ലോക്ക്ഡൗണിലും കൊറോണയിലും വലയുന്ന ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചു. എന്നാല്‍, അദ്ദേഹം നിരാശപ്പെടുത്തി. അദ്ദേഹത്തിന്റെ ആഹ്വാനം വിഡ്ഢിത്തവും അപക്വവുമാണ്. 

മുംബൈ: പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തെ വിമര്‍ശിച്ച് മഹാരാഷ്ട്ര ഭവനമന്ത്രി ജിതേന്ദ്ര അവ്ഹാദ്. പ്രധാനമന്ത്രിയുടെ ആഹ്വാനം വിഡ്ഢിത്തവും കുട്ടിത്തവുമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. 'അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യുന്നുവെന്ന് പറഞ്ഞപ്പോള്‍ ഒരുപാട് പ്രതീക്ഷിച്ചു. ലോക്ക്ഡൗണിലും കൊറോണയിലും വലയുന്ന ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിച്ചു. എന്നാല്‍, അദ്ദേഹം നിരാശപ്പെടുത്തി. അദ്ദേഹത്തിന്റെ ആഹ്വാനം വിഡ്ഢിത്തവും അപക്വവുമാണ്. ഈ സമയത്ത് എങ്ങനെ ഇക്കാര്യം പറയാന്‍ സാധിക്കുന്നു. ഞാന്‍ പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മന്ത്രിയാണ്. മെഴുക് തിരിക്കും എണ്ണക്കും പണം ചെലവാക്കുന്നതിന് പകരം അവര്‍ക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ ഞാന്‍ പണം ചെലവാക്കും. ഞായറാഴ്ച അദ്ദേഹത്തിന്റെ ആഹ്വാനം താന്‍ അനുസരിക്കില്ല. ഒരു തിരി പൊലും തെളിയിക്കില്ല.- എന്‍സിപി നേതാവ് പറഞ്ഞു. 

വീട് കത്തിക്കുകയില്ലെന്ന് പ്രതീക്ഷിക്കുന്നു; മോദിയുടെ ദീപം തെളിക്കൽ ആഹ്വാനത്തെ പരിഹസിച്ച് ശിവസേന എംപി

അവശ്യസാധനങ്ങള്‍ ഉറപ്പ് വരുത്തുമെന്നും മാസ്‌ക്, സാനിറ്റൈസര്‍, മരുന്നുകള്‍, ടെസ്റ്റിംഗ് കിറ്റ് എന്നിവ ഉറപ്പുവരുത്തുമെന്നുമാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അതൊന്നുമുണ്ടായില്ലെന്നും ജിതേന്ദ്ര കുറ്റപ്പെടുത്തി. ശിവസേന നേതാവ് സഞ്ജയ് റാവത്തും പ്രധാനമന്ത്രിയുടെ ആഹ്വനത്തെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. കൊറോണയെ നേരിടാന്‍ ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക് ലൈറ്റെല്ലാം അണച്ച് എല്ലാവരും വീടുകളില്‍ ടോര്‍ച്ച് തെളിയിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.

മഹാരാഷ്ട്ര ഭവന മന്ത്രി ജിതേന്ദ്ര അവ്ഹാദ്