ലഖിംപുര്‍ ഖേരി: കേന്ദ്രമന്ത്രിയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, സുപ്രീംകോടതി കേസ് പരിഗണിക്കും
കേന്ദ്ര മന്ത്രി അജയ് കുമാർ മിശ്രയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്‍റെയും കർഷക സംഘടനകളുടെയും തീരുമാനം. സംയുക്ത കിസാൻ മോർച്ചയുടെ ജനറൽ ബോഡി യോഗം ഇന്ന് ഭാവി പരിപാടികൾ ചർച്ച ചെയ്യും.
ദില്ലി: ലഖിംപുര്‍ ഖേരിയിലെ (lakhimpur kheri) സംഘർഷവുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി (Supreme Court) ഇന്ന് വീണ്ടും പരിഗണിക്കും. ഇതുവരെയുള്ള നടപടികൾ അറിയിക്കാൻ സുപ്രീംകോടതി ഇന്നലെ യുപി സർക്കാരിന് (UP government) നിർദ്ദേശം നല്‍കിയിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അറസ്റ്റ് നടന്നിട്ടുണ്ടെങ്കിൽ അറിയിക്കാനും ആവശ്യപ്പെട്ടിരുന്നു.
മുഖ്യപ്രതി ആശിശ് കുമാർ മിശ്രയോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെയാണ് വ്യാഴാഴ്ച പൊലീസ് സമന്‍സ് അയച്ചത്. കര്‍ഷകര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ ആശിശ് മിശ്രക്കെതിരെ പൊലീസ് കൊലപാതകക്കുറ്റം ചുമത്തിയെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
ആശിശ് മിശ്ര കര്‍ഷകര്‍ക്കുനേരെ വെടിവെച്ചെന്നും കാര്‍ ഓടിച്ചകയറ്റിയപ്പോള്‍ അദ്ദേഹമുണ്ടായിരുന്നെന്നും എഫ്‌ഐആറില്‍ പറയുന്നു. അതേസമയം എഫ്‌ഐആറിലെ ആരോപണങ്ങള്‍ ആശിശ് മിശ്ര തള്ളി. കാര്‍ കര്‍ഷകരുടെ ഇടയിലേക്ക് ഇടിച്ചുകയറിയപ്പോള്‍ താന്‍ അവിടെയുണ്ടായിരുന്നില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. അതേസമയം, കേന്ദ്ര മന്ത്രി അജയ് കുമാർ മിശ്രയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്‍റെയും കർഷക സംഘടനകളുടെയും തീരുമാനം. സംയുക്ത കിസാൻ മോർച്ചയുടെ ജനറൽ ബോഡി യോഗം ഇന്ന് ഭാവി പരിപാടികൾ ചർച്ച ചെയ്യും.
ഒക്ടോബര്‍ മൂന്ന് ലഖിംപുര്‍ ഖേരിയില്‍ കര്‍ഷക സമരത്തിലേക്ക് മന്ത്രിയുടെ വാഹനവ്യൂഹം ഇടിച്ചുകയറിയതിനെ തുടര്‍ന്ന് കര്‍ഷകരടക്കം എട്ടുപേരാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് ആശിശ് പാണ്ഡെ, ലവ കുശ് എന്നിവര്‍ക്കും പൊലീസ് നോട്ടീസയച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആശയക്കുഴപ്പങ്ങളും സംശയങ്ങളും ഫോറന്‍സിക് റിപ്പോര്‍ട്ട് വരുന്നതോടെ ദുരീകരിക്കപ്പെടുമെന്ന് ഐജി ലക്ഷ്മി സിങ് പറഞ്ഞു.