Asianet News MalayalamAsianet News Malayalam

'ഷിൻഡെ ഇഡിയെയും സിബിഐയെയും പേടിച്ചോടി, ശിവസൈനികരെ വഞ്ചിച്ചു', ആഞ്ഞടിച്ച് 'സാമ്ന'

ഇഡിയെയും സിബിഐയെയും പേടിച്ചോടുകയായിരുന്നു ഷിൻഡെ, ശിവസൈനികരെ വഞ്ചിച്ചു - രൂക്ഷവിമർശനമാണ് ശിവസേനയുടെ മുഖപത്രമായ സാമ്നയിലെ എഡിറ്റോറിയലിൽ. പക്ഷേ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെന്ന് ഷിൻഡെ.

Maharashtra Crisis Live Updates Three More MLAs Reach Guwahati Samaana Criticism Against Eknath Shinde
Author
Mumbai, First Published Jun 23, 2022, 9:36 AM IST

ഗുവാഹത്തി/ മുംബൈ: മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ 'വർഷ' ഒഴിഞ്ഞ് സ്വവസതിയായ 'മാതോശ്രീ'യിലേക്ക് മാറിയ ഉദ്ധവ് താക്കറെയുടെ സമ്മർദ്ദതന്ത്രവും ഫലിച്ചില്ലെന്ന് സൂചന. ഗുവാഹത്തിയിൽ വിമതനീക്കത്തിന് ചുക്കാൻ പിടിക്കുന്ന ഏകനാഥ് ഷിൻഡെയുടെ ക്യാമ്പിലേക്ക് ഇന്ന് രാവിലെയോടെ മൂന്ന് ശിവസേന എംഎൽഎമാർ കൂടിയെത്തി. കുടുംബസമേതമാണ് ഗുവാഹത്തിയിലെ റാഡിസൺ ബ്ലൂ എന്ന പഞ്ചനക്ഷത്രഹോട്ടലിലേക്ക് എംഎൽഎമാർ എത്തിയത്. ഇതിനിടെ, ശിവസേനയുടെ മുഖപത്രമായ 'സാമ്ന' ഏകനാഥ് ഷിൻഡെയ്ക്കെതിരെ രൂക്ഷവിമർശനവുമായി എഡിറ്റോറിയലെഴുതി. 'സിബിഐയെയും ഇഡിയെയും പേടിച്ചോടിയതാണ് ഷിൻഡെ' എന്നാണ് സാമ്ന ആരോപിക്കുന്നത്. 'ഷിൻഡെ വഞ്ചി'ച്ചെന്നും സാമ്ന പറയുന്നു. 

നിലവിൽ ഷിൻഡെ ക്യാമ്പിൽ 33 എംഎൽഎമാരുണ്ടെന്നാണ് സൂചന (ശിവസേനയ്ക്ക് ആകെ 55 എംഎൽഎമാരാണ്). കൂറുമാറ്റനിരോധനനിയമം ഒഴിവാകണമെങ്കിൽ നാല് എംഎൽഎമാരുടെ പിന്തുണ കൂടി ഷിൻഡെയ്ക്ക് വേണം. ഷിൻഡെയ്ക്കൊപ്പം അഞ്ച് സ്വതന്ത്ര എംഎൽഎമാർ കൂടിയുണ്ട്. എന്നാൽ ഷിൻഡെയ്ക്കൊപ്പം ഇപ്പോഴുള്ള 17 സേനാ എംഎൽഎമാർ തിരികെ മുംബൈയ്ക്ക് വരാൻ തയ്യാറാണെന്നും അവരെ തിരികെ അയക്കാതെ പിടിച്ചുവച്ചിരിക്കുകയാണെന്നുമാണ് ശിവസേനയിലെ ഭരണപക്ഷം ആരോപിക്കുന്നത്. 

'ഒരു ശിവസൈനികൻ തന്നെ മുഖ്യമന്ത്രിയാകുമെങ്കിൽ സ്ഥാനമൊഴിയാ'മെന്ന വികാരനിർഭരമായ പ്രസംഗവും വസതി ഒഴിയലുമടക്കമുള്ള സമ്മർദ്ദതന്ത്രങ്ങൾ ഫലിക്കുന്നില്ലെന്ന് വേണം കരുതാൻ. ഇന്നലെ രാത്രി ശിവസേനയിലെ വിമതരെല്ലാം ചേർന്ന് ഏകനാഥ് ഷിൻഡെയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തുവെന്ന് കാട്ടി ഗവർണർക്ക് കത്ത് നൽകിയിരുന്നു. 

