'കോൺഗ്രസിന് 40 സീറ്റിൽ കൂടുതൽ കിട്ടില്ലെന്നാണ് മോദി പറയുന്നത്. നിങ്ങൾ അതിൽ വിശ്വസിക്കുന്നുണ്ടോ. 40 ൽ കൂടുതൽ സീറ്റ് കോൺഗ്രസിന് ലഭിക്കുകയാണെങ്കിൽ മോദി ദില്ലിയിലെ വിജയ് ചൗക്കില്‍ സ്വയം കെട്ടിത്തൂങ്ങാന്‍ തയ്യാറാവുമോ?'- മല്ലികാര്‍ജുന്‍ ഖാര്‍ഖെ ചോദിച്ചു.
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 40ൽ കൂടുതൽ സീറ്റ് ലഭിച്ചാൽ മോദി ആത്മഹത്യ ചെയ്യുമോ എന്ന് ഖാര്‍ഗെ ചോദിച്ചു. തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 40 സീറ്റ് പോലും ലഭിക്കില്ലെന്ന് നരേന്ദ്രമോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഖാര്‍ഗെ രംഗത്തെത്തിയത്. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു ഖാര്‍ഖെയുടെ പ്രസ്താവന.
'കോൺഗ്രസിന് 40 സീറ്റിൽ കൂടുതൽ കിട്ടില്ലെന്നാണ് മോദി പറയുന്നത്. നിങ്ങൾ അതിൽ വിശ്വസിക്കുന്നുണ്ടോ. 40 ൽ കൂടുതൽ സീറ്റ് കോൺഗ്രസിന് ലഭിക്കുകയാണെങ്കിൽ മോദി ദില്ലിയിലെ വിജയ് ചൗക്കില്‍ ആത്മഹത്യ ചെയ്യുമോ ?'- മല്ലികാര്‍ജുന്‍ ഖാര്‍ഖെ ചോദിച്ചു.
അതേസമയം, ഖാര്‍ക്കെതിരെ ബിജെപി എംപി ശോഭ കരന്തലജെ രംഗത്തെത്തി. എന്തിനാണ് ഖാര്‍ഖെ നരേന്ദ്രമോദിയുടെ പ്രസ്താവനയില്‍ അസ്വസ്ഥനാകുന്നതെന്ന് കരന്തലജെ ചോദിച്ചു. കോണ്‍ഗ്രസിലെ ഒരു മുതിര്‍ന്ന നേതാവെന്ന നിലയില്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യമാണ് ഖാര്‍ഗെ പറഞ്ഞതെന്നും തന്റെ പ്രസ്തവാന പിന്‍വലിച്ച് മാപ്പ് പറയണമെന്നും കരന്തലജെ ആവശ്യപ്പെട്ടു.
