എൽ നിനോ പ്രതിഭാസം മൂലം ഇത്തവണ മൺസൂൺ സാധാരണയേക്കാൾ കുറയുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനത്തിൻ്റെ പശ്ചാത്തലത്തിലാണ് ബിഎംസിയുടെ തീരുമാനം
മുംബൈ: കേരളത്തിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള കെഎസ്ഇബിയുടെ തീരുമാനം ചർച്ചയാകുന്നതിനിടെ, രാജ്യത്തിൻ്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ ചർച്ചയാവുന്നത് ജലവിതരണമാണ്. മുംബൈയിൽ മെയ് 15 മുതൽ ജലവിതരണത്തിൽ 10 ശതമാനം കുറവുവരുത്താൻ ബൃഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ തീരുമാനിച്ചു. എൽ നിനോ പ്രതിഭാസം മൂലം ഇത്തവണ മൺസൂൺ സാധാരണയേക്കാൾ കുറയുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ പ്രവചനത്തിൻ്റെ പശ്ചാത്തലത്തിലാണ് ബിഎംസിയുടെ തീരുമാനം.
മുംബൈ നഗരത്തിലേക്കുള്ള ജലവിതരണത്തിന് ആശ്രയിക്കുന്ന ഏഴ് തടാകങ്ങളിലുമുള്ള വെള്ളത്തിന്റെ അളവ് 28.35 ശതമാനമായിരിക്കുകയാണെന്ന് ബിഎംസി കമ്മീഷണർ അശ്വിനി ഭിഡെ മൺസൂണിന് മുന്നോടിയായുള്ള അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഈ വർഷത്തെ മഴയുടെ അളവ് സംബന്ധിച്ച് അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ മെയ് 15 മുതൽ ജലവിതരണത്തിൽ 10 ശതമാനം കുറവ് വരുത്താൻ തീരുമാനിച്ചതായി അവർ അറിയിച്ചു. ഓഗസ്റ്റ് അവസാനം വരെ നഗരത്തിലേക്കുള്ള ജലലഭ്യത ഉറപ്പുവരുത്താനാണ് തീരുമാനമെന്നാണ് കോർപറേഷൻ അധികൃതരുടെ വിശദീകരണം.
നിലവിൽ ഒരു ദിവസം 3900 മില്യൺ ലിറ്റർ വെള്ളമാണ് നഗരത്തിലേക്ക് ബിഎംസി വിതരണം ചെയ്യുന്നത്. എന്നാൽ ഒരുദിവസം നഗരത്തിന് ആവശ്യമുള്ള വെള്ളത്തിൻ്റെ അളവ് 4200 മില്യൺ ലിറ്റർ ആണ്. ഏപ്രിൽ 27 വരെയുള്ള കണക്ക് പ്രകാരം, നഗരത്തിലേക്ക് വെള്ളം വിതരണം ചെയ്യുന്ന ഏഴ് തടാകങ്ങളിലുമായി മൊത്തം ശേഷിയുടെ 28.79 ശതമാനം വെള്ളമാണ് ഉള്ളതെന്നാണ് റിപ്പോർട്ട്. ഇത് ഏകദേശം 4.17 ലക്ഷം മില്യൺ ലിറ്റർ വരും. ഏഴ് തടാകങ്ങൾക്കായി 14,47,363 മില്യൺ ലിറ്റർ വെള്ളം സംഭരിക്കാനുള്ള ശേഷിയാണ് ഉള്ളത്.


