകിയെന്ന് മന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ ഭുജ്ബൽ
മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിന്‍റെ കെട്ടിടം പൊളിച്ച നടപടിയിൽ മഹാരാഷ്ട്ര സഖ്യ സർക്കാരിൽ ഭിന്നത വളരുന്നു. കോർപ്പറേഷന്‍റെ തിടുക്കത്തിലുള്ള നടപടി തെറ്റായിപ്പോയെന്ന് മന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ ഛഗൽ ഭുജ്ബൽ പറഞ്ഞു. കങ്കണയ്ക്ക് 24 മണിക്കൂർ മാത്രം സാവകാശം നൽകിയപ്പോൾ സമാന സാഹചര്യത്തിൽ ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയ്ക്ക് രേഖകൾ സമർപ്പിക്കാൻ ഒരാഴ്ച സാവകാശം നൽകിയത് ഭുജ്ബൽ ഓർമിപ്പിച്ചു. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
നേരത്തെ ശരദ് പവാറും കോർപ്പറേഷൻ നടപടി കങ്കണയ്ക്ക് ഗുണം ചെയ്തെന്ന് നിരീക്ഷിച്ചിരുന്നു. സഖ്യസർക്കാരിൽ കൂട്ടായ തീരുമാനങ്ങളുണ്ടാകുന്നില്ലെന്ന് കോൺഗ്രസ് നേരത്തെ പലവട്ടം പരാതി ഉയർത്തിയിരുന്നു. അതേസമയം കങ്കണയ്ക്കെതിരായ മയക്കുമരുന്ന് ആരോപണങ്ങളിൽ അന്വേഷണം നടത്താനുള്ള സർക്കാർ നിർദ്ദേശത്തിൽ മുംബൈ പൊലീസ് ഉടൻ കേസെടുക്കും.