ഒരു മാസത്തിനിടെ മുംബൈയിൽ 60 പെൺകുട്ടികളടക്കം 82 കുട്ടികളെ കാണാതായതിനെ തുടർന്ന് നഗരത്തിൽ കനത്ത ജാഗ്രത. ഓരോ കേസും പ്രത്യേകം അന്വേഷിക്കുന്ന പോലീസ്, കാണാതായവരിൽ പലരെയും കണ്ടെത്തിയെന്നും ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും അറിയിച്ചു

മുംബൈ: ഒരു മാസത്തിനിടെ 82 കുട്ടികളെ കാണാതായെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ മുംബൈ നഗരത്തിൽ കനത്ത ജാഗ്രത. ജനങ്ങൾക്കിടയിൽ ആശങ്ക വർധിച്ചതും വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കടക്കം പലവിധത്തിലുള്ള സന്ദേശങ്ങളും ജാഗ്രതാ നിർദേശങ്ങളും പ്രചരിക്കുന്നുണ്ട്. നവംബർ ഒന്നിനും ഡിസംബർ ആറിനും ഇടയിൽ 60 പെൺകുട്ടികളടക്കം 82 കുട്ടികളെ കാണാതായെന്ന മിഡ്‌ഡേ വാർത്തയുടെ പിന്നാലെയാണ് ഈ സംഭവങ്ങൾ.

കാണാതായവരിൽ 41 പെൺകുട്ടികളും 13 ആൺകുട്ടികളും 18 ന് അടുത്ത് പ്രായമുള്ളവരാണ്. കുരാർ, വകോല, പോവൈ, മൽവാനി, സകിനാക എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഓരോ കേസുകളും പൊലീസ് പ്രത്യേകമായാണ് അന്വേഷിക്കുന്നത്. നവി മുംബൈക്കടുത്ത് 499 കുട്ടികളെയാണ് ജനുവരിക്കും നവംബറിനും ഇടയിൽ കാണാതായത്. ഇവരിൽ 458 പേരെ കണ്ടെത്താനായി. 41 പേർ ഇപ്പോഴും കാണാമറയത്താണ്.

തിരിച്ചുകിട്ടിയ 458 കുട്ടികളിൽ ഭൂരിഭാഗം പേരും വൈകാരിക പ്രതികരണമെന്ന നിലയിൽ വീട് വിട്ട് പോയവരാണ്. ഇവരിൽ 128 പേർ പ്രണയ നൈരാശ്യം, 114 പേർ മാതാപിതാക്കൾ വഴക്ക് പറഞ്ഞതിനാലുമാണ് വീടുവിട്ട് പോയത്. എന്നാൽ പുതിയ വാർത്തയിൽ പറയുന്ന 82 കുട്ടികളിൽ പലരെയും കണ്ടെത്തിയെന്നും അവശേഷിക്കുന്നവരെ കണ്ടെത്താൻ ശ്രമം നടക്കുന്നുവെന്നും പൊലീസ് പറയുന്നു.