Hijab row : രാജ്യത്തെ പ്രതിഷേധത്തിൽ മുക്കിയ ഹിജാബ് കേസിന്‍റെ നാള്‍വഴി ഇങ്ങനെ
ഉഡുപ്പിയിലെ സര്‍ക്കാര്‍ കോളേജില്‍ തുടങ്ങിയ എതിര്‍പ്പാണ് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിമാറിയത്. ഹിജാബ് അനുവദിക്കാത്തിന്റെ പേരില്‍ 250 ഓളം വിദ്യാര്‍ത്ഥിനികളാണ് ഇതുവരെ പരീക്ഷ ബിഹിഷ്‌കരിച്ചത്.
നാല് മാസത്തിലേറെ നീണ്ട പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കുമൊടുവിലാണ് ഹിജാബ് കേസില്‍ കര്‍ണാടക ഹൈക്കോടതി ഇന്ന് വിധി പറയുന്നത്. ഉഡുപ്പിയിലെ സര്‍ക്കാര്‍ കോളേജില്‍ തുടങ്ങിയ എതിര്‍പ്പാണ് രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് വഴിമാറിയത്. ഹിജാബ് അനുവദിക്കാത്തിന്റെ പേരില്‍ 250 ഓളം വിദ്യാര്‍ത്ഥിനികളാണ് ഇതുവരെ പരീക്ഷ ബിഹിഷ്‌കരിച്ചത്. ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതാചാര വസ്ത്രങ്ങള്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സര്‍ക്കാര്‍.
ഉഡുപ്പി പിയു കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാര്‍ത്ഥിനികളെ തടഞ്ഞതോടെയാണ് വിവാദങ്ങളുടെ തുടക്കം. കാലങ്ങളായി ഹിജാബും ബുര്‍ഖയും മാറ്റിയ ശേഷമേവിദ്യാര്‍ത്ഥിനികളെ അനുവദിച്ചിരുന്നുള്ളൂവെന്ന് കോളേജ് അധികൃതര്‍ നിലപാട് സ്വീകരിച്ചതോടെ പ്രതിഷേധം കടുത്തു. വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്തുണയുമായി കൂടുതല്‍ സംഘടനകള്‍ രംഗത്ത്. പിന്നാലെ മംഗ്ലൂരുവിലും മാണ്ഡ്യയിലും സര്‍ക്കാര്‍ കോളേജുകളില്‍ ഹിജാബ് ധരിച്ചെത്തിയവരെ തടഞ്ഞു. കാവി ഷാള്‍ ധരിച്ച് മറ്റൊരു വിഭാഗം വിദ്യാര്‍ത്ഥികളും കോളേജുകളിലേക്ക് എത്തിയതോടെ പ്രതിഷേധം സംഘര്‍ഷങ്ങള്‍ക്ക് വഴിമാറി. പ്രതിഷേധം തെരുവകളിലേക്ക് വ്യാപിച്ചു.
2021 ഡിസംബര്‍ 27: ഉഡുപ്പി സര്‍ക്കാര്‍ പിയു കോളേജില്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ കയറാന്‍ ശ്രമിച്ച ആറ് വിദ്യാര്‍ത്ഥിനികളെ തടയുന്നു,
എതിര്‍പ്പുകള്‍ക്ക് ശേഷം ക്ലാസില്‍ കയറാതെ വിദ്യാര്‍ത്ഥികള്‍ മടങ്ങുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും ഹിജാബ് ധരിച്ച് ആറ് വിദ്യാര്‍ത്ഥിനികള്‍ എത്തുന്നു, പ്രധാനാധ്യാപകന്‍ തന്നെ എത്തി തടയുന്നു. സ്‌കൂള്‍ പ്രവര്‍ത്തിച്ച് തുടങ്ങി 35 വര്‍ഷം കഴിഞ്ഞെങ്കിലും ഒരു വിദ്യാര്‍ത്ഥിനിയും ക്ലാസില്‍ ഹിജാബ് ധരിച്ച് ഇരുന്നിട്ടില്ലെന്ന് പ്രധാനാധ്യാപകന്‍ രുദ്ര ഗൗഡ വിശദീകരിക്കുന്നു. ഹിജാബും ബുര്‍ഖയും മാറാന്‍ പ്രത്യേക സൗകര്യം കാലങ്ങളായി പ്രവര്‍ത്തിക്കുന്നുവെന്ന് അധികൃതര്‍ ചൂണ്ടികാട്ടുന്നു. ഹിജാബ് അഴിച്ചുമാറ്റിയ ശേഷം ക്ലാസില്‍ പ്രവേശിപ്പിക്കും എന്ന് അറിയിച്ചെങ്കിലും വിദ്യാര്‍ത്ഥിനികള്‍ ക്ലാസ് ബഹിഷ്‌കരിക്കുന്നു.
2022 ജനുവരി 1: ഉഡുപ്പി പിയു കോളേജിന് മുന്നില്‍ ആറ് വിദ്യാര്‍ത്ഥിനികള്‍ക്ക് പിന്തുണയുമായി രക്ഷിതാക്കള്‍ അടക്കം എത്തുന്നു. പ്രധാന കവാടത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു. ഹിജാബിന്റെ പേരില്‍ ക്‌സാസും പരീക്ഷയും നഷ്ടമാകുന്നുവെന്ന് വിദ്യാര്‍ത്ഥിനികള്‍ മാധ്യമങ്ങളോട് പ്രതികരിക്കുന്നു.
