സംസ്ഥാനത്തെ പട്ടയഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു.
ദില്ലി: സംസ്ഥാനത്തെ പട്ടയഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. ക്വാറി ഉടമകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ കേരളം നിലപാട് അറിയിച്ചത്. ഇതുസംബന്ധിച്ച നിലപാട് സത്യവാങ്മൂലമായി അറിയിക്കാൻ കോടതി നിർദ്ദേശം നൽകി.
കാര്‍ഷിക ആവശ്യങ്ങള്‍ക്കും, വീട് വയ്ക്കാനും ആയി നല്‍കുന്ന പട്ടയ ഭൂമികള്‍ മറ്റ് ആവശ്യങ്ങള്‍ക്ക് എങ്ങനെ കൈമാറാന്‍ കഴിയുമെന്ന് സുപ്രീം കോടതി വാക്കാല്‍ ചോദിച്ചു. പട്ടയ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരെ ക്വാറി ഉടമകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ കേസിൽ വാദം കേട്ട സുപ്രീം കോടതി നിലവിൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്യേണ്ടതില്ലെന്ന് വ്യക്തമാക്കിയിരുന്നു.
സംസ്ഥാനത്ത് പട്ടയ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതുമായ് ബന്ധപ്പെട്ട വിഷയത്തിൽ എല്ലാ വശങ്ങളും പരിഗണിയ്ക്കേണ്ടതുണ്ടെന്ന് അറിയിച്ചിരുന്നു. കാര്‍ഷിക ഭൂമി ഒഴികെയുള്ള പട്ടയ ഭൂമികള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരും എന്ന സൂചനയാണ് സര്‍ക്കാര്‍ സ്റ്റാന്റിംഗ് കോണ്‍സല്‍ സി കെ ശശി സുപ്രീം കോടതിയില്‍ നല്‍കിയത്.
എല്ലാ പട്ടയ ഭൂമിയും ഒരു പോലെ കണക്കാക്കാന്‍ കഴിയില്ലെന്ന് ക്വാറി ഉടമകള്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകരായ കെ വി വിശ്വനാഥന്‍, വി ഗിരി എന്നിവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ക്വാറി ഉടമകളും തമ്മില്‍ ഒത്ത് കളിക്കുക ആണെന്ന് പരിസ്ഥിതി പ്രവർത്തകർക്കായി ഹാജരായ അഭിഭാഷാകന്‍ പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു.
Read more: പട്ടയചട്ടം ലംഘിച്ചെന്ന് റിപ്പോര്‍ട്ട്; എം എം മണിയുടെ സഹോദരനെതിരെ റവന്യൂ വകുപ്പ് നടപടി തുടങ്ങി
തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് സത്യവാങ്മൂലമായി അറിയിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നൽകിയത്. ക്വാറി ഉടമകള്‍ക്ക് വേണ്ടി മുതിർന്ന അഭിഭാഷകരായ കെ വി വിശ്വനാഥന്‍, വി ഗിരി ഇ എം എസ് അനാം, എം കെ എസ് മേനോന്‍, അഭിഭാഷകരായ ഉഷ നന്ദിനി, മുഹമ്മദ് സാദിഖ് എന്നിവര്‍ ഹാജരായി. പരിസ്ഥി പ്രവർത്തകർക്കായി അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, ജെയിംസ് ടി തോമസ് എന്നിവരും ഹാജരായി.
