'ദില്ലിയിലെ ജനങ്ങള്‍ക്ക് ശുദ്ധജലം എത്തിക്കാന്‍ കഴിയില്ല, ഷഹീന്‍ബാഗില്‍ ബിരിയാണി വിളമ്പും': കെജ്‍രിവാളിനെതിരെ യോഗി
ദില്ലിയിലെ ജനങ്ങള്‍ക്ക് ശുദ്ധജലം എത്തിക്കാന്‍ കഴിയുന്നില്ലെന്നും പക്ഷേ ഷഹീന്‍ബാഗ് പ്രതിഷേധക്കാര്‍ക്ക് കെജ്‍രിവാള്‍ സര്‍കക്കാര്‍ ബിരിയാണി വിളമ്പുകയാണെന്നും യോഗി ആദിത്യനാഥ്.
ദില്ലി: ആം ആദ്മി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദില്ലിയിലെ ജനങ്ങള്‍ക്ക് ശുദ്ധജലം എത്തിക്കാന്‍ കഴിയില്ലെന്നും എന്നാല്‍ ഷഹീന്‍ബാഗിലെ പ്രതിഷേധക്കാര്‍ക്ക് കെജ്‍രിവാള്‍ സര്‍ക്കാര്‍ ബിരിയാണി വിളമ്പുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ദില്ലിയിലെ രോഹിണിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ദില്ലിയിലെ ജനങ്ങള്‍ക്ക് ശുദ്ധജലം നല്‍കാന്‍ കെജ്‍രിവാളിന് കഴിയില്ല. ദില്ലിയിലാണ് ഏറ്റവും മലിനമായ കുടിവെള്ളം ലഭിക്കുന്നതെന്നാണ് ഒരു സര്‍വേയില്‍ പറയുന്നത്. എന്നാല്‍ ഷഹീന്‍ബാഗിലും മറ്റ് സ്ഥലങ്ങളിലും പ്രതിഷേധിക്കുന്ന ആളുകള്‍ക്ക് കെജ്‍രിവാള്‍ സര്‍ക്കാര്‍ ബിരിയാണി വിളമ്പുകയാണ്'- യോഗി പറഞ്ഞു.
Read More: 'ഇന്ത്യയെ വിഭജിച്ചത് അവരുടെ പൂര്‍വികർ': സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരെ വീണ്ടും യോഗി ആദിത്യനാഥ്
ഷഹീന്‍ബാഗ് പ്രതിഷേധക്കാരുടെ പൂര്‍വികരാണ് ഇന്ത്യയെ വിഭജിച്ചത്. അതിനാല്‍ ഇന്ത്യ ശ്രേഷ്ഠ ഭാരതമായി വളര്‍ന്നു വരുന്നതില്‍ അവര്‍ക്ക് മുറുമുറുപ്പ് ഉണ്ടെന്നും യോഗി പറഞ്ഞിരുന്നു. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയിലേക്ക് വരാമെന്ന് മഹാത്മാഗാന്ധി നൽകിയ ഉറപ്പിന് അനുസൃതമായിട്ടാണ് സിഎഎ നടപ്പിലാക്കുന്നതെന്നും യോഗി പറഞ്ഞിരുന്നു.