ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാന്‍ സംയുക്ത സൈനിക മേധാവി ; ബിപിൻ റാവത്തിന് പിൻഗാമി
രാജ്യത്തെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്ക് ഒമ്പത് മാസത്തിന് ശേഷമാണ് പുതിയ നിയമനം.
ദില്ലി: ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ (റിട്ട) ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവി (സി ഡി എസ്) (Chief of Defence Staff) ആകും. രാജ്യത്തെ ആദ്യത്തെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്ക് ഒമ്പത് മാസത്തിന് ശേഷമാണ് പുതിയ നിയമനം.
കരസേനയുടെ കിഴക്കൻ കമാൻഡ് ജനറൽ ഓഫിസർ കമാൻഡിങ് ഇൻ ചീഫ് ആയിരുന്ന അനിൽ ചൗഹാൻ, കഴിഞ്ഞ വർഷമാണ് സൈന്യത്തിൽനിന്ന് വിരമിച്ചത്. കരസേനയുടെ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) ആയും അനിൽ ചൗഹാന് പ്രവർത്തനപരിചയമുണ്ട്. നാഗാലാൻഡിലെ ദിമാപുർ ആസ്ഥാനമായുള്ള സേനാ കമാൻഡ് (സ്പിയർ കോർ) മേധാവിയുമായിരുന്നു. സൈനിക സേവനത്തിലെ മികവിനു അദ്ദേഹത്തിനു കീർത്തിചക്ര ലഭിച്ചിട്ടുണ്ട്. കശ്മീരിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കും അനിൽ ചൗഹാൻ നേതൃത്വം നൽകിയിട്ടുണ്ട്.ലഫ് ജനറല്‍ പദവിയിലിരുന്ന് വിരമിച്ചവരെയും സംയുക്ത സൈനിക മേധാവിയായി നിയമിക്കാമെന്ന് കേന്ദ്രം നേരത്തെ ഉത്തരവിറക്കിയിരുന്നു
കര വ്യോമ നാവിക സേനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് 2020 ജനുവരിയിലാണ് ബിപിന്‍ റാവത്തിനെ രാജ്യത്തിന്റെ ആദ്യ സംയുക്ത സേനാ മേധാവിയായി നിയമിച്ചത്. 2021 ഡിസംബറില്‍ തമിഴ്‌നാട്ടില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ബിപിന്‍ റാവത്തും ഭാര്യയുമടക്കം 13 പേരാണ് മരിച്ചത്.
Read Also: ദിഗ്വിജയ് സിംഗ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരത്തിന്? ഇന്ന് ദില്ലിയിലെത്തും