സിവിക് ബോഡി ഹെഡ് ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് സമരം നടത്തിയ കോലെയുടെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സമരം നടത്തി ഒരുമണിക്കൂറിനുള്ളില്‍ കോര്‍പ്പറേഷന്റെ ആംബുലന്‍സില്‍ അദ്ദേഹത്തെ മുനിസിപ്പല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

മുംബൈ: ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് സമരം ചെയ്ത കൊവിഡ് രോഗി മരണത്തിന് കീഴടങ്ങി. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. വ്യാഴാഴ്ച പുലര്‍ച്ചെയാണ് 38കാരനായ ബാബാ സാഹെബ് കോലെ എന്ന രോഗി മരിച്ചത്. എന്‍ഡിടിവിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. സിവിക് ബോഡി ഹെഡ് ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് സമരം നടത്തിയ കോലെയുടെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സമരം നടത്തി ഒരുമണിക്കൂറിനുള്ളില്‍ കോര്‍പ്പറേഷന്റെ ആംബുലന്‍സില്‍ അദ്ദേഹത്തെ മുനിസിപ്പല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Add Asianetnews as a Preferred SourcegooglePreferred

അര്‍ധരാത്രിയുടെ കോലെയുടെ ഓക്‌സിജന്‍ അളവ് 40 ശതമാനമായെന്നും ഏകദേശം രാത്രി ഒരുമണിയോടെ മരിച്ചെന്നും ബന്ധുക്കള്‍ പറയുന്നു. 'മൂന്ന് ദിവസം മുമ്പാണ് അദ്ദേഹത്തെ ഒരാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അവിടെ നിന്ന് മറ്റൊരാശുപത്രിയിലേക്ക് വിട്ടു. അവിടെനിന്ന് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. ബെഡില്ലെന്ന കാരണത്താല്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചില്ല. പിന്നെയും കുറേ ആശുപത്രികളില്‍ പോയി. ആരും അഡ്മിറ്റ് ചെയ്തില്ല'-കോലെയുടെ ഭാര്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു. ബുധനാഴ്ച മാത്രം മഹാരാഷ്ട്രയില്‍ 40000 കൊവിഡ് രോഗികളാണ് റിപ്പോര്‍ട്ട് ചെയ്തത്.