ദില്ലിയില്‍ സ്കൂള്‍ കാണാന്‍ കേരള സംഘം വന്നുവെന്ന് ആപ്പ് എംഎല്‍എ; അത് ആരെന്ന് മന്ത്രി ശിവന്‍കുട്ടി
ഈ ട്വീറ്റ് റീട്വീറ്റ് ചെയ്ത് മറുപടി നല്‍കിയ മന്ത്രി ശിവന്‍കുട്ടി അതിന് ശേഷം ഫേസ്ബുക്കിലും ഇതിനെക്കുറിച്ച് എഴുതി.
തിരുവനന്തപുരം: ദില്ലി സര്‍ക്കാര്‍ (Delhi Govt) വിദ്യാഭ്യാസ സംവിധാനങ്ങളെക്കുറിച്ച് പഠിക്കാന്‍ കേരളത്തിലെ ഉദ്യോഗസ്ഥര്‍ എത്തിയെന്ന ആംആദ്മി വാദം തള്ളി സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. ദില്ലി മോഡൽ പഠിക്കാൻ കേരളത്തിന്റെ ഉദ്യോഗസ്ഥർ കൽക്കാജി സ്കൂൾ സന്ദർശിച്ചെന്ന് ആപ്പ് (AAP) എം.എൽ എ അതിഷിയാണ് ട്വീറ്റ് ചെയ്തത്.
ഈ ട്വീറ്റ് റീട്വീറ്റ് ചെയ്ത് മറുപടി നല്‍കിയ മന്ത്രി ശിവന്‍കുട്ടി അതിന് ശേഷം ഫേസ്ബുക്കിലും ഇതിനെക്കുറിച്ച് എഴുതി. ആപ്പിന് ആരോ 'ആപ്പ്' വച്ചതാണെന്ന് തോന്നുന്നു, ഡൽഹി മാതൃക പഠിക്കാൻ കേരളത്തിൽ നിന്നാരെയും പൊതുവിദ്യാഭ്യാസ വകുപ്പ് അയച്ചിട്ടില്ല.
കുറച്ചു ദിവസം മുമ്പ് കേരള മാതൃക പഠിക്കാൻ വന്ന ഡൽഹിക്കാർക്ക് എല്ലാ സഹായങ്ങളും ചെയ്ത് കൊടുത്തിട്ടുണ്ട്. എം എൽ എ സ്വീകരിച്ചത് ആരെയാണെന്ന് അറിയാൻ താല്പര്യമുണ്ട് - മന്ത്രി തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
അതേസമയം ആപ്പ് എം.എൽ എ അതിഷിയുടെ ട്വീറ്റിന് അടിയിലും ശിവന്‍കുട്ടി കേരളത്തിന്‍റെ ഉദ്യോഗസ്ഥരെ അയച്ചിട്ടില്ലെന്ന് പറഞ്ഞത് വലിയ ചര്‍ച്ചയായി മാറുന്നുണ്ട്. ഇത് സംബന്ധിച്ച് ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും മറ്റ് പാര്‍ട്ടിക്കാരും വലിയ തര്‍ക്കമാണ് ട്വിറ്ററില്‍ നടക്കുന്നത്.