പിങ്ക് പൊലീസ് ബൂത്തിന് മുന്നിൽ ബഹളംവെയ്ക്കുകയും ബൂത്തിന്റെ ചില്ല് വാതിൽ അടിച്ച് തകർക്കുകയും ചെയ്തയാൾ മുറിവേറ്റ് രക്തംവാർന്ന് മരിച്ചു. ​ഗാസിയാബാദിൽ കാർ മെക്കാനിക്കായി ജോലിചെയ്യുന്ന ബി​ഹാർ സ്വദേശിയായ രാജ്കുമാർ എന്ന 22-കാരനാണ് മരിച്ചത്.

ഗാസിയാബാദ്: പിങ്ക് പൊലീസ് ബൂത്തിന് മുന്നിൽ ബഹളംവെയ്ക്കുകയും ബൂത്തിന്റെ ചില്ല് വാതിൽ അടിച്ച് തകർക്കുകയും ചെയ്തയാൾ മുറിവേറ്റ് രക്തംവാർന്ന് മരിച്ചു. ​ഗാസിയാബാദിലെ ബാപുഥം മേഖലയിലാണ് സംഭവം. ​ഗാസിയാബാദിൽ കാർ മെക്കാനിക്കായി ജോലിചെയ്യുന്ന ബി​ഹാർ സ്വദേശിയായ രാജ്കുമാർ എന്ന 22-കാരനാണ് മരിച്ചത്. അതേസമയം, പിങ്ക് ബൂത്തിലുണ്ടായിരുന്ന വനിതാ പൊലീസുകാർ വിഷയത്തിൽ ഇടപെട്ടില്ലെന്നും പരിക്കേറ്റ രാജ്കുമാറിനെ സഹായിച്ചില്ലെന്നും ഇതാണ് മരണത്തിനിടയാക്കിയതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ഓട്ടോ ചാർജിനെച്ചൊല്ലിയുള്ള തർക്കത്തിൽ പരാതിപ്പെടാനാണ് രാജ്കുമാർ ന​ഗരത്തിലെ പിങ്ക് പൊലീസ് ബൂത്തിലെത്തിയത്. 20 രൂപയെച്ചൊല്ലിയായിരുന്നു രാജ്കുമാറും ഓട്ടോഡ്രൈവറും തമ്മിൽ തർക്കമുണ്ടായിരുന്നത്. സംഭവസമയത്ത് ഇരുവരും മദ്യപിച്ചിരുന്നു. തർക്കം രൂക്ഷമായതോടെയാണ് പരിഹാരം തേടി രാജ്കുമാറും ഓട്ടോഡ്രൈവറും പിങ്ക് പൊലീസിന് മുന്നിലെത്തിയത്. എന്നാൽ, പിങ്ക് പൊലീസ് ബൂത്തിലുണ്ടായിരുന്ന വനിതാ പൊലീസുകാർ പുറത്തിറങ്ങാനോ പരാതി കേൾക്കാനോ തയ്യാറായില്ല. തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ പോകാനായിരുന്നു ഇവരുടെ നിർദേശം. രാജ്കുമാർ ബഹളംവെച്ചതോടെ വനിതാ പൊലീസുകാർ വാതിൽ അകത്തുനിന്ന് പൂട്ടിയിടുകയും ചെയ്തു. ഇതോടെ രോഷാകുലനായ രാജ്കുമാർ ബൂത്തിന്റെ ചില്ലുവാതിലിൽ ശക്തമായി അടിക്കാൻ തുടങ്ങി. അടിയേറ്റ് ചില്ല് വാതിൽ തകർന്നു. ചില്ലുകൾകൊണ്ട് രാജ്കുമാറിന്റെ കൈയിൽ മുറിവേറ്റു. രക്തമൊഴുകുന്നനിലയിലായിട്ടും വനിതാ പൊലീസുകാർ ഇയാളെ സഹായിക്കാനിറങ്ങിയില്ല. പിന്നാലെ രക്തംവാർന്ന് യുവാവ് ബോധരഹിതനായി നിലത്തുവീണു.

സംഭവം കണ്ട സമീപത്തെ കച്ചവടക്കാരനാണ് പൊലീസിന്റെ ഹെൽപ് ലൈനിൽ വിളിച്ച് വിവരമറിയിച്ചത്. എന്നാൽ, രണ്ട് പൊലീസുകാർ മോട്ടോർ സൈക്കിളിലാണ് സ്ഥലത്തെത്തിയത്. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ഒരുവാഹനവും കിട്ടിയില്ല. തുടർന്ന് ഏകദേശം അരമണിക്കൂറിന് ശേഷമാണ് ആംബുലൻസ് വന്ന് യുവാവിനെ ആശുപത്രിയിൽ കൊണ്ടുപോയതെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

ചില്ലുകൾകൊണ്ട് മുറിവേറ്റ യുവാവിന് ചികിത്സ ലഭിക്കാൻ ഒരുമണിക്കൂറെങ്കിലും വൈകിയെന്നാണ് ആക്ഷേപണം. പിങ്ക് ബൂത്തിലുണ്ടായിരുന്ന പൊലീസുകാർ കൃത്യസമയത്ത് സഹായിച്ചിരുന്നെങ്കിൽ യുവാവിന്റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.

മരിച്ച രാജ്കുമാറിന്റെ ഭാര്യ എട്ടുമാസം ​ഗർഭിണിയാണ്. സംഭവത്തിൽ നീതി ലഭിക്കണമെന്നും രക്തംവാർന്ന് കിടന്നിട്ടും രാജ്കുമാറിനെ പൊലീസ് സഹായിച്ചില്ലെന്നും ഉത്തരവാദികളായവർക്കെതിരേ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ട്.