ക്ലാസ് മുറിയിൽ വിദ്യാർഥിയെ ഭീകരവാദിയെന്ന് വിളിച്ച് അധ്യാപകൻ, ഉചിതമായി മറുപടി നൽകി വിദ്യാർഥി-വീഡിയോ
അധ്യാപകൻ വിദ്യാർഥിയുടെ പേര് കേട്ടപ്പോൾ തന്നെ മുംബൈ ഭീകരാക്രമണക്കേസിലെ കസബിനെപ്പോലെയെന്നാണ് പറഞ്ഞത്. തുടർന്ന് മറുപടിയുമായി വിദ്യാർഥിയും രംഗത്തെത്തി.
ബെംഗളൂരു: ക്ലാസ് മുറിയിൽ വിദ്യാർഥിയെ തീവ്രവാദിയെന്ന് വിളിച്ച് അധ്യാപകൻ. ഉഡുപ്പിയിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (എംഐടി) പ്രൊഫസറാണ് ക്ലാസെടുക്കുന്നതിനിടെ വിദ്യാർഥിയെ തീവ്രവാദിയെന്ന് വിളിച്ചത്. സംഭവം വിവാദമായതോടെ അധ്യാപകനെ സസ്പെൻഡ് ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് പ്രൊഫസർക്കെതിരെ നടപടി. നവംബർ 26 വെള്ളിയാഴ്ചയായിരുന്നു സംഭവം. ക്ലാസിൽ ഇതുസംബന്ധിച്ച് അധ്യാപകനും വിദ്യാർഥിയും തർക്കിക്കുന്നതും കാണാം. അധ്യാപകൻ വിദ്യാർഥിയുടെ പേര് കേട്ടപ്പോൾ തന്നെ മുംബൈ ഭീകരാക്രമണക്കേസിലെ കസബിനെപ്പോലെയെന്നാണ് പറഞ്ഞത്. തുടർന്ന് മറുപടിയുമായി വിദ്യാർഥിയും രംഗത്തെത്തി.
ഒരു മുസ്ലീമായിരിക്കുന്നതിനാൽ ദിവസവും ഇത്തരം അധിക്ഷേപം നേരിടുന്നു. മുംബൈ ഭീകരാക്രമണമൊന്നും തമാശയല്ല. എന്റെ മതത്തിന്റെ പേരിൽ നിങ്ങൾ എന്നെ അധിക്ഷേപിക്കുന്നുവെന്നും വിദ്യാർഥി അധ്യാപകനോട് പറയുന്നത് വിഡീയോയിൽ വ്യക്തമാണ്. തനിക്ക് വിദ്യാർഥി മകനെപ്പോലെയാണെന്ന് അധ്യാപകൻ മറുപടി നൽകുന്നു. എന്നാൽ ഒരു പിതാവും സ്വന്തം മകനെ ഇങ്ങനെ വിളിക്കില്ലെന്നും വിദ്യാർഥി മറുപടി നൽകി.
"നിങ്ങളുടെ മകനോട് ഇങ്ങനെ പറയുമോ? അവനെ തീവ്രവാദി എന്ന് വിളിക്കുമോ? ഇത്രയധികം ആളുകളുടെ മുന്നിൽ വെച്ച് അങ്ങനെ വിളിക്കാൻ കഴിയും? ഇത് ഒരു ക്ലാസ്സാണ്. നിങ്ങൾ പ്രൊഫഷണലാണ്. നിങ്ങൾ പഠിപ്പിക്കുന്നു. നിങ്ങൾക്ക് എന്നെ തീവ്രവാദി എന്നുവിളിക്കാനാവില്ല- വിദ്യാർഥി പറഞ്ഞു. തുടർന്ന് അധ്യാപകൻ വിദ്യാർത്ഥിയോട് ക്ഷമ ചോദിക്കുന്നതും വീഡിയോയിൽ പിന്നീട് കാണാം. വീഡിയോ വൈറലായതോടെ എംഐടി പ്രൊഫസറെ സസ്പെൻഡ് ചെയ്യുകയും ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
ഒരു കൊതുക് കടിച്ചതിന് 30 ഓപ്പറേഷൻ, കോമയിലായത് നാലാഴ്ച; യുവാവിന്‍റെ അനുഭവം പേടിപ്പെടുത്തുന്നത്...
സംഭവത്തെ അപലപിക്കുന്നുവെന്നും എല്ലാ മതങ്ങൾക്കും തുല്യസ്ഥാനമാണ് സ്ഥാപനം നൽകുന്നതെന്നും അധികൃതർ പറഞ്ഞു. വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കും. വിദ്യാർത്ഥിക്ക് കൗൺസിലിംഗ് നൽകുമെന്നും അധികൃതർ വ്യക്തമാക്കി. പ്രശ്നത്തിലേക്ക് നയിച്ച സംഭവമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. വീഡിയോ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചതാരാണെന്നും വ്യക്തമല്ലെന്ന് കോളേജ് അധികൃതർ പറഞ്ഞു.