മദ്യ വില്‍പ്പന ഇല്ലാത്തതിനാല്‍ പ്രതിമാസം 1800 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് എക്സൈസ് മന്ത്രി നാഗേഷ്. ഈ സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ബംഗളൂരു: മദ്യ വില്‍പ്പന സംബന്ധിച്ച് കര്‍ണാടക മന്ത്രിസഭയില്‍ ഇന്ന് പ്രത്യേക ചര്‍ച്ച. കര്‍ണാടക എക്സൈസ് മന്ത്രി നാഗേഷ് ആണ് ഇക്കാര്യം അറിയിച്ചത്. നമ്മള്‍ ഒരു മഹാമാരിയോടാണ് പോരാടുന്നത്. അപ്പോള്‍ ജനങ്ങള്‍ ഈ നിയന്ത്രണങ്ങള്‍ എല്ലാം സഹിക്കേണ്ടി വരും. മദ്യ വില്‍പ്പന ഇല്ലാത്തതിനാല്‍ പ്രതിമാസം 1800 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്നും നാഗേഷ് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഈ സാഹചര്യത്തിലാണ് മന്ത്രിസഭാ യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം, കർണാടകയില്‍ കൊവിഡ് മരണം ആറായി. ബംഗളൂരു ഉൾപ്പെടെയുളള തീവ്രബാധിത മേഖലകളിൽ ഏപ്രിൽ 30 വരെ ലോക്ക്ഡൗൺ തുടരണമെന്നാണ് വിദഗ്ധ സമിതി സർക്കാരിന് ശുപാർശ നൽകിയിരിക്കുന്നത്.

കർണാടകയിലെ ഗദഗിൽ കടുത്ത ന്യുമോണിയയെ തുടർന്ന് ചികിത്സ തേടിയ എൺപതുകാരിയാണ് മരിച്ചത്. ഇവർക്ക് രോഗം വന്നത് എങ്ങനെയെന്ന് വ്യക്തതയില്ല. സംസ്ഥാനത്ത് ന്യുമോണിയക്ക് ചികിത്സ തേടിയ ശേഷം കൊവിഡ് സ്ഥിരീകരിച്ച മറ്റ് മൂന്ന് പേരും വെന്‍റിലേറ്ററിലാണ്.

ഞായറാഴ്ച മുതൽ കർണാടകയില്‍ റാപിഡ് ടെസ്റ്റ് തുടങ്ങും. കൊവിഡ് ബാധിതർ ഇല്ലാത്ത പന്ത്രണ്ട് ജില്ലകളിലൊഴികെ ഏപ്രിൽ 30 വരെ ലോക്ക്ഡൗൺ നീട്ടണമെന്നാണ് സർക്കാ‍ർ നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ മെയ് 30 വരെ അടച്ചിടണം.അതേ സമയം ലോക്ക്ഡൗൺ ലംഘിച്ച് ഇന്ന് സംസ്ഥാനത്തെ പലയിടങ്ങളിലും ആഴ്ചച്ചന്തകളിൽ ആളുകൂടി.