ലിവ് ഇൻ റിലേഷൻ; രജിസ്‌ട്രേഷൻ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി
ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുന്നവരെ സംരക്ഷിക്കുകയാണോ അതോ അവരെ അത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നത് തടയുകയാണോ ലക്ഷ്യമെന്നായിരുന്നു കോടതിയുടെ ചോദ്യം.
ദില്ലി: ലിവ് ഇൻ റിലേഷനുകൾക്ക് രജിസ്ട്രേഷൻ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ലിവ് ഇൻ ബന്ധങ്ങൾ തടയുകയാണോ ഹർജിക്കാരന്റെ ലക്ഷ്യം എന്ന് കോടതി ചോദിച്ചു. രൂക്ഷമായ വിമർശനത്തോടെയാണ് ഹർജി സുപ്രീം കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ശ്രദ്ധ കൊലപാതകം അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് ലിവ് ഇൻ റിലേഷനിൽ നിർബന്ധമായ രജിസ്ട്രേഷൻ വേണമെന്ന് ചട്ടങ്ങൾ വേണമെന്നും ആവശ്യപ്പെട്ടായിരുന്നു കോടതിയെ സമീപിച്ചത്.
എന്താണ് ഹർജിക്കാരൻ ഉദ്ദേശിക്കുന്നതെന്നാണ് കോടതി ചോദിച്ചത്. ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുന്നവരെ സംരക്ഷിക്കുകയാണോ അതോ അവരെ അത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നത് തടയുകയാണോ ലക്ഷ്യമെന്നായിരുന്നു കോടതിയുടെ ചോദ്യം. ബുദ്ധി ശൂന്യമായ ഹര്‍ജിയാണെന്നും പിഴ ചുമത്തേണ്ടതാണെന്നും നീരീക്ഷിച്ചാണ് കോടതി നടപടി.