ജനുവരി 19 ന് എയർ ഇന്ത്യ അംഗമായ സൂരജ് മാൻ നോയിഡയിലെ തന്‍റെ വസതിക്ക് സമീപമുള്ള ജിമ്മിലേക്ക് പോകുമ്പോൾ ബൈക്കിലെത്തിയ മൂന്ന് പേർ അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു

മുംബൈ: ഈ വർഷം ജനുവരിയിൽ എയർ ഇന്ത്യ ക്രൂ അംഗത്തെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ ജയിലില്‍ കഴിയുന്ന ഗുണ്ടാ നേതാവിന്‍റെ പങ്കാളി അറസ്റ്റിൽ. നോയിഡയിലെ ജിമ്മിൽ നിന്ന് ഇറങ്ങിയ സൂരജ് മാൻ (30) കാറിനുള്ളിൽ വെടിയേറ്റ് മരിച്ച കേസിലാണ് ഇവരും പിടിയിലായത്. ലേഡി ഡോൺ എന്നറിയപ്പെടുന്ന കാജൽ ഖത്രിയാണ് അറസ്റ്റിലായത്. ഗ്യാങ്‌സ്റ്ററായ കപിൽ മാന്‍റെ പങ്കാളിയാണ് കാജല്‍. കപിലിന്‍റെ നിര്‍ദേശപ്രകാരമാണ് മറ്റൊരു ഗുണ്ടാ നേതാവായ പർവേഷ് മാന്‍റെ സഹോദരൻ സൂരജ് മാനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. 

ജനുവരി 19 ന് എയർ ഇന്ത്യ അംഗമായ സൂരജ് മാൻ നോയിഡയിലെ തന്‍റെ വസതിക്ക് സമീപമുള്ള ജിമ്മിലേക്ക് പോകുമ്പോൾ ബൈക്കിലെത്തിയ മൂന്ന് പേർ അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. എംസിഒസിഎ കേസിൽ ജയിലിൽ കഴിയുന്ന നീരജ് ബവാനിയ സംഘത്തിലെ പ്രധാന അംഗമായ പർവേഷ് മാൻ ആയിരുന്നു ഇയാളുടെ സഹോദരൻ. 

സൂരജിന് ക്രിമിനൽ പശ്ചാത്തലമില്ലെന്നും 2018 ജൂലൈയിൽ ആരംഭിച്ച ലോറൻസ് ബിഷ്‌ണോയ്-ഗോഗി സംഘത്തിലെ അംഗമായ പർവേഷും കപിൽ മാനും തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് കണ്ടെത്തി. കപിൽ മാന്‍റെ പിതാവിന്‍റെ കൊലപാതകത്തിന് പിന്നിൽ പർവേഷ് മാൻ ആണെന്നും ഇതിന്‍റെ പ്രതികാരത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് പറയുന്നു. കാജൽ ഖത്രി കൊലപാതകക്കേസിൽ പ്രതിയാണെന്നും പിടികൂടാൻ സഹായിക്കുന്നവര്‍ക്ക് 25,000 രൂപ റിവാര്‍ഡ് പ്രഖ്യാപിച്ചിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. കപിലിന്‍റെ അഭാവത്തില്‍ കാജൽ ആണ് ഗുണ്ടാ സംഘത്തിന് നേതൃത്വം കൊടുത്തിരുന്നത്. 

15000 കീ.മി റോഡ് വെറും മുന്നേകാൽ വർഷത്തിൽ, സൂപ്പർ റോഡുകളിൽ കേരളത്തിന്‍റെ കുതിപ്പ്; സന്തോഷം പങ്കുവെച്ച് മന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം