മഹുവ മോയിത്ര ലോക്സഭയില്‍ നടത്തിയ പ്രസംഗം കോപ്പിയടിച്ചതാണെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടന്നിരുന്നു.

ദില്ലി: ലോക്സഭയില്‍ നടത്തിയ പ്രസംഗം കോപ്പിയടിയാണെന്ന ആരോപണത്തിന് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മോയിത്ര. എന്‍റെ ഹൃദയത്തില്‍നിന്ന് വന്ന വാക്കുകളാണത്. എന്‍റെ പ്രസംഗം പങ്കുവെച്ച ഓരോ ഇന്ത്യക്കാരനും ഹൃദയം കൊണ്ടാണത് ചെയ്തത്. പ്രസംഗത്തിന് ലഭിച്ച പ്രതികരണം ആത്മാര്‍ഥമായിരുന്നുവെന്നും മഹുവ പറഞ്ഞു. കണ്ണുതുറന്ന് നോക്കിയാല്‍ ഇന്ത്യയില്‍ ഫാസിസം പിടിമുറുക്കുന്നത് കാണാം. എന്‍റെ പ്രസംഗത്തിന്‍റെ ഉറവിടങ്ങള്‍ ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രീയ ചിന്തകന്‍ ഡോ. ലോറന്‍സ് ഡബ്ല്യു ബ്രിട്ട് ഫാസിസം വരുന്നതിന് മുമ്പുള്ള 14 അടയാളങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സാഹചര്യത്തില്‍ അതില്‍ ഏഴ് അടയാളങ്ങളെ ഞാന്‍ പ്രസംഗത്തില്‍ ഉപയോഗിച്ചുള്ളൂവെന്നും മഹുവ പ്രസ്താവനയില്‍ പറഞ്ഞു. 

മഹുവ മോയിത്ര ലോക്സഭയില്‍ നടത്തിയ പ്രസംഗം കോപ്പിയടിച്ചതാണെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടന്നിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ നിയന്ത്രിക്കുന്ന സോഷ്യല്‍മീഡിയ ഗ്രൂപ്പുകളിലാണ് പ്രചാരണം കൂടുതലായി നടന്നത്. ഫാസിസം വരുന്നതിനുള്ള അടയാളമായി മഹുവ ചൂണ്ടിക്കാണിച്ച ഏഴ് അടയാളങ്ങള്‍ ഒരു വാഷിങ്ടണ്‍ മാഗസിനില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിനെതിരെ പ്രസിദ്ധീകരിച്ച ലേഖനത്തില്‍നിന്ന് കോപ്പിടയിച്ചതാണെന്നാണ് പ്രധാന ആരോപണം. 

രാഷ്ട്രപതിയുടെ നന്ദിപ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ ജൂണ്‍ 25നാണ് മഹുവ മോയിത്ര ലോക്സഭയില്‍ കന്നി പ്രസംഗം നടത്തിയത്. ബിജെപിയുടെ നയങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയും രാജ്യം ഫാസിസത്തിലേക്കാണ് പോകുന്നതെന്നും മഹുവ വിമര്‍ശിച്ചിരുന്നു. വലിയ രീതിയിലാണ് മഹുവയുടെ പ്രസംഗം സ്വീകരിക്കപ്പെട്ടത്.