വാഹനാപകടത്തിന്റെ പേരിൽ മുൻ ഗതാഗത മന്ത്രി ഗണേഷ് കുമാർ പിരിച്ചുവിട്ട ചടയമംഗലം ഡിപ്പോയിലെ ഡ്രൈവർ ആർ ബിനുവിനെ കെഎസ്ആർടിസി തിരിച്ചെടുത്തു. നിയമപോരാട്ടത്തിനൊടുവിൽ ഹൈക്കോടതി അനുകൂല വിധി പുറപ്പെടുവിച്ചെങ്കിലും ഭരണം മാറിയ ശേഷമാണ് ഉത്തരവ് നടപ്പിലായത്.
കൊല്ലം: വാഹനാപകടത്തിന്റെ പേരിൽ സർവീസിൽ നിന്ന് പുറത്താക്കിയ ഡ്രൈവറെ ഭരണം മാറിയതോടെ തിരിച്ചെടുത്ത് കെഎസ്ആർടിസി. ചടയമംഗലം ഡിപ്പോയിലെ ഡ്രൈവർ ആർ ബിനുവിനെയാണ് കോർപ്പറേഷൻ തിരിച്ചെടുത്തത്. ചടയമംഗലം നെട്ടേത്തറയിൽ ഉണ്ടായ അപകടത്തിന്റെ പേരിലാണ് ബിനുവിനെ അന്നത്തെ ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ നേരിട്ട് ഇടപ്പെട്ട് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. നടപടിക്കെതിരെ ബിനു ഹൈക്കോടതിയിൽ നിയമ പോരാട്ടം നടത്തിവരികയായിരുന്നു.

വിവരാവകാശ നിയമപ്രകാരം ബിനു ശേഖരിച്ച രേഖകളാണ് കോർപ്പറേഷന്റെ ഇരട്ടത്താപ്പ് പുറത്തെത്തിച്ചത്. കേരളത്തിലെ മുഴുവൻ ഡിപ്പോകളിലും ഉണ്ടായ സമാനമായ സംഭവങ്ങൾ ബിനു പരിശോധിച്ചു. എന്നാൽ ജീവഹാനി സംഭവിച്ച അപകടങ്ങളിൽ പോലും ഒരു ഡ്രൈവറെയും കെഎസ്ആർടിസി പിരിച്ചുവിട്ടിരുന്നില്ലന്ന് രേഖകളിൽ വ്യക്തമാക്കുന്നു. ആറ്റിങ്ങൽ ഡിപ്പോയിലെ ഡ്രൈവർ അശ്രദ്ധമായി ബസ് ഓടിച്ച് ഓട്ടോറിക്ഷയിൽ ഇടിച്ച് നാല് നിരപരാധികൾ പിടഞ്ഞുമരിച്ചിട്ട് പോലും അയാളെ മൂന്ന് മാസം സസ്പെൻഡ് ചെയ്ത് രണ്ട് ഇൻക്രിമെന്റ് തടഞ്ഞുവെച്ച ശേഷം തിരിച്ചെടുത്തു.
എന്നാൽ യാതൊരു മാനദണ്ഡവും ഇല്ലാതെ ബിനുവിനെ പിരിച്ചുവിട്ട നടപടിക്കെതിരെയാണ് ഇദ്ദേഹം കോടതി കയറിയത്. വകുപ്പ് മന്ത്രിയുടെ പ്രതികാര നടപടി ഒടുവിൽ കെഎസ്ആർടിസിക്ക് തന്നെ തിരിച്ചടിയായി. ബിനുവിനെ തിരിച്ചെടുക്കാനുള്ള കോടതി ഉത്തരവ് ഉണ്ടായിട്ടും പാലിക്കപ്പെട്ടില്ല. മൂന്ന് മാസത്തിലധികം കെഎസ്ആർടിസി ചീഫ് ഓഫീസിൽ ഉത്തരവ് ഫയലിൽ ഉറങ്ങി. ഭരണം മാറിയതോടെ ഫയലിന് അനക്കം വെച്ചു. ഒടുവിൽ വിനുവിനെ തിരിച്ചെടുക്കാൻ തീരുമാന മെത്തുകയും ചെയ്തു. അടുത്ത ദിവസങ്ങളിൽ തന്നെ ബിനുവിന് പഴയതുപോലെ ജോലിയിൽ പ്രവേശിക്കാൻ ആകും എന്നാണ് വിവരം