അതേസമയം, ഇന്ന് ശിവസേനയും എൻസിപിയും തുടർച്ചയായി സ്ഥിതി വിലയിരുത്താൻ യോഗങ്ങൾ വിളിച്ചിരിക്കുകയാണ്. രാവിലെ 11 മണിക്ക് 'മാതോശ്രീ'യിലാണ് ശിവസേന നേതാക്കളുടെ യോഗം നടക്കുക. രാവിലെ 11.30-യ്ക്ക് ദില്ലിയിൽ വൈ ബി ചവാൻ സെന്‍ററിൽ എൻസിപി അധ്യക്ഷൻ ശരദ് പവാറും നേതൃയോഗം വിളിച്ചിട്ടുണ്ട്. രാവിലെ 10 മണിക്ക് ഗുവാഹത്തിയിലെ ഹോട്ടലിൽ വിമത എംഎൽഎമാരും യോഗം ചേരും. 

വിമാനം വന്നത് പോലും പൊലീസ് അറിഞ്ഞില്ല? 

ദില്ലിയിൽ നിന്ന് പ്രതിപക്ഷപാർട്ടികളുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള യോഗം ഒഴിവാക്കി മുംബൈയ്ക്ക് പറന്ന എൻസിപി അധ്യക്ഷൻ ശരദ് പവാർ സമവായനീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നുണ്ട്. ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയെങ്കിലും സമവായമുണ്ടാക്കണമെന്നാണ് ശിവസേനയ്ക്ക് ശരദ് പവാറിന്‍റെ നിർദേശം. മഹാവികാസ് അഘാഡിയിലെ ഏറ്റവും വലിയ രണ്ടാം കക്ഷിയാണ് എൻസിപി. ശിവസേനയുമായുള്ള സഖ്യം കൊണ്ട് എൻസിപിക്കും കോൺഗ്രസിനും മാത്രമേ ഗുണമുള്ളൂ എന്നും, ബാൽ താക്കറെ പഠിപ്പിച്ച ഹിന്ദുത്വത്തിൽ നിന്ന് വ്യതിചലിക്കുകയാണ് നിലവിൽ ശിവസേനയെന്നുമാണ് വിമതനീക്കത്തിന് ചുക്കാൻ പിടിച്ച ഏകനാഥ് ഷിൻഡെയുടെ ആരോപണം. ഷിൻഡെ ഈ സമവായഫോർമുല സ്വീകരിക്കുമോ? 

എൻസിപിയാണ് മഹാരാഷ്ട്രയിൽ ആഭ്യന്തരമന്ത്രിപദവി വഹിക്കുന്നത്. എന്നിട്ട് പോലും മുംബൈ പൊലീസിന് എംഎൽഎമാർ സ്ഥലം വിടുമെന്ന് ഒരു വിവരവും കിട്ടിയില്ലെന്നതിൽ കടുത്ത അതൃപ്തിയുണ്ട് പവാറിന്. ആദ്യം സൂറത്തിലേക്കും പിന്നീട് ഗുവാഹത്തിയിലേക്കും എംഎൽഎമാരെ കൊണ്ടുപോകാൻ പ്രത്യേക വിമാനങ്ങളെത്തിയപ്പോൾപ്പോലും ആ വിവരം പൊലീസറിഞ്ഞില്ല. ഇത് വകുപ്പിന്‍റെ വീഴ്ചയായിത്തന്നെയാണ് ശരദ് പവാർ കണക്കാക്കുന്നത്. 

