വിജയ്‌യെ പിന്തുണച്ചതിൻ്റെ പേരിൽ എഎംഎംകെയിൽ നിന്ന് ടിടിവി ദിനകരൻ പുറത്താക്കിയ എസ് കാമരാജ് എംഎൽഎ, വിജയുടെ ടിവികെയിൽ ചേരുമെന്ന് നിലപാട് വ്യക്തമാക്കി. ഇതോടെ നിയമസഭയിൽ ടിവികെയുടെ അംഗബലം ഉയരും. എഐഎഡിഎംകെയിലെ ഒരു വിഭാഗം എംഎൽഎമാരും ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ തമിഴ്നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുകയാണ്.
ചെന്നൈ: വിജയ്‌യെ പിന്തുണച്ചതിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന് ടിടിവി ദിനകരൻ പുറത്താക്കിയ എഎംഎംകെ എംഎൽഎ എസ് കാമരാജ് ടിവികെയിൽ ചേരും. പാർട്ടി പുറത്താക്കിയ നടപടിയോട് പ്രതികരിച്ചപ്പോഴാണ് കാമരാജ് തൻ്റെ നിലപാട് വ്യക്തമാക്കിയത്. ഇതോടെ നിയമസഭയിൽ ടിവികെയ്ക്ക് 108 എംഎൽഎമാരാകും. രണ്ട് സീറ്റിൽ ജയിച്ച വിജയ് ഒരു സീറ്റ് രാജിവെക്കുന്നതിനാലാണ് ഈ മാറ്റം. ട്രിച്ചി സീറ്റിൽ വിജയിച്ചാൽ ടിവികെയുടെ സഭയിലെ അംഗബലം 109 ആകും.

പാർട്ടി വിരുദ്ധ പ്രവർത്തനത്തിൻ്റെ പേരിലാണ് കാമരാജിനെ ടിടിവി ദിനകരൻ പുറത്താക്കിയത്. നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികളിൽ നിന്ന് നിയസമഭയിലേക്ക് ജയിച്ച ഏക അംഗമാണ് കാമരാജ്. മണ്ണാർഗുഡി മണ്ഡലത്തിൽ നിന്നാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ന് നിയമസഭയിൽ ടിടിവി സർക്കാരിനെ പിന്തുണക്കുന്നതായി കാമരാജ് പ്രഖ്യാപിച്ചിരുന്നു.
അതേസമയം കാമരാജിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുമോയെന്ന് വിജയ്‌യോ ടിവികെയോ അറിയിച്ചിട്ടില്ല. സംസ്ഥാനത്ത് 118 അംഗങ്ങളുടെ പിന്തുണയാണ് ടിവികെയ്ക്ക് വേണ്ടിയിരുന്നത്. സത്യപ്രതിജ്ഞയ്ക്ക് മുൻപ് ഇടതുപാർട്ടികളുടെയും വിസികെയുടെയും നിരുപാധിക പിന്തുണ ഉറപ്പാക്കിയാണ് ടിവികെ സർക്കാർ അധികാരത്തിലേറിയത്. എന്നാൽ പാർട്ടി നേതാവ് എടപ്പാടി പളനിസാമിയുടെ നിലപാടിനോട് കലഹിച്ച് മുന്നോട്ട് വന്ന എഐഎഡിഎംകെയുടെ 24 എംഎൽഎമാർ സിവി ഷൺമുഖദാസിൻ്റെ നേതൃത്വത്തിൽ ടിവികെയ്ക്ക് ഇന്ന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇപിഎസിനൊപ്പം ഇപ്പോൾ 23 എംഎൽഎമാർ മാത്രമാണ് ഉള്ളത്. അതേസമയം തിരുപ്പത്തൂർ എംഎൽഎ സത്യപ്രതിജ്ഞ ചെയ്തെങ്കിലും സഭയിൽ പങ്കെടുക്കുന്നത് വിലക്കിയതോടെ ടിവികെയ്ക്ക് ഇത് തിരിച്ചടിയാണ്.


