വാക്സീൻ എടുത്തവരിൽ രോഗബാധ കുറവെന്ന ഐസിഎംആർ റിപ്പോർട്ട് ഇതിനിടെ പുറത്തുവന്നു
ദില്ലി: 18 വയസ്സ് കഴിഞ്ഞവരടെ വാക്സീൻ വിതരണത്തിനുള്ള നടപടി തുടങ്ങി കേന്ദ്രം. രജിസ്ട്രേഷൻ ഇരുപത്തിയെട്ടാം തീയതി തുടങ്ങാനാണ് തീരുമാനം. ഇതിനിടെ കൊവിഡ് പ്രതിരോധ വാക്സീൻ സ്വീകരിച്ചവരിൽ കൊവിഡ് വ്യാപനം കുറവാണെന്ന് ഐസിഎംആർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
മേയ് ഒന്നിനാണ് 18 വയസ്സുകഴിഞ്ഞവർക്കുള്ള വാക്സിനേഷൻ തുടങ്ങുന്നത്. കൊവിൻ സൈറ്റിൽ ഇതിൻറെ രജിസ്ട്രേഷനുള്ള നടപടികൾ ശനിയാഴ്ച തുടങ്ങുമെന്ന് ആദ്യം സൂചനകളുണ്ടായിരുന്നു. രജിസ്ട്രേഷൻ 28ന് തുടങ്ങുമെന്ന് ഇന്ന് കേന്ദ്രം വ്യക്തമാക്കി. നിലവിൽ 45 കഴിഞ്ഞവരുടെ രജിസ്ട്രേഷൻ പോലെ തന്നെയാകും ഇത് നടപ്പാക്കുക. ആവശ്യമായ തിരിച്ചറിയൽ കാർഡുകളുടെ ഉൾപ്പടെ കാര്യത്തിൽ മാറ്റമില്ല. വാക്സീൻ വിതരണം അനുമതിയുള്ള സർക്കാർ സ്വകാര്യ കേന്ദ്രങ്ങളിൽ നടക്കും.
എന്നാൽ മരുന്ന് സംസ്ഥാനങ്ങൾക്കും സ്വകാര്യ ആശുപത്രികൾക്കും കമ്പനികളിൽ നിന്ന് നേരിട്ടു വാങ്ങാം. വാക്സീൻറെ വിലയിലെ തർക്കങ്ങൾ തുടുമ്പോഴും നിലപാടിൽ മാറ്റമില്ല എന്ന സൂചനയാണ് കമ്പനികൾ നല്കുന്നത്. സംസ്ഥാനങ്ങളിൽ നിന്ന് 400 രൂപ ഒരു ഡോസിന് ഈടാക്കുമെന്ന് കമ്പനികൾ പ്രഖ്യാപിച്ചിരുന്നു. നിലവിലെ കരാർ കഴിഞ്ഞാൽ കേന്ദ്രസർക്കാരിൽ നിന്നും ഇതേ തുക ഈടാക്കും എന്നാണ് വിശദീകരണം.
വാക്സീൻ എടുത്തവരിൽ രോഗബാധ കുറവെന്ന ഐസിഎംആർ റിപ്പോർട്ട് ഇതിനിടെ പുറത്തുവന്നു. ഇതുവരെ നല്കിയത് കൊവാക്സീൻറെ ഒരു കോടി പത്തുലക്ഷം ഡോസുകൾ. ഇതിൽ 4906 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഷീൽഡ് സ്വീകരിച്ച പതിനൊന്ന് കോടി അറുപത് ലക്ഷം പേരിൽ 22,159 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 0.3 ശതമാനം മാത്രം. വാക്സീൻ സ്വീകരിച്ചവരിൽ കൊവിഡിൻറെ തീവ്രത കുറവാണെന്നും ഐഎസിഎംആർ പറയുന്നു. വാക്സീൻ ലഭ്യത കൂടുമ്പോൾ രോഗവ്യാപനം നിയന്ത്രിക്കാനാകും എന് പ്രതീക്ഷയാണ് കണക്കുകൾ കാട്ടി ഐസിഎംആർ പ്രകടിപ്പിക്കുന്നത്. രജിസ്ട്രേഷൻ തുടങ്ങുമ്പോഴും 18 വയസ്സിനു മുകളിലുള്ളവർക്ക് എപ്പോൾ വാക്സീൻ നല്കി തീർക്കാൻ കഴിയും എന്ന ചോദ്യത്തിന് ഉത്തരമില്ല.
'മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി'