ജനുവരി 3: ചിക്കമംഗ്ലൂരു സര്‍ക്കാര്‍ കോളേജില്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ കയറാന്‍ ശ്രമിച്ചവരെ അധ്യാപകര്‍ തടയുന്നു. വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധിക്കുന്നു ഉച്ചയോടെ കാവി ഷാള്‍ ധരിച്ച് ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ എത്തുന്നു. ഹിജാബ് അനുവദിച്ചാല്‍ കാവി ഷാളും അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നു. അധ്യാപകര്‍ തടയുന്നു.
ജനുവരി 6: മംഗ്ലൂരു സര്‍ക്കാര്‍ കോളേജ്, മാണ്ഡ്യ സര്‍ക്കാര്‍ കോളേജ് എന്നിവടങ്ങളിലും സമാന പ്രതിഷേധം. വിദ്യാര്‍ത്ഥികള്‍ സംഘം തിരിഞ്ഞ് അള്ളാഹു അക്ബറും ജയ് ശ്രീറാം വിളിക്കുന്നു. മറ്റ് കോളേജുകളിലേക്ക് പടരുന്നു. വിദ്യാര്‍ത്ഥികള്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടുന്നു. വിവിധയിടങ്ങളില്‍ പൊലീസ് ലാത്തി വിശുന്നു.
ജനുവരി 14: ഹിജാബ് വിഷയം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തുന്നു.
ജനുവരി 27: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് അനുവദിക്കേണ്ടെന്ന് പ്രത്യേക സമിതി സര്‍ക്കാരിന് ശുപാര്‍ശ ചെയ്യുന്നു.
ജനുവരി 31: ഹിജാബ് ധരിച്ച് ക്ലാസില്‍ പ്രവേശിപ്പിക്കാത്തതിന് എതിരെ ഉഡുപ്പിയിലെ ആറ് വിദ്യാര്‍ത്ഥിനികള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
ഭരണഘടന ഉറപ്പ് നല്‍കുന്ന 14, 19 , 25 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടികാട്ടുന്നു.
ഫെബ്രുവരി 5: 1983 വിദ്യാഭാസ ആക്ടിലെ 133ആം വകുപ്പ് പ്രകാരം, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാതാചാര വസ്ത്രങ്ങള്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുന്നു.
ഫെബ്രുവരി 6: പ്രതിഷേധം സംഘര്‍ഷങ്ങളിലേക്ക് വഴിമാറുന്നു. പ്രതിഷേധം തെരുവകളിലേക്ക് വ്യാപിക്കുന്നു. വിവിധയിടങ്ങളില്‍ പ്രതിഷേധം. ലാത്തിചാര്‍ജ്
ഫെബ്രുവരി 8: ഹിജാബ് കേസില്‍ ഹൈക്കോടതി വാദം കേട്ട് തുടങ്ങുന്നു.
ഫെബ്രുവരി 9: ഭരണഘടനാ വിഷയങ്ങള്‍ കണക്കിലെടുത്ത് കേസ്‌ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ചിന് കൈമാറുന്നു.
ഫെബ്രുവരി 10: വിശാല ബെഞ്ച് കേസ് പരിഗണിക്കുന്നു.
ഫെബ്രുവരി 15: അന്തിമ ഉത്തരവ് വരുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതാചാര വസ്ത്രങ്ങള്‍ നിരോധിച്ചുള്ള നടപടി തുടരണമെന്ന് ഹൈക്കോടതി നിര്‍ദേശം. ഹിജാബ് ധരിച്ചെത്തുന്ന അധ്യാപകരെ അടക്കം സ്‌കൂളുകള്‍ക്ക് മുന്നില്‍ തടയുന്നുവെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി.
ഫെബ്രുവരി 21: വാദം പതിനൊന്ന് ദിവസം നീണ്ടു. കേസ് വിധി പറയാനായി മാറ്റുന്നു. കേസില്‍ കക്ഷി ചേര്‍ന്നവരോട് വാദങ്ങള്‍ എഴുതിനല്‍കാന്‍ ആവശ്യപ്പെടുന്നു.
കര്‍ണാടക സര്‍ക്കാര്‍ വാദം
ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ നിലപാട് അറിയിച്ചു. ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാന്‍ നിലവില്‍ വസ്തുതകളില്ല. ഭരണഘടനയുടെ 25ആം അനുച്ഛേദം ഹിജാബിന്റെ കാര്യത്തില്‍ ബാധകമല്ല. ഖുറാന്‍ മാത്രം മുന്‍നിര്‍ത്തി ഹിജാബിന് വേണ്ടി വാദിക്കുന്നതില്‍ അര്‍ഥമില്ല. ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്രത്തിനുള്ള അവകാശത്തില്‍ ഹിജാബ് വരില്ല. ഒരു കാരണവശാലും ഹിജാബ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനുവദിക്കാനാകില്ല
ശബരിമല, മുത്തലാഖ് വിധികള്‍ കണക്കിലെടുക്കണം
ഹര്‍ജിക്കാരുടെ വാദം
ഹിജാബ് മതാചാരത്തിന്റെയും മൗലികാവകാശങ്ങളുടെയും ഭാഗം. നിരോധനം ഭരണഘടന ഉറപ്പ് നല്‍കുന്ന അനുച്ഛേദം 14,19, 25 ലംഘനം
മതസ്വാതന്ത്രത്തിനുള്ള അവകാശം ലംഘിക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച് നിയമം നിലവില്‍ ഇല്ല. സര്‍ക്കാര്‍ നിയോഗിച്ച സമിതിക്ക് നിരോധനം നടപ്പാക്കാന്‍ അധികാരമില്ല. ഹിജാബിന്റെ പേരില്‍ വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിക്കുന്നു.