ബെം​ഗളൂരുവിൽ നഴ്സിങ് വിദ്യാർഥിയായ സൗമിനി വിവാഹിതയായിരുന്നു. അബിൽ ഒരു നഴ്സിങ് സർവീസ് ഏജൻസി നടത്തുകയായിരുന്നു. ഏജൻസി വഴിയുള്ള പരിചയമാണ് ഇരുവരെയും അടുപ്പിച്ചത്.

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി യുവാവും പെൺസുഹൃത്തും തീ കൊളുത്തി മരിക്കാൻ കാരണം ഇരുവരുടെയും ബന്ധം സൗമിനിയുടെ ഭർത്താവ് അറിഞ്ഞതിനെത്തുടർന്നാണെന്ന് പൊലീസ് നി​ഗമനം. ബെംഗളുരുവിലെ കൊത്തന്നൂരിന് അടുത്തുള്ള ദൊഡ്ഡഗുബ്ബിയിലാണ് ഇടുക്കി സ്വദേശിയായ അബിൽ അബ്രഹാനും (29), പശ്ചിമ ബംഗാള്‍ സ്വദേശിനി സൗമനി ദാസും (20) തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും അടുപ്പത്തിലായിരുന്നെന്നും കഴിഞ്ഞ കുറച്ചു മാസങ്ങളായി ദൊഡ്ഡഗുബ്ബിയിലെ ഫ്ലാറ്റില്‍ അബിലും സൗമിനിയും ഒന്നിച്ചാണ് താമസിക്കുന്നതെന്നും അയൽക്കാരും പൊലീസും പറഞ്ഞു.

ബെം​ഗളൂരുവിൽ നഴ്സിങ് വിദ്യാർഥിയായ സൗമിനി വിവാഹിതയായിരുന്നു. അബിൽ ഒരു നഴ്സിങ് സർവീസ് ഏജൻസി നടത്തുകയായിരുന്നു. ഏജൻസി വഴിയുള്ള പരിചയമാണ് ഇരുവരെയും അടുപ്പിച്ചത്. തുടർന്ന് ഇരുവരും ഫ്ലാറ്റെടുത്ത് താമസം തുടങ്ങി. അബിലുമായുള്ള സൗമിനിയുടെ ബന്ധം ഭർത്താവ് അറിഞ്ഞതോടെയാകാം ഇരുവരും കടുംകൈ ചെയ്യാൻ തീരുമാനിച്ചതെന്നാണ് പൊലീസ് പറ‌യുന്നത്. അതേസമയം, ആത്മഹത്യാക്കുറിപ്പുകൾ ലഭിച്ചിട്ടില്ല. ഇരുവരുടെയും ഫോൺ പരിശോധിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും പൊലീസ് വ്യക്തമാക്കി. ഇരുവരും പരസ്പരം പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കൊത്തന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തീകൊളുത്തിയശേഷം ഇരുവരുടെയും നിലവിളി കേട്ട് ഇവരുടെ ഫ്ലാറ്റിലെത്തിയ അയല്‍വാസികള്‍ വാതില്‍ തകര്‍ത്ത് അകത്തു കടന്നെങ്കിലും തീ അണക്കുന്നതിന് മുമ്പ് തന്നെ സൗമിനി മരിച്ചിരുന്നു. അബിലിനെ വിക്ടോറിയ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ വിക്ടോറിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കരിമമ്മ അഗ്രഹാരയ്ക്ക് അടുത്ത് ഒരു സ്വകാര്യ കോളേജിലാണ് രണ്ടാം വർഷ നഴ്സിങ് വിദ്യാർത്ഥിനി ആയിരുന്നു സൗമിനി പഠിച്ചിരുന്നത്.