ആറ് ആഴ്ചയ്ക്കുള്ളില്‍ പരിഹരാത്തുക നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനി 30 ലക്ഷം രൂപയും ബാക്കി പണം കാന്‍സര്‍ വിദഗ്ധരായ ഡോ രാജേഷ് ജിന്‍ഡലും ഡോ സഞ്ജയ് പട്വാരിയുമാണ് നല്‍കേണ്ടത്.

ദില്ലി: ചികിത്സാ പിഴവിനേ തുടര്‍ന്ന് 37 വയസുള്ള എന്‍ജിനിയര്‍ മരിച്ച സംഭവത്തില്‍ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്ക് 60 ലക്ഷം രൂപ പിഴ. ദേശീയ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്‍റേതാണ് തീരുമാനം. കൃത്യമായ ചികിത്സ ലഭിക്കാത്തതായിരുന്നു 37കാരന്‍റെ മരണത്തിന് കാരണമായത്. ആറ് ആഴ്ചയ്ക്കുള്ളില്‍ പരിഹരാത്തുക നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനി 30 ലക്ഷം രൂപയും ബാക്കി പണം കാന്‍സര്‍ വിദഗ്ധരായ ഡോ രാജേഷ് ജിന്‍ഡലും ഡോ സഞ്ജയ് പട്വാരിയുമാണ് നല്‍കേണ്ടത്.

രണ്ട് ലക്ഷം രൂപ ആശുപത്രിയും നല്‍കണം. ആശുപത്രിയുടെ ബിസിനസ് താല്‍പര്യമാണ് 37കാരന്‍റെ രോഗാവസ്ഥ ഗുരുതരമായിട്ടും മെച്ചപ്പെട്ട ചികിത്സ ലഭ്യമാകാതിരിക്കാന്‍ കാരണമായത്. മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ ആശുപത്രിയില്‍ സൌകര്യങ്ങളുണ്ടായിരുന്നില്ല. 2008 ജൂണ്‍ 11നാണ് കുണ്ടല്‍ ചൌധരി എന്ന എന്‍ജിനിയര്‍ മൂന്നാമത്തെ കീമോ സൈക്കിള്‍ പൂര്‍ത്തിയാക്കിയത്. സുഷുമ്നാ നാഡിയിലൂടെ നല്‍കേണ്ടിയിരുന്ന മരുന്ന് ഞരമ്പിലൂടെ നല്‍കിയതിന് പിന്നാലെ ഇയാളുടെ ആരോഗ്യ സ്ഥിതി വഷളാവുകയായിരുന്നു. ജൂണ്‍ 18നായിരുന്നുഇത്. എന്നാല്‍ രോഗാവസ്ഥ മോശമായതിന് പിന്നാലെ യുവാവിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയായിരുന്നു.

മുംബൈയിലെ ടാറ്റാ മെമ്മോറിയല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു കൊണ്ടായിരുന്നു ഡിസ്ചാര്‍ജ് ചെയ്തത്. കടുത്ത ക്ഷീണവും പനിയും കാലിലെ നീരിനേയും തുടര്‍ന്ന് യുവാവിനെ മുംബൈയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു. ഈ വര്‍ഷം ജൂലൈ 9നാണ് യുവാവ് മരിച്ചത്. യുവാവിന്‍റെ ഭാര്യയും പ്രായപൂര്‍ത്തിയാവാത്ത മകനുമാണ് ചികിത്സാ പിഴവിന് 3.1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയിലെത്തിയത്. മനപ്പൂര്‍വ്വമുള്ള ചികിത്സാ പിഴവിനാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍റെ വിധി വന്നിട്ടുള്ളത്.