തന്‍റെ മുന്നിൽ വന്ന് നിന്ന് താനിനി മുഖ്യമന്ത്രിയായി തുടരരുതെന്ന് അസമിലെ ഗുവാഹത്തിയിൽ കഴിയുന്ന എല്ലാ വിമത എംഎൽഎമാരും പറയട്ടെ, എങ്കിൽ താൻ രാജി വയ്ക്കാമെന്നാണ് ഉദ്ധവ് ഇന്നലെ നടത്തിയ വീഡിയോ പ്രസ്താവനയിൽ പറഞ്ഞത്. അവസാനത്തെ സമ്മർദ്ദതന്ത്രം പയറ്റുകയാണ് ഉദ്ധവ്. ശിവസേനയിൽ നിന്ന് രാജി വച്ച് ബിജെപിയുമായി ലയിക്കാൻ ഇപ്പോൾ വിമതപക്ഷത്തുള്ള പല എംഎൽഎമാരും തയ്യാറല്ലെന്നാണ് സൂചന. മാത്രമല്ല, അത്തരമൊരു ലയനം നടന്നാൽത്തന്നെ ഏകനാഥ് ഷിൻഡെ ഉൾപ്പടെ ശിവസേനയിൽ നിന്നൊരാൾ മുഖ്യമന്ത്രിയാകാൻ ഒരു സാധ്യതയുമില്ല. ബിജെപി മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് തന്നെ ആ ചുമതല തിരികെ നൽകാനാണ് സാധ്യത. 

അതേസമയം ശിവസേനാ വക്താവും മുതിർന്ന നേതാവുമായ സഞ്ജയ് റാവത്ത് പറഞ്ഞത് ഉദ്ധവ് രാജി വയ്ക്കുന്ന പ്രശ്നമില്ലെന്നാണ്. ആവശ്യം വന്നാൽ മഹാവികാസ് അഘാഡി ഭൂരിപക്ഷം തെളിയിക്കുമെന്നും, താക്കറെ പദവിയൊഴിയില്ലെന്നും റാവത്ത് പറയുന്നു. 

'ഉദ്ധവ് തും ആഗേ ബഢോ..'

രാത്രിയോടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ 'വർഷ' ഒഴിഞ്ഞ ഉദ്ധവ് ബാന്ദ്രയിലെ താക്കറെ കുടുംബത്തിന്‍റെ സ്വന്തം വീടായ 'മാതോശ്രീ'യിലേക്ക് മടങ്ങി. രാജിവയ്ക്കാൻ തനിക്ക് മടിയില്ലെന്ന് വിമതരെ അറിയിക്കാൻ കൂടിയായി ഈ നീക്കം. ഗുവാഹത്തിയിൽ കഴിയുന്ന വിമതർ തിരികെയെത്തിയില്ലെങ്കിൽ സർക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമാവും. മൂന്നിൽ രണ്ട് ശിവസേനാ എംഎൽഎമാരും ഒപ്പമുണ്ടെന്നാണ് ഏകനാഥ് ഷിൻഡെ അവകാശപ്പെടുന്നത്. അതായത് നിലവിൽ കൂറ് മാറ്റ നിരോധന നിയമത്തിന്‍റെ പരിധിയിൽ കുടുങ്ങാതെ ബിജെപിക്കൊപ്പം നിൽക്കാൻ ഷിൻഡെ ക്യാമ്പിനാകുമെന്നർത്ഥം. ശിവസേനാ നേതൃത്വത്തിന് വഴങ്ങുന്നില്ലെങ്കിൽ അവിശ്വാസ പ്രമേയം അടക്കം കൊണ്ടുവരാനുള്ള നീക്കങ്ങളും ഇവർ ബിജെപിക്കൊപ്പം ചേർന്ന് നടത്തിയേക്കും.

''ഉദ്ധവ് തും ആഗേ ബഢോ, ഹം തുമാരേ സാഥ് ഹേ''(ഉദ്ധവ് മുന്നോട്ട് പോകൂ, ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്) എന്ന മുദ്രാവാക്യം വിളികളോടെ വികാരനിർഭരമായ യാത്രയപ്പാണ് ശിവസേനാ പ്രവർത്തകർ നൽകിയത്. റോഡ് നീളെ പുഷ്പവൃഷ്ടിയുമായാണ് ഉദ്ധവ് മടങ്ങിയത്. മാതോശ്രീയ്ക്ക് മുന്നിൽ റോഡുകൾ ബ്ലോക്ക് ചെയ്ത ശിവസേനാ പ്രവർത്തകർ വിമതനായ ഏകനാഥ് ഷിൻഡെയ്ക്ക് എതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. അവസാനം കാറിൽ നിന്ന് ഇറങ്ങി പൊലീസ് സുരക്ഷയ്ക്ക് നടുവിൽ നടന്നാണ് ഉദ്ധവ് 'മാതോശ്രീ'യിൽ എത്തിയത്. 

