ലീന മണിമേഖലയുടെ പാസ്പോർട്ട് മരവിപ്പിച്ചു; പാസ്പോർട്ട് ഓഫീസർക്ക് മദ്രാസ് ഹൈക്കോടതി നോട്ടീസ്
മാനനഷ്ടക്കേസ് നിലവിലുള്ളത് പാസ്പോർട്ട് മരവിപ്പിക്കാൻ തക്ക കാരണമല്ലെന്ന് ചൂണ്ടിക്കാട്ടി ലീന സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്
ചെന്നൈ: മീടൂ (Me too) ആരോപണത്തെ തുടർന്നുള്ള മാനനഷ്ടക്കേസിന്റെ (Defamation) പേരിൽ സംവിധായികയും എഴുത്തുകാരിയുമായ ലീന മണിമേഖല (Leena Manimekalai) യുടെ പാസ്പോർട്ട് മരവിപ്പിച്ച നടപടിയിൽ ചെന്നൈ റീജണൽ പാസ്പോർട്ട് ഓഫീസർക്ക് മദ്രാസ് ഹൈക്കോടതി (Madras High Court) നോട്ടീസ്. രണ്ടാഴ്ചയ്ക്കകം എതിർ സത്യവാങ്മൂലം സമർപ്പിക്കാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടത്.
Read More: ലൈംഗികാരോപണ വിവാദം: ലീന മണിമേഖലയെ പിന്തുണച്ച നടൻ സിദ്ധാർത്ഥിന് സുശി ഗണേശന്റെ ഭീഷണി
മാനനഷ്ടക്കേസ് നിലവിലുള്ളത് പാസ്പോർട്ട് മരവിപ്പിക്കാൻ തക്ക കാരണമല്ലെന്ന് ചൂണ്ടിക്കാട്ടി ലീന സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. സംവിധായകൻ സുശി ഗണേശനെതിരേ 2018-ലാണ് ലീന മീടൂ ആരോപണം ഉന്നയിച്ചത്. ഇതിന്റെ പേരിൽ മാനനഷ്ടക്കേസ് അടക്കം 18 കേസുകളാണ് ലീനയ്ക്കെതിരേയുള്ളത്.
2005 ൽ ചാനൽ അഭിമുഖത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുന്ന സമയത്താണ് ഗണേശൻ തന്നെ ലൈംഗികമായി ആക്രമിച്ചതെന്ന് ലീന മണിമേഖല വെളിപ്പെടുത്തിയിരുന്നു. വീട്ടിൽ വിടാമെന്ന് പറഞ്ഞ് നിർബന്ധിച്ച് കാറിൽ കയറ്റുകയായിരുന്നു. എന്നാൽ കാറിനുള്ളിൽ കടന്ന ഉടനെ ഡോറുകൾ ലോക്ക് ചെയ്തു. മൊബൈൽ ഫോൺ പിടിച്ചു വാങ്ങി വലിച്ചറിഞ്ഞു. അവസാനം ബാഗിലുണ്ടായിരുന്ന ചെറിയ കത്തി എടുത്ത് സ്വയം മുറിവേൽപിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് രക്ഷപ്പെട്ടതെന്ന് ലീന പറയുന്നു.
മൂന്ന് വർഷം മുമ്പാണ് പേര് വെളിപ്പെടുത്താതെ ഈ വിവരം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത്. എന്നാൽ ഡബ്ളിയുസിസിയുടെ പത്രസമ്മേളനം പുറത്ത് വന്നതോടെ തനിക്ക് പേര് ഉൾപ്പെടെ പുറത്ത് പറയാനുള്ള ധൈര്യം ലഭിച്ചെന്ന് ലീന പറയുന്നു. ആരോപണം പാടെ നിഷേധിച്ചു കൊണ്ടാണ് സുശി ഗണേശന്റെ നിലപാട്. ലീന ഇമ്മോറലാണ് എന്നാണ് സുശി പ്രതികരിച്ചത്. മണിമേഖലയ്ക്കെതിരെ മാനനഷ്ടക്കേസ് നൽകുകയും ചെയ്തിരുന്നു.