മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു, രാജ്യത്ത് ഏറ്റവുമധികം കേസ് കേരളത്തിൽ
രാജ്യത്ത് കൊവിഡിന്റെ ഉപവകഭേദമായ ജെഎൻ വൺ കേസുകൾ ഏറ്റവും കൂടുതൽ സ്ഥിരീകരിച്ചത് കേരളത്തിലെന്നാണ് റിപ്പോർട്ട്. ഒരു മാസത്തിനിടെ രാജ്യത്താകെ 145 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ കേരളത്തിൽ സ്ഥിരീകരിച്ചത് 41 ജെഎൻ വൺ കേസുകളാണ്
![maharshtra reports 129 covid cases on friday etj maharshtra reports 129 covid cases on friday etj](https://static-ai.asianetnews.com/images/01hj5hkn95zthccfejhjkq893b/kerala-covid-19-cases_363x203xt.jpg)
മുംബൈ: മഹാരാഷ്ട്രയിൽ വെള്ളിയാഴ്ച 129 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ 10 പേർക്കാണ് സംസ്ഥാനത്ത് ജെഎൻ1 വകഭേദം സ്ഥിരീകരിച്ചിട്ടുള്ളത്. ഈ വർഷം ഇതുവരെ 137 പേർ കൊവിഡ് ബാധിച്ച് മരിച്ചതായും ആരോഗ്യവകുപ്പിന്‍റെ കണക്കുകൾ വിശദമാക്കുന്നു. ഇന്നലെ മാത്രം സംസ്ഥാനത്ത് 13002 പരിശോധനകളാണ് നടന്നത്. 369 ആക്ടീവ് കേസുകളാണ് മഹാരാഷ്ട്രയിൽ നിലവിലുള്ളത്.
കൊവിഡ് ടാസ്ക് ഫോഴ്സിന്റെ ആദ്യ യോഗം നടന്ന വ്യാഴാഴ്ച 117 പുതിയ കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. അടുത്ത 15 ദിവസത്തേക്ക് കനത്ത ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുള്ളത്. വളരെ വേഗത്തിൽ വ്യാപിക്കുന്ന വിഭാഗത്തിലാണ് കൊവിഡിന്റെ പുതിയ വകഭേദതത്തെ ലോകാരോഗ്യ സംഘടന ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വെള്ളിയാഴ്ച സ്ഥിരീകരിച്ച കേസുകളിൽ ഒന്ന് പോലും പുതിയ കൊവിഡ് വകഭേദമില്ലെന്നതാണ് മഹാരാഷ്ട്രയ്ക്ക് ആശ്വസിക്കാനുള്ളത്.
അതേസമയം രാജ്യത്ത് കൊവിഡിന്റെ ഉപവകഭേദമായ ജെഎൻ വൺ കേസുകൾ ഏറ്റവും കൂടുതൽ സ്ഥിരീകരിച്ചത് കേരളത്തിലെന്നാണ് റിപ്പോർട്ട്. ഒരു മാസത്തിനിടെ രാജ്യത്താകെ 145 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ കേരളത്തിൽ സ്ഥിരീകരിച്ചത് 41 ജെഎൻ വൺ കേസുകളാണ്. പുതുവത്സര ആഘോഷങ്ങളടക്കം വരാനിരിക്കെ കർശന ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. കൊവിഡ് കേസുകളുടെ എണ്ണത്തിൽ മൂന്നാമതുള്ള സംസ്ഥാനം ഗുജറാത്താണ്. 34 ആക്ടീവ് കേസുകളാണ് ഗുജറാത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം