തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പഞ്ചാബിൽ പ്രചാരണത്തിരക്കിലാണ് കെജ്രിവാൾ. 

ദില്ലി: നിർബന്ധിത മതപരിവർത്തനത്തിനെതിരെ (Religious Coversion) നിയമം കൊണ്ടുവരണമെന്നും എന്നാൽ അതിന്റെ പേരിൽ ആരെയും തെറ്റായി ഉപദ്രവിക്കരുതെന്നും ആം ആദ്മി പാർട്ടി (Aam Aadmi Party) നേതാവ് അരവിന്ദ് കെജ്രിവാൾ ( Arvind Kejriwal). ജലന്ധറിൽ (Jalandhar) ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കെജ്രിവാൾ. " നിർബന്ധിത മതപരിവർത്തനത്തിനെതിരെ നിയമം ഉണ്ടാക്കണം, എന്നാൽ ഇതിലൂടെ ആരെയും തെറ്റായി ഉപദ്രവിക്കരുത്, ഭയപ്പെടുത്തി മതപരിവർത്തനം നടത്തുന്നത് തെറ്റാണ്."- കെജ്രിവാൾ പറഞ്ഞു. 

അതേസമയം മതം ഒരു സ്വകാര്യ കാര്യമാണെന്നും കെജ്‌രിവാൾ പ്രസ്താവിച്ചു. ഓരോരുത്തർക്കും അവരവരുടെ ഇഷ്ടപ്രകാരം ആരാധന നടത്താൻ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ നിർബന്ധിത മതപരിവർത്തനം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവന്നിട്ടുണ്ട്. അസം പോലുള്ള മറ്റ് പല സംസ്ഥാനങ്ങളും സമാനമായ നിയമങ്ങൾ ആലോചിക്കുന്നുണ്ട്. എഎപി സർക്കാർ അധികാരത്തിൽ വന്നാൽ ഡോർസ്റ്റെപ്പ് ഡെലിവറി സേവനവും മൊഹല്ല ക്ലിനിക്കുകളും ആരംഭിക്കുമെന്നും കെജ്രിവാൾ വാഗ്ദാനം ചെയ്തു. കൂടാതെ പുതിയ നികുതികൾ നടപ്പാക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പഞ്ചാബിൽ പ്രചാരണത്തിരക്കിലാണ് കെജ്രിവാൾ. ഇതിനിടെ മുതിർന്ന ബിജെപി നേതാവ് മദൻ മോഹൻ മിത്തൽ ശിരോമണി അകാലി ദളിൽ ചേർന്നു. ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പിനായുള്ള താര പ്രചാരകരെ ബിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. നരേന്ദ്ര മോദി, അമിത് ഷാ അടക്കം മുപ്പത് പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. 

നിയമസഭാ പോരാട്ടം കനക്കുന്ന പഞ്ചാബിൽ കോൺ​ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരാകുമെന്നാണ് ആകാംക്ഷ കൂടിവരികയാണ്. നിലവിലെ മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയോ പിസിസി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവോ എന്ന ചോദ്യങ്ങളാണ് അരങ്ങിലുള്ളത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉടനുണ്ടാകെന്ന് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം സൂചന നൽകിയിരുന്നു. ക്കാര്യം രാഹുൽ ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തു. പാർട്ടി പ്രവർത്തകരുടെ ആഗ്രഹം അനുസരിച്ച് തീരുമാനമുണ്ടാകുമെന്നാണ് മുൻ ദേശീയ അധ്യക്ഷൻ ട്വിറ്ററിൽ പങ്കുവച്ച അറിയിപ്പ്.

അതേസമയം പഞ്ചാബില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത റാലി സംബന്ധിച്ചുള്ള കല്ലുകടി സംസ്ഥാനത്ത് തുടരുകയാണ്. സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംപിമാര്‍ രാഹുലിന്‍റെ റാലിയിൽ പങ്കെടുത്തില്ല. മനീഷ് തിവാരി രവ്‌നീത് സിങ് ബിട്ടു, ജസ്ബിര്‍ സിങ് ഗില്‍, മുഹമ്മദ് സാദിഖ്, പ്രണീത് കൗര്‍ എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കാതിരുന്നത്. ക്ഷണിക്കാത്തതുകൊണ്ടാണ് പങ്കെടുക്കാതിരുന്നതെന്ന് ജസ്ബിര്‍ സിങ് ഗില്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞത്. സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചതെന്നാണറിഞ്ഞത്. പിസിസി അധ്യക്ഷനോ മുഖ്യമന്ത്രിയോ പരിപാടിയില്‍ പങ്കെടുക്കണമെന്ന് പറഞ്ഞിട്ടില്ല. മറ്റ് പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.