വണ്‍ വേ തെറ്റിച്ചെത്തിയ വണ്ടി തടഞ്ഞ പൊലീസുകാരനെ തല്ലി; മഹാരാഷ്ട്രാ മന്ത്രിക്ക് മൂന്ന് മാസം തടവ്
യശോമതി സഞ്ചരിച്ച ടാറ്റാ സഫാരി വണ്‍വേ തെറ്റിച്ചതിനെ തുടര്‍ന്നാണ് ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിൾ വാഹനം തടഞ്ഞത്. ഇതോടെ ഇവര്‍ പൊലീസുകാരനെ തല്ലുകയായിരുന്നു.
മുംബൈ: ട്രാഫിക് നിയമ ലംഘനം തടഞ്ഞ പൊലീസ് കോണ്‍സ്റ്റബിളിനെ ആക്രമിച്ച കേസില്‍ മഹാരാഷ്ട്രാ മന്ത്രിക്ക് മൂന്നുമാസം കഠിന തടവും 15,500 രൂപ പിഴയും വിധിച്ച് കോടതി. മഹാരാഷ്ട്രാ വനിതാ - ശുശുവികസന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ യശോമതി ഠാക്കൂറിനെതിരെ അമരാവതി ജില്ലാ സെഷന്‍സ് കോടതിയാണ് തടവ് ശിക്ഷ വിധിച്ചത് എട്ടുവര്‍ഷം മുമ്പാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
വണ്‍വേ തെറ്റിച്ച് സഞ്ചരിച്ച വാഹനം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കോണ്‍സ്റ്റബിള്‍ തടഞ്ഞതിനെത്തുടര്‍ന്നാണ് അന്ന് എംഎല്‍എ ആയിരുന്ന യശോമതിയും സംഘവും പൊലീസുകാരനെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ യശോമതി ഠാക്കൂര്‍, അവരുടെ ഡ്രൈവര്‍, ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് സെഷന്‍സ് കോടതി കണ്ടെത്തി.
യശോമതി സഞ്ചരിച്ച ടാറ്റാ സഫാരി വണ്‍വേ തെറ്റിച്ചതിനെ തുടര്‍ന്നാണ് ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിൾ വാഹനം തടഞ്ഞത്. ഇതോടെ അവര്‍ വാഹനത്തില്‍നിന്ന് പുറത്തിറങ്ങി പൊലീസ് കോണ്‍സ്റ്റബിളിന്റെ കഴുത്തില്‍ കുത്തിപ്പിടിക്കുകയും ചെകിട്ടത്ത് അടിക്കുകയും ചെയ്തുവെന്നാണ് കേസ്. വാഹനത്തിന്റെ ഡ്രൈവറും യശോമതിക്കൊപ്പം സഞ്ചരിച്ച രണ്ടുപേരും ചേര്‍ന്ന് തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും കാട്ടി പൊലീസുകാരന്‍ പരാതി നല്‍കി. തുടര്‍ന്ന് എട്ട് വര്‍ഷത്തോളം നീണ്ട കേസിനൊടുവിലാണ് യശോമതിയെ കോടതി ശിക്ഷിച്ചത്.