കർണാടകയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ബസവരാജ് രായറെഡ്ഡി ഇസ്ലാം മതത്തെ പുകഴ്ത്തി നടത്തിയ പ്രസ്താവന വൻ വിവാദമായി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധം ശക്തമാക്കിയതോടെ, എല്ലാ മതങ്ങളെയും താൻ ബഹുമാനിക്കുന്നുവെന്ന് വിശദീകരണവുമായി മന്ത്രി രംഗത്തെത്തി.

ബംഗളൂരു: കർണാടകയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ബസവരാജ് രായറെഡ്ഡിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മന്ത്രിസ്ഥാനത്തുനിന്ന് അദ്ദേഹം രാജിവെക്കണമെന്നും ഹിന്ദു സമൂഹത്തോട് പരസ്യമായി മാപ്പുപറയണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. മാപ്പുപറയാൻ തയാറായില്ലെങ്കിൽ മന്ത്രിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തയാറാകണമെന്ന് ബി.ജെ.പി നേതാക്കൾ വ്യക്തമാക്കി. അല്ലാത്തപക്ഷം സംസ്ഥാനവ്യാപകമായി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നാണ് മുന്നറിയിപ്പ്.

കൊപ്പള ജില്ലയിലെ കുക്‌നൂരിൽ നടന്ന സമൂഹവിവാഹ ചടങ്ങിൽ സംസാരിക്കവെയാണ് മന്ത്രി രായറെഡ്ഡി വിവാദ പ്രസ്താവന നടത്തിയത്. ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ മതമാണ് ഇസ്ലാമെന്നും അത് പൂർണ്ണമായും മാനവികതയിൽ അധിഷ്ഠിതമാണെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം. താൻ സാധാരണയായി ക്ഷേത്രങ്ങളോ മഠങ്ങളോ സന്ദർശിക്കാറില്ലെന്നും എന്നാൽ മക്കയിൽ പോയി ഹജ്ജ് കർമ്മം ചെയ്യാൻ തനിക്ക് ഏറെ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിനെക്കുറിച്ച് സമൂഹത്തിൽ തെറ്റിദ്ധാരണകൾ പ്രചരിപ്പിക്കപ്പെടുകയാണെന്നും ഖുർആൻ പഠിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും രായറെഡ്ഡി പറഞ്ഞതാണ് വിവാദമായത്.

മന്ത്രിയുടെ പരാമർശം സനാതന ധർമ്മത്തെയും ഹിന്ദു വിശ്വാസങ്ങളെയും അവഹേളിക്കുന്നതാണെന്ന് ബി.ജെ.പി ആരോപിച്ചു. കോൺഗ്രസ് സർക്കാരിന്റെ ഹിന്ദു വിരുദ്ധ നിലപാടാണ് ഇതിലൂടെ പുറത്തുവന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി. സംഭവം വിവാദമായതോടെ എല്ലാ മതങ്ങളെയും ആദരിക്കുന്ന വ്യക്തിയാണ് താനെന്നും മറ്റ് മതങ്ങളെ മോശമായി ചിത്രീകരിച്ചിട്ടില്ലെന്നും വ്യക്തമാക്കി മന്ത്രി വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.