അസമിലും മേഘാലയയിലും പ്രളയക്കെടുതി രൂക്ഷം; 87 മരണം, 2400 ഗ്രാമങ്ങളിൽ വെള്ളം കയറി
അസമിനും മേഘാലയലയിലും പ്രളയക്കെടുതി തീവ്രമാകുന്നു. പ്രളയത്തിൽ അസമിൽ 87 പേർ മരിച്ചു. 2400 ഗ്രാമങ്ങളിൽ വെള്ളം കയറി.
ദില്ലി: അസമിനും മേഘാലയലയിലും പ്രളയക്കെടുതി തീവ്രമാകുന്നു. പ്രളയത്തിൽ അസമിൽ 87 പേർ മരിച്ചു. 2400 ഗ്രാമങ്ങളിൽ വെള്ളം കയറി. മുപ്പത് ജില്ലകളിൽ സ്ഥിതി ഗുരുതരമാണെന്ന് സർക്കാർ അറിയിച്ചു. പലയിടങ്ങളിലും റോഡ് ഗതാഗതം താറുമാറായത് രക്ഷപ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
കാസിരംഗ നാഷണൽ പാർക്കിന്റെ ഭൂരിഭാഗവും വെള്ളത്തിനടിയിലായി. .397 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. നാളെ ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് വീണ്ടും ഉയരാൻ സാധ്യതയുള്ളതിനാൽ നദി തീരങ്ങളിലേക്ക് പോകരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. മേഘാലയിൽ ഒരു ലക്ഷം പേർ പ്രളയക്കെടുതിയിലാണ്.
ബീഹാറിലെ പതിനൊന്ന് ജില്ലകളിലെ നിരവധി ഗ്രാമങ്ങളിൽ വെള്ളം കയറി. സീതാമാർഹി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സ്ഥിതി രൂക്ഷമാണ്. പ്രളയസാഹചര്യം കണക്കിലെടുത്ത് ദേശീയ ദുരന്തനിവാരണ സേനയുടെ 19 കമ്പനി ടീമിനെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ രക്ഷപ്രവർത്തനത്തിന് നിയോഗിച്ചു.ദില്ലിയിലും , യുപിയിലും ഹരിയാനയിലും ഇന്ന് കനത്ത മഴ ലഭിച്ചു. ദില്ലിയിലെ അശോക് റോഡ് ഉൾപ്പെടെ മൂന്നു ഇടങ്ങളിൽ മഴയെ തുടർന്ന് റോഡുകളിൽ വലിയ കുഴികൾ രൂപപ്പെട്ടു.