Ludhiana Blast : ലുധിയാന സ്ഫോടനം രേഖകൾ നശിപ്പിക്കാൻ: ബോംബ് പൊട്ടിയത് ഫ്യൂസ് പരിശോധിക്കുന്നതിനിടെ
പൊലീസിന്റെ കൈയ്യിൽ പെടാതെ അകത്ത് കടന്ന ഇയാൾ ശുചിമുറിയിൽ വെച്ച് ബോംബിന്റെ ഫ്യൂസ് പരിശോധിച്ചു
ദില്ലി: ലുധിയാന സ്ഫോടന കേസിൽ പൊലീസിന്റെ നിർണായക കണ്ടെത്തൽ. കൊല്ലപ്പെട്ട മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഗഗൻ ദീപിന്റെ ലക്ഷ്യം രേഖകൾ നശിപ്പിക്കലായിരുന്നുവെന്നാണ് കണ്ടെത്തൽ. ലഹരിമരുന്ന് കേസിൽ തനിക്കെതിരായ രേഖകൾ നശിപ്പിക്കലായിരുന്നു ഉദ്ദേശ്യം. എന്നാൽ ലക്ഷ്യസ്ഥാനത്തെത്തും മുൻപ് തന്നെ അബദ്ധത്തിൽ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
ശരീരത്തിൽ സ്ഫോടക വസ്തുക്കൾ കെട്ടിവച്ചാണ് ഗഗൻദീപ് കോടതിയിലേക്ക് എത്തിയത്. പൊലീസിന്റെ കൈയ്യിൽ പെടാതെ അകത്ത് കടന്ന ഇയാൾ ശുചിമുറിയിൽ വെച്ച് ബോംബിന്റെ ഫ്യൂസ് പരിശോധിച്ചു. ഇതിനിടെ അബദ്ധത്തിൽ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഗഗൻ ദീപ് പല കഷണങ്ങളായി ചിതറിത്തെറിച്ചു.
പ്രതിക്ക് തീവ്രവാദ സ്വഭാവമുള്ള ഖലിസ്ഥാൻ അടക്കമുള്ള വിദേശ സംഘടനകളുമായി ബന്ധമുണ്ടെന്ന വാദമാണ് പൊലീസ് ഇപ്പോൾ ഉയർത്തുന്നത്. സംഭവത്തിൽ ഗഗൻദീപിനെ സഹായിച്ചവരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായി പഞ്ചാബ് പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഗഗൻ ദീപിന്റെ പെൺസുഹൃത്തിനെയും സഹോദരനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കേസിൽ കൂടൂതൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.