ആയിരണകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പദയാത്രയില്‍ പങ്കെടുക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ പദയാത്രയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍, നിയന്ത്രണങ്ങള്‍ മറികടന്ന് കോണ്‍ഗ്രസ് റാലി തുടരുകയാണ്.
ബംഗളൂരു: കര്‍ണാടകയില്‍ (Karnataka) കൊവിഡ് വ്യാപനത്തിനിടെ കോണ്‍ഗ്രസ് നടത്തുന്ന പദയാത്രയുടെ (Congress Mahayathra) പേരില്‍ രാഷ്ട്രീയ വിവാദം കത്തുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ച് പദയാത്ര നടത്തിയതിന് ഡി കെ ശിവകുമാര്‍, സിദ്ധരാമ്മയ്യ അടക്കം നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്തു. പദയാത്ര വേദിയില്‍ കൊവിഡ് പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ ഡി കെ ശിവകുമാര്‍ മടക്കി അയച്ചും കൂടെ ആയപ്പോൾ സംസ്ഥാനത്ത് ബിജെപിയും കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയപ്പോര് രൂക്ഷമായിരിക്കുകയാണ്.
കാവേരി നദിക്ക് കുറുകെ മേക്കേദാട്ടു അണക്കെട്ട് നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് പതിനൊന്ന് ദിവസം നീളുന്നതാണ് കോണ്‍ഗ്രസിന്‍റെ പദയാത്ര. രമാനഗരയില്‍ നിന്ന് ബംഗളൂരുവിലേക്ക് നടത്തുന്ന യാത്രയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറും സിദ്ധരാമ്മയ്യയുമാണ് നേതൃത്വം നല്‍കുന്നത്. ആയിരണകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പദയാത്രയില്‍ പങ്കെടുക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ പദയാത്രയ്ക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍, നിയന്ത്രണങ്ങള്‍ മറികടന്ന് കോണ്‍ഗ്രസ് റാലി തുടരുകയാണ്.
കടുത്ത പനിയെ തുടര്‍ന്ന് പദയാത്ര തുടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ സിദ്ധരാമ്മയ്യ ബംഗളൂരുവിലേക്ക് മടങ്ങിയിരുന്നു. തുടർന്ന് ഡി കെ ശിവകുമാറിന്‍റെ നേതൃത്വത്തിലാണ് ഇപ്പോള്‍ പദയാത്ര നടക്കുന്നത്. വിശദീകരണം ആവശ്യപ്പെട്ട് കോണ്‍ഗ്രസിനും നേതാക്കള്‍ക്കും സര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഡി കെ ശിവകുമാറിനും സിദ്ധരാമ്മയ്യക്കും എതിരെ രാമനഗര പൊലീസ് കേസ് എടുത്തു.
പിന്നാലെ പദയാത്രയ്ക്കിടെ പരിശോധനയ്ക്കായി ആരോഗ്യവകുപ്പും രാമനഗരയിലെത്തി. എന്നാല്‍ കൊവിഡ് പരിശോധനയക്ക് വിസമ്മതിച്ച ഡി കെ ശിവകുമാർ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ തിരിച്ചുവിടുകയായിരുന്നു. ശക്തമായ നടപടിയുണ്ടാകുമെന്നാണ് സര്‍ക്കാര്‍ മുന്നറിയിപ്പ് നൽകുന്നത്. എന്നാല്‍ പദയാത്രയുമായി മുന്നോട്ട് പോകുമെന്ന നിലപാടിൽ നിന്ന് മാറ്റമില്ലെന്ന് കോൺഗ്രസും വ്യക്തമാക്കുന്നു.
