അദാനി മോദി ബന്ധം:മല്ലികാർജ്ജുൻ ഖർഗെയുടെ പരാമർശവും രാജ്യസഭരേഖകളിൽ നിന്ന് നീക്കി,പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്
രാഹുലിന്‍റെ പ്രസംഗം ലോക്സഭ രേഖകളില്‍ നിന്ന് നീക്കിയതിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി.അദാനിയുടെ വിദേശയാത്രയും, സാമ്പത്തിക ഇടപാടുകളും ചർച്ച ചെയ്യണമെന്ന് ആം ആദ്മി പാർട്ടിയും, കോൺഗ്രസും
ദില്ലി;രാഹുല്‍ഗാന്ധിക്ക് പിന്നാലെ രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെയും മോദി അദാനി വിരുദ്ധ പരാമര്‍ശങ്ങള്‍ പാര്‍ലമെന്‍റ് രേഖകളില്‍ നിന്ന് നീക്കം ചെയ്തു. ഉന്നയിച്ച ആരോപണങ്ങളില്‍ തെളിവ് ഹാജരാക്കിയില്ലെന്ന കാരണത്താലാണ് നടപടി. പ്രധാനമന്ത്രി രണ്ട് മണിക്ക് രാജ്യസഭയിലെ നന്ദി പ്രമേയ ചര്‍ച്ചക്ക് മറുപടി നല്‍കും. അദാനിയുടെ പേരെടുത്ത് പറയാതെ പ്രധാനമന്ത്രിയുമായി ചേര്‍ത്ത് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ നടത്തിയ പ്രസ്താവനയും സര്‍ക്കാരിനെ ചൊടിപ്പിച്ചു.രണ്ട് വര്‍ഷത്തിനുള്ളില്‍ സുഹൃത്തിന്‍റെ സമ്പാദ്യം 13 ഇരട്ടി കൂടിയെന്നും, അതിവേഗ വളര്‍ച്ച പ്രധാനമന്ത്രിയുമായുള്ള സൗഹൃദം മൂലമാണോയെന്നും ഖര്‍ഗെ ചോദിച്ചിരുന്നു. ആരോപണത്തിന് തെളിവ് ഹാജരാക്കിയില്ലെന്ന കാരണത്തില്‍ ചെയര്‍മാന്‍ ജഗദീപ് ധന്‍കറിന്‍റെ നിര്‍ദ്ദേശ പ്രകാരം രേഖകളില്‍ നിന്ന് പരാമര്‍ശം നീക്കം ചെയ്യുകയായിരുന്നു.
;
രാഹുല്‍ ഗാന്ധിക്ക് പിന്നാലെ ഖര്‍ഗെയുടെ പ്രസ്താവനയും നീക്കിയതോടെ രാജ്യസഭയില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. മര്യാദ കെട്ടതോ നിലവാരം കുറഞ്ഞതോ ആയ യാതൊന്നും തന്‍റെ പരാമര്‍ശത്തിലില്ലായിരുന്നെന്നും, എന്തുകൊണ്ട് നീക്കം ചെയ്തെന്നും ഖര്‍ഗെ ചോദിച്ചു. അന്‍പത്തി മൂന്ന് മിനിട്ട് നേരം നീണ്ടു നിന്ന രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തില്‍ അദാനിയുമായി മോദിയെ ബന്ധപ്പെടുത്തി നടത്തിയ 18 പരാമര്‍ശങ്ങളാണ് നീക്കം ചെയ്തത്. പ്രതിഷേധം രാഹുല്‍ ഗാന്ധി സ്പീക്കറെ നേരിട്ടറിയിക്കും. രാജ്യസഭയിലെ നന്ദിപ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുമെങ്കിലും അദാനി വിവാദത്തില്‍ മോദി നിേരിട്ട് പ്രതികരിച്ചേക്കില്ല. ലോക് സഭയിലേതിന് സമാനമായി കോണ്‍ഗ്രസിനെതിരായ അഴിമതി കഥകള്‍ ആവര്‍ത്തിച്ച് ശ്രദ്ധ തിരിക്കാനാകും ശ്രമം.