കർണാടകയിലെ ഷിമോഗയിൽ ഭാര്യക്കെതിരെ ഭർത്താവിന്‍റെ പരാതി. മതപരിവർത്തനത്തിന് ഭാര്യ സമ്മർദം ചെലുത്തുന്നുവെന്നാരോപിച്ചാണ് പരാതി

ബെംഗളൂരു: കർണാടകയിലെ ഷിമോഗയിൽ മതംമാറണമെന്നാവശ്യപ്പെട്ട് ഭാര്യ ശല്യപ്പെടുത്തുന്നുവെന്ന് കാട്ടി പരാതി നല്‍കി ഭർത്താവ്. ബൊമ്മനക്കാട്ടെ സ്വദേശി വിനയ് ആണ് ഭാര്യ പ്രിയതയ്ക്കെതിരെ ഭദ്രാവതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതിയിൽ കേസെടുത്ത പൊലീസ് പ്രിയതയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റ‍‍ർ ചെയ്തു. 2011ൽ ആണ് ലിംഗായത്ത് ആചാര പ്രകാരം വിനയും പ്രിയതയും തമ്മിലുള്ള വിവാഹം നടക്കുന്നത്. 2015ൽ പ്രിയത ഷിമോഗയിലെ പോ‍ഡാർ പബ്ലിക് സ്കൂളിൽ അധ്യാപികയായി ജോലിയിൽ പ്രവേശിച്ചു. ഇവിടെ നിന്ന് സഹഅധ്യാപിക മരിയ പ്രിയദർശിനിയെ പരിചയപ്പെട്ടതോടെ പ്രിയത തന്റെ ജീവിതം ദുസ്സഹമാക്കിയെന്നാണ് വിനയുടെ പരാതി. ക്രൈസ്തവ വിശ്വാസങ്ങൾ പിന്തുടരാൻ ആരംഭിച്ച പ്രിയത, പിന്നാലെ മതം മാറാൻ ആവശ്യപ്പെട്ട് തന്നെ രണ്ടുമക്കളെയും സമ്മർദത്തിലാക്കാൻ തുടങ്ങിയെന്നും വിനയ്യുടെ പരാതിയിൽ പറയുന്നു.

തുടർന്ന് വഴക്ക് പതിവായതോടെ പ്രിയത സ്വന്തം വീട്ടിലേക്ക് താമസം മാറിയെങ്കിലും വീട്ടുകാർ മുൻകയ്യെടുത്ത് ചർച്ചകൾ നടത്തിയതോടെ മടങ്ങി എത്തിയിരുന്നു. കുറച്ചു നാളുകൾ പ്രശ്ങ്ങളില്ലായിരുന്നെങ്കിലും വീണ്ടും സമ്മർദ്ദം തുടങ്ങിയതോടെയാണ് വഴക്ക് പൊലീസ് സ്റ്റേഷൻ കയറിയിരിക്കുന്നത്. വിനയുടെ പരാതിയിൽ കേസെടുത്ത ഭദ്രാവതി പൊലീസ് പ്രിയതയ്ക്കെതിരെ എഫ്ഐആട രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനിടയിൽ പ്രിയതയെയും സുഹൃത്തായി സഹ അധ്യാപിക മരിയ പ്രിയദർശിനിയെയും ഇരുവരും ജോലി ചെയ്തിരുന്ന പോഡാർ സ്കൂൾ പുറത്താക്കിയിട്ടുണ്ട്. 

YouTube video player