സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഉത്തർപ്രദേശിലെയും ബിഹാറിലെയും ജ്വല്ലറി ഉടമകൾ മുഖം മറച്ചെത്തുന്ന ഉപഭോക്താക്കൾക്ക് പ്രവേശനം നിഷേധിച്ചു. മോഷണങ്ങൾ വർധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് അസോസിയേഷൻ.
വാരാണസി: സുരക്ഷാ കാരണങ്ങൾ മുൻനിർത്തി മുഖം മറച്ചെത്തുന്ന ഉപഭോക്താക്കൾക്ക് ആഭരണങ്ങൾ വിൽക്കില്ലെന്ന കർശന തീരുമാനവുമായി ഉത്തർപ്രദേശ് ജ്വല്ലേഴ്സ് അസോസിയേഷൻ. ബുർഖ, ഹിജാബ്, മാസ്ക്, ഹെൽമറ്റ് എന്നിവ ധരിച്ച് മുഖം മറച്ചു വരുന്നവർക്ക് കടകളിൽ പ്രവേശനം അനുവദിക്കില്ലെന്ന് വ്യക്തമാക്കി വ്യാപകമായി പോസ്റ്ററുകൾ പതിപ്പിച്ചു കഴിഞ്ഞു. വിവിധ ജില്ലകളിൽ മോഷണങ്ങളും സാമ്പത്തിക തട്ടിപ്പുകളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് യുപിജെഎ ജില്ലാ പ്രസിഡന്‍റ് കമൽ സിംഗ് പറഞ്ഞു.
മുഖം മറച്ചെത്തുന്നവർ കുറ്റകൃത്യം ചെയ്താൽ അവരെ തിരിച്ചറിയാൻ പ്രയാസമാണെന്നും അതിനാൽ കടയ്ക്കുള്ളിൽ പ്രവേശിക്കുമ്പോൾ മുഖം വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ നടപടി ഏതെങ്കിലും മതത്തിന് എതിരല്ലെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് സത്യനാരായണ സേഠ് വ്യക്തമാക്കി. മുസ്ലീം സ്ത്രീകൾക്ക് ബുർഖ ധരിച്ച് വരാമെങ്കിലും കടയ്ക്കുള്ളിൽ പ്രവേശിക്കുമ്പോൾ തിരിച്ചറിയൽ ഉറപ്പാക്കാൻ അത് മാറ്റേണ്ടി വരും. വാരണാസിയിലെ ആയിരക്കണക്കിന് കടകളിൽ ഈ പ്രശ്നം നേരിടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ലൊഹ്ത മേഖലയിലെ ജ്വല്ലറി ഉടമയായ ഷാഹിദ് ഉൾപ്പെടെയുള്ളവർ ഈ തീരുമാനത്തെ എതിർത്തു. ബുർഖ മാറ്റാൻ ആവശ്യപ്പെടുന്നത് സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഇത് ബിസിനസിനെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കടകളിൽ വനിതാ ജീവനക്കാരെ നിയമിച്ച് തിരിച്ചറിയൽ പരിശോധന നടത്തുകയാണ് വേണ്ടതെന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്. ജ്വല്ലറി ഉടമകളുടെ ഈ തീരുമാനത്തിൽ തെറ്റില്ലെന്ന് ഗവൺമെന്‍റ് അഡ്വക്കേറ്റ് റാണ സഞ്ജീവ് സിംഗ് അഭിപ്രായപ്പെട്ടു.
ബുർഖ ധരിച്ചെത്തിയവർ മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. സ്വന്തം സുരക്ഷ ഉറപ്പാക്കാൻ ഏതൊരു വ്യാപാരിക്കും അവകാശമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഝാൻസി ഉൾപ്പെടെയുള്ള മറ്റ് ജില്ലകളിലും സമാനമായ രീതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്വർണ്ണക്കടകൾക്ക് മുന്നിൽ 'നോ എൻട്രി' പോസ്റ്ററുകൾ പതിപ്പിച്ചത് ഇപ്പോൾ സംസ്ഥാനതലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ബിഹാറിലും നിയന്ത്രണം
ബിഹാറിലെ സ്വർണ്ണക്കടകളിലും ഉപഭോക്താക്കൾക്ക് പുതിയ പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മോഷണങ്ങളും കവർച്ചകളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഓൾ ഇന്ത്യ ജ്വല്ലേഴ്സ് ആൻഡ് ഗോൾഡ് ഫെഡറേഷൻ നൽകിയ നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം. ജനുവരി എട്ട് മുതൽ സംസ്ഥാനവ്യാപകമായി ഈ നിയമം പ്രാബല്യത്തിൽ വന്നു. ഹിജാബ്, നിഖാബ്, ബുർഖ എന്നിവ ധരിച്ചവർക്കും മാസ്ക്, ഹെൽമറ്റ് എന്നിവ ഉപയോഗിച്ച് മുഖം പൂർണ്ണമായോ ഭാഗികമായോ മറച്ചിട്ടുള്ളവർക്കും ജ്വല്ലറികളിൽ പ്രവേശനം അനുവദിക്കില്ല. മുഖം വ്യക്തമാക്കിയാൽ മാത്രമേ കടയ്ക്കുള്ളിലേക്ക് പ്രവേശനം നൽകൂ.


