'അമ്മയാണ്.... പക്ഷേ'; പിഞ്ചുകുഞ്ഞുമായി നിയമസഭാ സമ്മേളനത്തിനെത്തി എംഎൽഎ: വീഡിയോ വൈറൽ
അമ്മയാണ്... പക്ഷേ ജനങ്ങളോടുള്ള ഉത്തരവാദിത്വം പ്രധാനമാണെന്ന ബോധ്യം തനിക്കുണ്ട്, അതുകൊണ്ടാണ് കുഞ്ഞുമായി നിയമസഭാ സമ്മേളനത്തിന് എത്തിയതെന്ന് സരോജ് അഹിരെ പറഞ്ഞു
മുംബൈ: കുഞ്ഞുങ്ങളുമായി പാർലമെന്‍റിലും നിയമ നിർമ്മാണ സഭകളിലുമെത്തുന്ന അമ്മമാരുടെ വാർത്ത ലോകത്തിന്‍റെ പലഭാഗത്ത് നിന്നും പുറത്തുവരാറുണ്ട്. ഇപ്പോഴിതാ മഹാരാഷ്ട്ര നിയമസഭയിൽ നിന്നാണ് അത്തരത്തിലൊരു വാർത്ത പുറത്തുവന്നിരിക്കുന്നത്. രണ്ടരമാസം പ്രായമുള്ള കുഞ്ഞുമായാണ് എം എൽ എ കൂടിയായ അമ്മ നിയമസഭാ സമ്മേളനത്തിനെത്തിയത്. എൻ സി പി പ്രതിനിധിയായ നാസിക്കിൽ നിന്നുള്ള എം എൽ എ സരോജ് അഹിരെയാണ് കൈക്കുഞ്ഞുമായി എത്തിയത്.
അമ്മയാണ്... പക്ഷേ ജനങ്ങളോടുള്ള ഉത്തരവാദിത്വം പ്രധാനമാണെന്ന ബോധ്യം തനിക്കുണ്ട്, അതുകൊണ്ടാണ് കുഞ്ഞുമായി നിയമസഭാ സമ്മേളനത്തിന് എത്തിയതെന്ന് സരോജ് അഹിരെ പറഞ്ഞു.ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം തേടാനാണ് സഭാ സമ്മേളനത്തിന് എത്തിയതെന്നും കുഞ്ഞുള്ളത് കൊണ്ട് ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറി നിൽക്കില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ നിയമസഭാ ഹാളിനകത്തേക്ക് എം എൽ എ കുഞ്ഞിനെ കൊണ്ട് പോയില്ല. പകരം സഭാ മന്ദിരത്തിലെ പാർട്ടി ഓഫീസിൽ നിർത്തുകയായിരുന്നു. സോഷ്യൽ മീഡിയയിലടക്കം സരോജ് അഹിരെ എം എൽ എ കൈകുഞ്ഞുമായി സഭാ സമ്മേളനത്തിന് എത്തിയതിന്‍റെ ചിത്രം പങ്കുവച്ച് പലരും അഭിനന്ദനങ്ങൾ അറിയിക്കുന്നുണ്ട്.
വീഡിയോ കാണാം
നാദാപുരം വളയത്ത് സ്കൂളിന് നേരെ അജ്ഞാതരുടെ ആക്രമണം, കല്ലേറിൽ ജനൽ ചില്ലുകൾ തകർത്തു; പൊലീസ് അന്വേഷണം
അതേസമയം ഇക്കഴിഞ്ഞ നവംബർ മാസത്തിൽ പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ പൊതുപരിപാടിക്കിടെ മകനെ മടിയിലിരുത്തിയുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ശ്രദ്ധ നേടിയിരുന്നു. പലരും കയ്യടിച്ച് സ്വീകരിച്ചപ്പോൾ ചില കോണുകളിൽ നിന്ന് അന്ന് വിമർശനവും ഉയർന്നിരുന്നു. അത്തരത്തിൽ വിമർശനം നടത്തിയവർക്ക് മറുപടിയുമായി മുൻ മന്ത്രി കെ കെ ശൈലജയും എഴുത്തുകാരൻ ബെന്യാമിനും അടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തിരുന്നു. ജില്ലാ കളക്ടർ ആയിരിക്കെ തന്നെ ഭാര്യ, അമ്മ, സുഹൃത്ത്, എന്നിങ്ങനെ പലവിധ റോളുകൾ വഹിക്കുന്ന ഒരു വ്യക്തി കൂടിയാണ് ദിവ്യ എസ് അയ്യർ ഓർക്കണമെന്നും എല്ലാത്തിലും കുറ്റം മാത്രം കാണുന്നവർക്ക് എന്നാണ് നേരം വെളുക്കുകയെന്നും പലരും ചൂണ്ടികാട്ടിയിരുന്നു.