അനിൽ അംബാനിക്കെതിരെ പുതിയ കേസ്. എൽഐസി നൽകിയ പരാതിയിൽ സിബിഐ ആണ് കേസെടുത്തിരിക്കുന്നത്. 4500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നും വ്യാജ രേഖകൾ നൽകി നിക്ഷേപം നടത്തിച്ചുവെന്നും പരാതിയിൽ പറയുന്നു.

ദില്ലി: വ്യവസായി അനിൽ അംബാനിക്കെതിരെ പുതിയ കേസ്. എൽഐസി നൽകിയ പരാതിയിൽ സിബിഐ ആണ് കേസെടുത്തിരിക്കുന്നത്. 4500 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നും വ്യാജ രേഖകൾ നൽകി നിക്ഷേപം നടത്തിച്ചുവെന്നും പരാതിയിൽ പറയുന്നു. ഗൂഢാലോചന, വഞ്ചന, പണം ദുരുപയോഗം, അഴിമതി നിരോധന നിയമപ്രകാരം കുറ്റങ്ങൾ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. 

റിലയൻസ് കമ്മ്യൂണിക്കേഷൻസ് കമ്പനിയുടെ സാമ്പത്തിക നില സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകി 4500 കോടി രൂപയുടെ നോൺ-കൺവേർട്ടിബിൾ ഡിബെഞ്ചറുകളിൽ എൽഐസിയെ നിക്ഷേപിക്കാൻ പ്രേരിപ്പിച്ചതായാണ് ആരോപണം. 2020 ഒക്ടോബർ 15ന് ബിഡിഓ ഇന്ത്യ നടത്തിയ ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എൽഐസി പരാതി നൽകിയത്.

ബാങ്കുകളിലും സാമ്പത്തിക സ്ഥാപനങ്ങളിലും നിന്നു സമാഹരിച്ച ഫണ്ടുകൾ ദുരുപയോഗം ചെയ്തതും അനുബന്ധ കമ്പനികളിലൂടെ പണം മാറ്റിയതും കൃത്രിമ ബില്ലുകൾ ഉപയോഗിച്ച് ധനസമാഹരണം നടത്തിയതും വ്യാജ ഇടപാടുകൾ ഉണ്ടാക്കി പണം ചോർത്തിയതും റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനു മുമ്പും വഞ്ചനാ കേസുകളിൽ റിലയൻസ് കമ്മ്യൂണിക്കേഷൻസിനും അനിൽ അംബാനിക്കുമെതിരെ സിബിഐ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming