വരാണസിയിൽ മദ്യത്തിനും മാംസാഹാരത്തിനും വിലക്ക്
തീർഥാടനകേന്ദ്രമായ വരാണസിയിൽ ക്ഷേത്രങ്ങൾക്ക് 250 മീറ്റർ ചുറ്റളവിൽ മദ്യവും മാംസാഹാരവും വിൽക്കുന്നതും ഉപയോഗിക്കുന്നതിനുമാണ് വിലക്കേർപ്പെടുത്തിയത്.
വരാണസി: ഉത്തർപ്രദേശിലെ വരാണസിയിൽ മദ്യത്തിനും മാംസാഹാരത്തിനും വിലക്കേർപ്പെടുത്തി. തീർഥാടനകേന്ദ്രമായ വരാണസിയിൽ ക്ഷേത്രങ്ങൾക്ക് 250 മീറ്റർ ചുറ്റളവിൽ മദ്യവും മാംസാഹാരവും വിൽക്കുന്നതും ഉപയോഗിക്കുന്നതിനുമാണ് വിലക്കേർപ്പെടുത്തിയത്.
വരാണസി, വൃന്ദാവൻ, അയോധ്യ, ചിത്രകൂട്, ദേവ്ബന്ധ്, ദേവശരീഫ്, മിശ്രിഖ് നൈമിഷാരണ്യ എന്നിവടങ്ങളിൽ മദ്യവും മാംസാഹാരവും വിൽക്കുന്നതിന് നിരോധനമേർപ്പെടുത്തുമെന്ന് ഏപ്രിലിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. വരാണസിയിലെ കാശി വിശ്വനാഥക്ഷേത്രം, മഥുരയിൽ കൃഷ്ണന്റെ ജന്മസ്ഥലം, അലഹാബാദിലെ ത്രിവേണീസംഗമം എന്നിവിടങ്ങളിൽ നിർദ്ദിഷ്ട ചുറ്റളവിൽ മദ്യം വിൽക്കുന്നതിന് നിരോധനമേർപ്പെടുത്തണമെന്ന് എക്സൈസ് വകുപ്പിന് മുഖ്യമന്ത്രി നിർദേശം നൽകി.
പുണ്യപുരാതന സ്ഥലമായ വരാണസിയിലെ ക്ഷേത്രങ്ങൾക്ക് സമീപം മദ്യവും സസ്യേതര ആഹാരവും നിരോധിച്ചുകൊണ്ട് വാരാണസി മുനിസിപ്പൽ കോർപ്പറേഷൻ രണ്ട് ദിവസം മുൻപ് പ്രസ്താവനയിറക്കിയിരുന്നു. വാരാണസി മുനിസിപ്പൽ കോർപ്പറേഷൻ മേയർ മൃദുല ജയ്സ്‍വാളിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടേതാണ് തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലവും രാജ്യത്തിന്റെ ആത്മീയതലസ്ഥാനവുമായ വരാണസിയിൽ കാശി വിശ്വനാഥ ക്ഷേത്രമുൾപ്പെടെ രണ്ടായിരത്തിലേറെ ക്ഷേത്രങ്ങളുണ്ട്.