കർണാടകയിൽ ഇന്ദിരാ കാൻറീനുകളുടെ പേര് മാറ്റാൻ നീക്കം, യോഗം വിളിച്ച് ബിജെപി സർക്കാർ
ദാരിദ്ര നിർമ്മാർജനത്തിനായി പ്രവർത്തിച്ച ഇന്ദിരാഗാന്ധിയുടെ പേരാണ് കാൻറീനുള്ളതെന്നും അത് മാറ്റാനുളള നീക്കം ലജ്ജാകരമാണെന്നും ബിജെപിയുടേത് വെറുപ്പിന്റെ രാഷ്ട്രീയമാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
ബംഗ്ലൂരു: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേരിലുള്ള കർണാടകയിലെ ഇന്ദിരാ കാൻറീനുകളുടെ പേര് മാറ്റാൻ ബിജെപി സർക്കാർ നീക്കം. അന്നപൂർണേശ്വരി കാൻറീൻ എന്ന് പുനർനാമകരണം ചെയ്യാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. അതിനായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിൽ സർക്കാർ യോഗം വിളിച്ചു ചേർത്തു. ബിജെപി നിർദ്ദേശപ്രകാരമാണ് പേര് മാറ്റാൻ സർക്കാർ നീക്കം തുടങ്ങിയത്.
ഇന്ദിരാ കാന്റീന്റെ പേര് മാറ്റാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ദാരിദ്ര നിർമ്മാർജനത്തിനായി പ്രവർത്തിച്ച ഇന്ദിരാഗാന്ധിയുടെ പേരാണ് കാൻറീനുള്ളതെന്നും അത് മാറ്റാനുളള നീക്കം ലജ്ജാകരമാണെന്നും ബിജെപിയുടേത് വെറുപ്പിന്റെ രാഷ്ട്രീയമാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
അതിനിടെ നാഗർഹോളെ രാജീവ്ഗാന്ധി കടുവാസങ്കേതത്തിന്റെ പേരും മാറ്റണമെന്നും ബിജെപി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ കുടക് ബിജെപി നേതൃത്വം പ്രധാനമന്ത്രിക്ക് കത്തയച്ചു. കെ എം കരിയപ്പയുടെയോ കെ എസ് തിമ്മയ്യയുടേയോ പേര് നൽകണമെന്ന് ആവശ്യം.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.