ഇന്നലെ വൈകിട്ടോടെ തന്നെ ഉദ്ധവ് മുഖ്യമന്ത്രിയുടെ വസതി ഒഴിഞ്ഞേക്കുമെന്ന സൂചന വന്നിരുന്നു. മുതിർന്ന ശിവസേനാ എംഎൽഎമാരായ നീലം ഗോർഹെ, ചന്ദ്രകാന്ത് ഖൈരെ എന്നിവർ ഉദ്ധവ് വസതിയിൽ നിന്ന് പോകുമ്പോൾ 'വർഷ'യിൽ ഉണ്ടായിരുന്നു. മക്കളായ ആദിത്യ താക്കറെ, തേജസ് താക്കറെ, ഭാര്യ രശ്മി താക്കറെ എന്നിവർക്കൊപ്പമാണ് ഉദ്ധവ് വസതി ഒഴിഞ്ഞത്. നേരത്തേ അദ്ദേഹത്തിന്‍റെയും കുടുംബത്തിന്‍റെയും സാധനങ്ങളെല്ലാം പെട്ടിയിലാക്കി കൊണ്ടുപോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. മകൻ ആദിത്യ താക്കറെ തന്‍റെ ട്വിറ്റർ ബയോയിൽ നിന്ന് "മന്ത്രി'' എന്ന പദവി നീക്കുകയും ചെയ്തിരുന്നു. 

മുഖ്യമന്ത്രിയായപ്പോഴും ഉദ്ധവ് ഔദ്യോഗികവസതിയിലേക്ക് മാറിയിരുന്നില്ല. 2021-ൽ 'മാതോശ്രീ'യിൽ ചില അറ്റകുറ്റപ്പണികൾ നടന്നപ്പോഴാണ് അദ്ദേഹം 'വർഷ'യിലേക്ക് മാറിയത്. 

കണക്കിലെ കളിയെന്ത്?

34 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്നാണ് ഷിൻഡെ അവകാശപ്പെടുന്നത്. ഈ എംഎൽഎമാരോടൊപ്പമുള്ള ചിത്രവും ഏകനാഥ് ഷിൻഡേ ക്യാമ്പിൽ നിന്ന് പുറത്ത് വന്നു. 32 ശിവസേന എംഎൽഎമാരും രണ്ട് പ്രഹാർ ജനശക്തി എംഎൽഎമാരുമാണ് ഷിൻഡേക്കൊപ്പമുള്ളത്. നിലവിൽ നിയമസഭയിൽ 55 എംഎൽഎമാരാണ് ശിവസേനയ്ക്കുള്ളത്. 

നിയമസഭയിൽ ആകെ സീറ്റ് 288 ആണ്. കേവലഭൂരിപക്ഷത്തിന് വേണ്ടത് 145 അംഗങ്ങളുടെ പിന്തുണയാണ്. നിലവിൽ മഹാവികാസ് അഘാഡിക്ക് 169 അംഗങ്ങളുണ്ട്. ശിവസേനയ്ക്ക് 56, എൻസിപിക്ക് 53, കോൺഗ്രസിന് 4 എന്നിങ്ങനെയാണ് സീറ്റ് നില. ചെറുപാർട്ടികളും സ്വതന്ത്രരുമായി 16 പേരുടെ കൂടി പിന്തുണയുണ്ട് സർക്കാരിന്. ഇതിൽ ശിവസേനയുടെ ഒരു എംഎൽഎ, രമേശ് ലാത്കെ മരിച്ചു. നവാബ് മാലിക്, അനിൽ ദേശ്മുഖ് എന്നിങ്ങനെ രണ്ട് എൻസിപി മന്ത്രിമാർ ജയിലിലാണ്. കള്ളപ്പണക്കേസുമായി ബന്ധപ്പെട്ടാണ് ഇരുവരും അറസ്റ്റിലായത്. അങ്ങനെ കക്ഷിനില നിലവിൽ 166 ആണ് ഭരണമുന്നണിക്ക്.

എൻഡിഎയ്ക്ക് 113 അംഗങ്ങളാണ് നിയമസഭയിലുള്ളത്. ബിജെപിക്ക് 106 എംഎൽഎമാർ. ചെറുപാർട്ടികളുടെ സ്വതന്ത്രരുമായി ഏഴ് പേരുടെ പിന്തുണ കൂടിയുണ്ട് എൻഡിഎയ്ക്ക്. 

Follow Us:
Download App:
  • android
  • ios