ഡോക്ടറും സാമൂഹിക പ്രവര്‍ത്തകനുമായ അനില്‍ കുമാര്‍ സിപിഐഎം ചിക്കബെല്ലാപുര ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്.
ബംഗളൂരു: കര്‍ണാടക ബാഗേപള്ളി മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി ഡോ. അനില്‍ കുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സംസ്ഥാന സെക്രട്ടറി യു ബസവരാജ്, നേതാക്കളായ ഗോവര്‍ധനാചാരി, ഡോ. രാമപ്പ തുടങ്ങിയവര്‍ക്കൊപ്പം ബാഗേപ്പള്ളി താലൂക്ക് ഓഫീസിലെത്തിയാണ് പത്രിക സമര്‍പ്പിച്ചത്. തുടര്‍ന്ന് നടന്ന പൊതുയോഗം സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യെച്ചൂരി ഉദ്ഘാടനം ചെയ്തു. യു ബാസവരാജ്, കേന്ദ്ര കമ്മിറ്റി അംഗം കെഎന്‍ ഉമേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഡോക്ടറും സാമൂഹിക പ്രവര്‍ത്തകനുമായ അനില്‍ കുമാര്‍ സിപിഎം ചിക്കബെല്ലാപുര ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. 1983, 1994, 2004 തെരഞ്ഞെടുപ്പുകളില്‍ സിപിഎം ബാഗേപ്പള്ളിയില്‍ വിജയിച്ചിരുന്നു. 1983ല്‍ എവി അപ്പാസ്വാമി റെഡ്ഢിയും 1994ലും 2004ലും ജിവി ശ്രീരാമ റെഡ്ഢിയുമാണ് വിജയിച്ചത്. 2018ലെ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തായിരുന്നു. ഇത്തവണ മണ്ഡലത്തില്‍ ജെഡിഎസ് പിന്തുണ സിപിഎമ്മിനാണ്.
കെജിഎഫ് മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥിയായ തങ്കരാജും പത്രിക സമര്‍പ്പിച്ചു. കെആര്‍ പുരത്ത് നഞ്ചേഗൗഡ നാളെയും കല്‍ബുര്‍ഗിയില്‍ പാണ്ഡുരംഗ മാവിന്‍കര്‍ 19നും പത്രിക സമര്‍പ്പിക്കും.
ജഗദീഷ് ഷെട്ടര്‍ കോണ്‍ഗ്രസിലേക്ക്
ബെംഗലൂരു: ബിജെപി വിട്ട കര്‍ണാടക മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ കോണ്‍ഗ്രസിലേക്ക്. ഇന്ന് രാവിലെ 8.15ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഹുബ്ബള്ളി ധാര്‍വാഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ ഷെട്ടര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നാണ് വിവരം.
ഇന്നലെ രാത്രി കോണ്‍ഗ്രസ് നേതാവ് എസ് എസ് മല്ലികാര്‍ജുന്റെ വീട്ടില്‍ വച്ച് ഡി കെ ശിവകുമാറും സിദ്ധരാമയ്യയും രണ്‍ദീപ് സുര്‍ജെവാലയും മറ്റ് മുതിര്‍ന്ന നേതാക്കളും ഷെട്ടറുമായി മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച നടത്തിയിരുന്നു. ഷെട്ടര്‍ രാഹുല്‍ ഗാന്ധിയുമായും ഫോണില്‍ സംസാരിച്ചുവെന്നാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതില്‍ രോഷാകുലനായാണ് ഷെട്ടര്‍ പാര്‍ട്ടി വിട്ടത്. 67-കാരനായ ഷെട്ടറിന് രാജ്യസഭാ സീറ്റും ഗവര്‍ണര്‍ പദവിയും ബിജെപി കേന്ദ്ര നേതൃത്വം വാഗ്ദാനം ചെയ്തിരുന്നു. ഇതെല്ലാം ഉപേക്ഷിച്ചാണ് തനിക്ക് എംഎല്‍എ സീറ്റ് തന്നെ വേണമെന്ന നിര്‍ബന്ധത്തില്‍ ഷെട്ടര്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത്.
സുഡാൻ സംഘർഷം തുടരുന്നു: കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

