"ഇത്തരത്തിൽ ഒരു അംഗീകാരം ലഭിച്ചതിന്‍റെ പ്രാധാന്യം ആദ്യം ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല. പാവങ്ങളെ സഹായിക്കുക എന്ന ഉദ്ദേശ്യം മാത്രമേ ഞങ്ങൾക്ക് ഉണ്ടായിരുന്നുള്ളൂ. അംഗീകാരം ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നതല്ല"നേത്ര പറയുന്നു.
ചെന്നൈ: പാവങ്ങളെ സഹായിക്കാനല്ലെങ്കിൽ പിന്നെ പണം കൊണ്ട് എന്തുകാര്യമെന്ന് ചോദിക്കും മധുര സ്വദേശിയായ നേത്ര എന്ന പതിമൂന്നുവയസുകാരി. ഇതവളെ പഠിപ്പിച്ചത് മറ്റാരുമല്ല ബാർബർ ഷോപ്പുടമയായ അച്ഛനാണ്. ലോക്ക്ഡൗണിൽ എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന അതിഥി തൊളികൾക്ക് തന്റെ സമ്പാദ്യമായ അഞ്ച് ലക്ഷം രൂപ നൽകി സഹായിച്ച സി മോഹനന്റെ മകളാണ് ഈ കൊച്ചുമിടുക്കി. ഇപ്പോഴിതാ ഐക്യരാഷ്ട്രസഭയുടെ വികസനത്തിനും സമാധാനത്തിനും വേണ്ടിയുള്ള അസോസിയേഷൻ (യുഎൻഎഡിഎപി) നേത്രയെ 'പാവങ്ങളുടെ ഗുഡ്‍വിൽ അംബാസിഡർ'ആയി തെരഞ്ഞെടുത്തിരിക്കുകയാണ്.
ഈ സ്ഥാനത്തിന് പുറമേ ഒരു ലക്ഷം രൂപയുടെ ഡിക്സൺ സ്കോളർഷിപ്പും നേത്രക്ക് ലഭിച്ചു. ന്യൂയോർക്കിൽ നടക്കുന്ന യുഎൻ സമ്മേളനത്തിൽ സംസാരിക്കാനുള്ള അവസരം നേത്രയ്ക്ക് ഒരുക്കുമെന്ന് യുഎൻഎഡിഎപി വ്യക്തമാക്കിയിട്ടുണ്ട്. ജനീവയിൽ നടക്കുന്ന സമ്മേളനത്തിലും സംസാരിക്കാൻ നേത്രയ്ക്ക് അവസരം ലഭിക്കും.
"ഇത്തരത്തിൽ ഒരു അംഗീകാരം ലഭിച്ചതിന്‍റെ പ്രാധാന്യം ആദ്യം ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല. പാവങ്ങളെ സഹായിക്കുക എന്ന ഉദ്ദേശ്യം മാത്രമേ ഞങ്ങൾക്ക് ഉണ്ടായിരുന്നുള്ളൂ. അംഗീകാരം ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നതല്ല"നേത്ര പറയുന്നു.
2013ൽ അച്ഛൻ സ്വരുക്കൂട്ടിയ പണം മുഴുവൻ മോഷണം പോയ കാര്യവും നേത്ര ഓർത്തെടുത്തു. "അന്ന് വെള്ളം പോലും വാങ്ങിക്കാൻ പണമില്ലാതെ വിഷമിച്ചിട്ടുണ്ട്. പിന്നീട് ഏഴ് വർഷത്തെ അധ്വാനം കൊണ്ടാണ് നിവർന്നുനിൽക്കാൻ കഴിഞ്ഞത്. ഈ കാലയളവിലാണ് എന്‍റെ ഉപരിപഠനത്തിനുവേണ്ടി പിതാവ് അഞ്ച് ലക്ഷം രൂപ സമ്പാദിച്ചതും. അതാണ് അന്തർ സംസ്ഥാന തൊഴിലാളികൾക്കുവേണ്ടി ചെലവഴിച്ചത്. പാവങ്ങൾക്കുവേണ്ടിയുള്ള തന്‍റെ പ്രവർത്തനം തുടരും" നേത്ര കൂട്ടിച്ചേർത്തു.
പാവപ്പെട്ട കുടുംബമായ ഞങ്ങൾക്ക് ഇത്തരത്തിലൊരു ബഹുമതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് മോഹനൻ പറയുന്നു. അതിഥി തൊഴിലാളികളെ സഹായിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കീ ബാത്തിൽ മോഹനനെ പറ്റി പരാമർശിച്ചിരുന്നു.
