ജമ്മുകശ്മീരിലെ സാഹചര്യം വലിയ വെല്ലുവിളി: ചൈനയെ പ്രതീക്ഷിച്ച് പാകിസ്ഥാൻ
ഒറ്റയടിക്ക് നയതന്ത്ര ബന്ധം വെട്ടിക്കുറയ്ക്കാനും വ്യാപാരം നിറുത്തിവയ്ക്കാനും പാകിസ്ഥാൻ തീരുമാനം. സേനയ്ക്ക് അതിർത്തിയിൽ ജാഗ്രതാ നിർദ്ദേശം നല്കുന്നു. ഒപ്പം ഐക്യരാഷ്ട്രമനുഷ്യവകാശ കൗൺസിലിനെ സമീപിക്കുന്നു. ഈ സാഹചര്യം ഇന്ത്യ നിരീക്ഷിക്കുകയാണ്.
ദില്ലി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷമുള്ള സംസ്ഥാനത്തെയും അതിർത്തിയിലെയും സാഹചര്യം കേന്ദ്രസർക്കാരിന് വലിയ വെല്ലുവിളിയാകുന്നു. പാകിസ്ഥാന്റെ ഭീഷണി കണക്കിലെടുക്കേണ്ടെന്നാണ് സർക്കാർ തീരുമാനം. എന്നാൽ ഐക്യരാഷ്ട്രസഭയിൽ ചൈനീസ് നിലപാട് എന്താകും എന്ന സംശയം ഇന്ത്യയ്ക്കുണ്ട്.
ഒറ്റയടിക്ക് നയതന്ത്ര ബന്ധം വെട്ടിക്കുറയ്ക്കാനും വ്യാപാരം നിറുത്തിവയ്ക്കാനും പാകിസ്ഥാൻ തീരുമാനം. സേനയ്ക്ക് അതിർത്തിയിൽ ജാഗ്രതാ നിർദ്ദേശം നല്കുന്നു. ഒപ്പം ഐക്യരാഷ്ട്രമനുഷ്യവകാശ കൗൺസിലിനെ സമീപിക്കുന്നു. ഈ സാഹചര്യം ഇന്ത്യ നിരീക്ഷിക്കുകയാണ്. കശ്മീരിൽ അശാന്തി പടർത്തുക എന്നതാണ് പാക് ലക്ഷ്യം. ഐക്യരാഷ്ട്ര മനുഷ്യവകാശ കൗൺസിൽ ഇന്നലെ വാർത്താവിനിമയ സംവിധാനം വിച്ഛേദിച്ചതിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു.
ഐക്യരാഷ്ട്ര സുരക്ഷാ സമിതിയേയും പാകിസ്ഥാൻ സമീപിക്കും. അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങളെ കഴിഞ്ഞ ദിവസം ഇന്ത്യ തീരുമാനം അറിയിച്ചു. എന്നാൽ ഇന്ത്യ നേരത്തെ ഇക്കാര്യം ചർച്ച ചെയ്തു എന്ന റിപ്പോർട്ടുകൾ അമേരിക്ക തള്ളിയിട്ടുണ്ട്. ജമ്മുകശ്മീരനെ രണ്ടു പ്രദേശമാക്കാനുള്ള തീരുമാനത്തിൽ ചൈന അതൃപ്തി പരസ്യമാക്കിയിരുന്നു. സുരക്ഷാസമിതിയിൽ ചൈനീസ് പിന്തുണ പാകിസ്ഥാൻ പ്രതീക്ഷിക്കുന്നുണ്ട്.
എന്നാൽ ആഭ്യന്തര വിഷയത്തിൽ ഒരു രാജ്യാന്തര സംഘടനയുടെയും ഇടപെടൽ വേണ്ടെന്ന നിലപാട് ഇന്ത്യ ആവർത്തിക്കുകയാണ്. കശ്മീരിൽ വാർത്താവിനിമയ സവിധാനങ്ങൾ പുനസ്ഥാപിച്ചിട്ടില്ല. എത്രനാൾ ഇത് തുടരും എന്ന് വ്യക്തമല്ല. ദേശീയ സുകക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ താഴ്വരയിൽ തുടരുകയാണ്
പ്രധാനമന്ത്രിയുടെ അഭിസംബോധനയിൽ കശ്മീരിലെ ആശങ്ക അകറ്റാനുള്ള വിശദീകരണം നല്കുക, അമിത് ഷാ താഴ്വരയിലെത്തി ചർച്ചകൾ നടത്തുക. സർക്കാരിന്‍റെ ഈ തുടർനടപടികൾ എത്രത്തോളം പ്രശ്നപരിഹാരത്തിന് സഹായിക്കും എന്ന് ഇപ്പോൾ വ്യക്തമല്ല.