നരഭോജികളുടെ ഭീതിയിലാണ് നാളുകളായി ഇവിടുത്തെ നാട്ടുകാർ. ഇനിയും രണ്ട് ചെന്നായകളെ കൂടി പിടികൂടാനുണ്ടെന്നതിനാൽ തെല്ലും ആശ്വസിക്കാനായിട്ടില്ല.

ലക്നൗ: ഏഴ് കുട്ടികളും ഒരു സ്ത്രീയും ഉൾപ്പെടെ കുറഞ്ഞത് എട്ട് പേരാണ് ഉത്തർപ്രദേശിലെ ബഹ്റയിച്ചിൽ നരഭോജി ചെന്നായകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആറ് ചെന്നായകളുടെ കൂട്ടത്തിൽ നാലെണ്ണത്തിനെ ഇതിനോടകം പിടികൂടാൻ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ രണ്ട് ചെന്നായകൾ നാട്ടുകാർക്ക് ഭീഷണിയുയർത്തി ഇപ്പോഴും നാട്ടിലുണ്ട്. ഇവയുടെ ആക്രമണം ഏത് നിമിഷവും ഉണ്ടാവുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അവശേഷിക്കുന്ന ചെന്നായകളെ പിടികൂടാൻ എല്ലാ ശ്രമങ്ങളും നടത്തുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ. കെണികളൊരുക്കിയ ശേഷം വലിയ പാവകളുണ്ടാക്കി അതിൽ കുട്ടികളുടെ മൂത്രം തളിച്ച് അവിടേക്ക് ചെന്നായകളെ ആകർഷിക്കാൻ ശ്രമം നടത്തുന്നുണ്ട്. "ചെന്നായകൾ കുട്ടികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നതെന്നതു കൊണ്ട് വലിയ പാവകളെ വർണാഭമായ വസ്ത്രം ധരിപ്പിച്ച ശേഷം അവയിൽ കുട്ടികളുടെ മൂത്രം തളിച്ച്, മനുഷ്യന്റേതിന് സമാനമായ ഗന്ധം ഉണ്ടാക്കുകയാണ്. ചെന്നായകളെ കെണികൾക്ക് സമീപത്തേക്ക് ആക‍ർഷിക്കാൻ ഇതിലൂടെ സാധിക്കുമെന്ന് കരുതുന്നു" - ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അജിത് പ്രതാപ് സിങ് പറഞ്ഞു.

തെർമൽ ഡ്രോണുകൾ ഉപയോഗിച്ചും ചെന്നായകളെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. ശേഷം പടക്കം പൊട്ടിച്ചും മറ്റും ഇവയെ കെണികൾ ഒരുക്കിയിരിക്കുന്ന പ്രദേശങ്ങളിലേക്ക് ആകർഷിക്കാനാണ് നീക്കം. ആനപ്പിണ്ടം പല സ്ഥലങ്ങളിലായി കൊണ്ടിട്ട് ചെന്നായകളെ ജനവാസ മേഖലകളിൽ നിന്ന് അകറ്റാനും ശ്രമമുണ്ട്. ആനകളെ പോലുള്ള വലിയ മൃഗങ്ങളുള്ള സ്ഥലങ്ങളിലേക്ക് സാധാരണ ചെന്നായകൾ സഞ്ചരിക്കാറില്ലെന്ന സാധ്യത ഉപയോഗപ്പെടുത്തിയാണിത്. അധികം വൈകാതെ തന്നെ അവശേഷിക്കുന്ന രണ്ട് ചെന്നായകളെ കൂടി പിടികൂടാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ഉദ്യോഗസ്ഥരുടെ സംഘം നീങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം