ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു. ഇന്ന് വൈകിട്ടോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഛത്തീസ്ഗഡിലെ സുഖ്മ-ബീജാപുര്‍ അതിര്‍ത്തിയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ 13 ജവാന്മാര്‍ക്കാണ് പരിക്കേറ്റത്. ഏറ്റുമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ മൂന്ന് ജവാന്മാരാണ് വീരമൃത്യുവരിച്ചത്.
- Home
- News
- India News
- Malayalam News Live : രണ്‍ജിത് ശ്രീനിവാസന്‍ കൊലക്കേസ്:എല്ലാ പ്രതികള്‍ക്കും വധശിക്ഷ
Malayalam News Live : രണ്‍ജിത് ശ്രീനിവാസന്‍ കൊലക്കേസ്:എല്ലാ പ്രതികള്‍ക്കും വധശിക്ഷ

രണ്‍ജിത് ശ്രീനിവാസന്‍ കൊലക്കേസില്‍ 15 പ്രതികള്‍ക്കും വധശിക്ഷ
ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ; മൂന്ന് ജവാന്മാര്‍ക്ക് വീരമൃത്യു
ഏഴാമത് ടിഎൻജി പുരസ്കാരം പൈതൃക നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമന് സമ്മാനിച്ചു
ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ ഇൻ ചീഫ് ആയിരുന്ന ടി.എൻ. ഗോപകുമാറിൻ്റെ സ്മരണാര്‍ത്ഥമുള്ള ഏഴാമത് ടിഎന്‍ജി പുരസ്കാരം പൈതൃക നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമന് സമ്മാനിച്ചു. വയനാട് കമ്മനയിലെ അദ്ദേഹത്തിന്‍റെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങിൽ പരിസ്ഥിതി പ്രവർത്തക ചുക്കി നഞ്ചുണ്ട സ്വാമി പുരസ്‌കാരം സമ്മാനിച്ചു. കർഷകർ രാജ്യത്ത് ദുരിതങ്ങൾ മാത്രം നേരിടുമ്പോൾ ഒരു കർഷകന് ഏഷ്യാനെറ്റ് ന്യൂസ് അവാർഡ് നൽകുന്നതിൽ വലിയ സന്ദേശമുണ്ടെന്ന് ചുക്കി നഞ്ചുണ്ട സ്വാമി പറഞ്ഞു.
5മാസം ഗർഭിണിയായ ഭാര്യയെ ഓടിക്കൊണ്ടിരുന്ന ബസിൽനിന്ന് തള്ളിയിട്ട് കൊന്നു, ഭര്‍ത്താവ് അറസ്റ്റിൽ
ഗർഭിണിയായ 19കാരിയെ ഭർത്താവ് ബസിൽ നിന്ന് തള്ളിയിട്ട് കൊന്നു. ദിണ്ഡിഗല്‍ സ്വദേശിനി വളര്‍മതിയാണ് കൊല്ലപ്പെട്ടത്. തമിഴ്നാട് ദിണ്ഡിഗലിലാണ് നടുക്കുന്ന സംഭവം. അതിദാരുണമായ സംഭവത്തില്‍ വളർമതിയുടെ ഭർത്താവ് പാണ്ഡ്യൻ അറസ്റ്റിലായി. അച്ഛൻ സമ്മാനമായി നൽകുന്ന സ്കൂട്ടര്‍ വാങ്ങാനുള്ള യാത്രയ്ക്കിടെയാണ് വളര്‍മതി അതിദാരുണമായി കൊല്ലപ്പെട്ടത്. വളര്‍മതിക്കൊപ്പം ഭര്‍ത്താവ് പാണ്ഡ്യനും ഉണ്ടായിരുന്നു. ഇരുവരും തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിലാണ് യാത്ര തിരിച്ചത്. ബസില്‍ കയറുന്നതിന് മുമ്പെ പാണ്ഡ്യന്‍ മദ്യപിച്ചിരുന്നു. ബസിന്‍റെ പുറകുവശത്ത് വാതിലിനോട് ചേർന്നുള്ള സീറ്റിലാണ് ഇരുവരും ഇരുന്നത്.യാത്രയ്ക്കിടെ നിസാര കാര്യങ്ങൾ പറഞ്ഞ് തർക്കം തുടങ്ങി. ഇതിനിടയില്‍ കണവൈപെട്ടി എന്ന സ്ഥലത്ത് എത്തിയപ്പോഴാണ് 5മാസം ഗർഭിണിയായ ഭാര്യ വളര്‍മതിയെ പാണ്ഡ്യന്‍ ബസില്‍നിന്നും തള്ളിയിട്ടത്
പൊലീസ് സംഘം വഴിതെറ്റി വനത്തിനുള്ളില്‍ അകപ്പെട്ടു
പൊലീസ് സംഘം വഴിതെറ്റി വനത്തിനുള്ളില്‍ അകപ്പെട്ടു. ഇന്ന് വൈകിട്ടോടെയാണ് സംഭവം.കഞ്ചാവ് തോട്ടം കണ്ടുപിടിക്കാനായി പോയതിനിടെയാണ് സംഭവം. പാലക്കാട് അഗളി ഡിവൈഎസ്പി അടക്കമുള്ള സംഘമാണ് വഴിതെറ്റി കാട്ടില്‍ അകപ്പെട്ടത്. മുക്കാലി ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരും സംഘത്തിലുണ്ട്. കഞ്ചാവ് തോട്ടം തെരയുന്നതിനായാണ് പൊലീസ് സംഘം വനത്തിലെത്തിയത്. ഇതിനിടയില്‍ വഴി തെറ്റി കാട്ടില്‍ അകപ്പെടുകയായിരുന്നു. അതേസമയം, പൊലീസ് സംഘം സുരക്ഷിതരാണെന്നും നാളെ മടങ്ങിയെത്തുമെന്നും പൊലീസ് അറിയിച്ചു
കാസർകോട് ട്രെയിൻ തട്ടി മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞു; അപകട സ്ഥലത്ത് നിന്ന് 4 മൊബൈൽ ഫോണുകൾ കണ്ടെത്തി
പള്ളത്ത് ഇന്ന് പുലർച്ചെ ട്രെയിൻ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു. നെല്ലിക്കട്ട നെക്രാജെ സ്വദേശികളായ മുഹമ്മദ് സാഹിർ (19), നിഹാൽ (19) എന്നിവരാണ് മരിച്ചത്. നേരത്തെ മോഷണക്കേസുകളിൽ പ്രതികളാണ് ഇരുവരും. മോഷ്ടിച്ച നാല് മൊബൈൽ ഫോണുകളും അപകട സ്ഥലത്തുനിന്ന് പൊലീസ് കണ്ടെത്തി. മോഷ്ടിച്ച മൊബൈൽ ഫോണുകൾ റെയിൽവേ ട്രാക്കിലിരുന്ന് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ ട്രെയിൻ തട്ടിയതാണെന്നാണ് നിഗമനം.
'ഞങ്ങളുടെ നഷ്ടം വളരെ വലുതാണ്, വിധിയിൽ സംതൃപ്തരാണ്, ആശ്വാസം, പ്രതീക്ഷിച്ച വിധി'; രൺജിത്തിന്റെ ഭാര്യയും അമ്മയും
ആലപ്പുഴയിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രൺജിത് ശ്രീനിവാസൻ വധക്കേസിൽ എല്ലാ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചതിൽ പ്രതികരണവുമായി കുടുംബം. വിധിയിൽ സംതൃപ്തിയെന്നായിരുന്നു ഭാര്യയുടെ ആദ്യപ്രതികരണം. 'പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിച്ചതിൽ സംതൃപ്തിയുണ്ട്. ഞങ്ങളുടെ നഷ്ടം വളരെ വലുതാണ്. എങ്കിലും കോടതിവിധിയിൽ ഞങ്ങൾക്ക് ആശ്വാസമുണ്ട്. എങ്കിലും ഭഗവാന്റെ വേറൊരു വിധിയുണ്ടല്ലോ. പ്രകൃതിയുടെ നീതിയുണ്ട്. അത് ഞങ്ങൾ കണ്ടില്ലെങ്കിലും നിങ്ങൾക്ക് കാണാൻ പറ്റും. അത് പുറകെവരുമെന്ന് പ്രതീക്ഷയുണ്ട്. ഭഗവാന്റെ വിധി വേറെയുണ്ട്, അത് വെച്ചിട്ടുണ്ട്.' രൺജിത് ശ്രീനിവാസന്റെ ഭാര്യ ലിഷ മാധ്യമങ്ങളോട് പ്രതികരിച്ചു.
'പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം കോടതി അംഗീകരിച്ചു; പിഴത്തുക കുടുംബാംഗങ്ങൾക്ക് നൽകണം'; പബ്ലിക് പ്രോസിക്യൂട്ടർ
ആലപ്പുഴയിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത് ശ്രീനിവാസ് വധക്കേസിൽ പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം കോടതി അംഗീകരിച്ചുവെന്ന് പബ്ലിക് പ്രോസിക്യൂട്ടർ പ്രതാപ് ജി പടിക്കൽ. കോടതി വിധിച്ച പിഴ തുക രൺജിത്തിന്റെ കുടുംബാംഗങ്ങൾക്ക് നൽകണം. സെഷൻസ് കോടതി വധശിക്ഷ വിധിച്ചുകഴിഞ്ഞാൽ കൺഫർമേഷന് വേണ്ടി ഹൈക്കോടതിയിലേക്ക് അയക്കും. ആ നടപടികൾ നടക്കുമെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. കേസിലെ കോടതി വിധിക്കു ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
രണ്‍ജിത് ശ്രീനിവാസന്‍ കൊലക്കേസില്‍ എല്ലാ പ്രതികള്‍ക്കും വധശിക്ഷ
മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി
കേന്ദ്ര ബജറ്റ്; തൊഴിലില്ലായ്മ പരിഹരിക്കാൻ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷ, വൻ പ്രഖ്യാപനങ്ങൾ കാത്ത് രാജ്യം
തൊഴിൽ രംഗത്ത് കടുത്ത പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. ഉയരുന്ന തൊഴിലില്ലായ്മ പരിഹരിക്കാൻ കേന്ദ്ര സർക്കാർ ബജറ്റിൽ എന്ത് നടപടിയെടുക്കുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. തൊഴിലുറപ്പ് പദ്ധതി വിഹിതം കാര്യമായി കൂട്ടുന്നതുൾപ്പടെ പ്രധാന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇത്തവണ ഉണ്ടാകുമെന്നാണ് സൂചനകൾ.
പി സി ജോർജ് ബിജെപിയിലേക്ക്; കേന്ദ്രനേതൃത്വവുമായി ഇന്ന് ദില്ലിയിൽ ചർച്ച നടത്തും
ജനപക്ഷം നേതാവ് പി സി ജോർജ് ബിജെപിയിലേക്ക്. കേന്ദ്ര നേതൃത്വവുമായി ചർച്ച നടത്താൻ ഇന്ന് പി സി ദില്ലിക്ക് തിരിക്കും. ഇന്ന് ഉച്ചകഴിഞ്ഞാണ് ചർച്ച നടത്താൻ തീരുമാനിച്ചിരിക്കുന്നത്. പി സി ജോർജ് സംഘടനയിൽ അംഗത്വം എടുക്കണമെന്ന നിലപാടിലാണ് ബിജെപി. അതേ സമയം, മുന്നണി എന്ന നിലയിൽ സഹകരിക്കണോ ജനപക്ഷം പിരിച്ചു വിട്ട് ബിജെപിയിൽ ചേരണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് ജോർജ് വ്യക്തമാക്കി.
സുരേഷ് ഗോപിയുടെ ഏക സിവിൽ കോഡ് പരാമർശത്തിന് മറുപടിയുമായി പിഎംഎ സലാം; 'ലക്ഷ്യം തെരഞ്ഞെടുപ്പ്'
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ ഏക സിവിൽ കോഡ് പരാമർശത്തോട് പ്രതികരിച്ച് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. തെരഞ്ഞെടുപ്പാണ് സുരേഷ് ഗോപിയുടെ ലക്ഷ്യമെന്ന് സലാം പ്രതികരിച്ചു. വർഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമം. എന്നാൽ ബിജെപിയുടെ വലയിൽ വീഴില്ലെന്നും പിഎംഎ സലാം പറഞ്ഞു. യൂണിഫോം സിവിൽ കോഡ് വന്നിരിക്കുമെന്നാണ് സുരേഷ് ഗോപി ഇന്നലെ പറഞ്ഞത്.
'യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ താത്പര്യമുണ്ട്; ലയനസമയത്ത് രാജ്യസഭ സീറ്റ് ധാരണയുണ്ടായിരുന്നു'
കോൺഗ്രസുമായുളള സീറ്റ് ചർച്ച ഇന്ന് നടക്കാനിരിക്കെ കോട്ടയത്ത് കേരളാ കോൺഗ്രസ് സ്ഥാനാർഥിയാകാൻ താൽപര്യമറിയിച്ച് കൂടുതൽ നേതാക്കൾ രംഗത്ത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയത്ത് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാൻ താൽപര്യമുണ്ടെന്ന് കേരളാ കോൺഗ്രസ് വർക്കിങ് ചെയർമാൻ പി സി തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാർലമെന്‍റിലെ അനുഭവ പരിചയം കോട്ടയത്തിന്‍റെ വികസനത്തിനായി വിനിയോഗിക്കാനാകും. പിജെ ജോസഫുമായി ലയിക്കുമ്പോൾ രാജ്യസഭാ സീറ്റ് നൽകാമെന്ന് ധാരണയുണ്ടായിരുന്നെന്നും പി സി തോമസ് പറഞ്ഞു.
നവകേരള സദസ് കഴിഞ്ഞിട്ട് ഒരു മാസം; തൃശൂരിൽ പരിഹാരം കാണാത്ത പരാതികൾ പകുതിയിലേറെ, കൂടുതൽ ഗുരുവായൂരിൽ
തൃശൂര്‍ ജില്ലയില്‍ നവകേരള സദസ്സ് നടന്ന് ഒരുമാസം പിന്നിടുമ്പോഴും പരാതികളില്‍ പകുതിക്കും പരിഹാരം കണ്ടില്ല. ഗുരുവായൂരിലാണ് ജില്ലയിലേറ്റവും കൂടുതല്‍ പരാതി പരിഹരിക്കാനുള്ളത്. പതിമൂന്നില്‍ പതിനൊന്ന് നിയോജക മണ്ഡലങ്ങളിലും ഇനിയും പരിഹാരം കാണാനുള്ളത് രണ്ടായിരത്തിലേറെ പരാതികള്‍. നവകേരള സദസ്സിന്‍റെ വരവ് ചെലവ് സംബന്ധിച്ച വിവരം ലഭ്യമല്ലെന്നും ജില്ലാ ഭരണകൂടം വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കി.
കയ്യേറ്റം, ശാന്തൻപാറ സിപിഎം ഓഫീസിന്‍റെ സംരക്ഷണ ഭിത്തി പൊളിച്ചുനീക്കി
വിവാദമായ ഇടുക്കി ശാന്തൻപാറ സിപിഎം പാർട്ടി ഓഫീസിന്റെ സംരക്ഷണ ഭിത്തി പൊളിച്ച് നീക്കി. പാർട്ടി തന്നെയാണ് സംരക്ഷണ ഭിത്തി പൊളിച്ചുമാറ്റിയത്. റോഡ് പുറമ്പോക്ക് കൈയേറിയാണ് സംരക്ഷണ ഭിത്തി നിർമ്മിച്ചതെന്ന് റവന്യു വകുപ്പ് കണ്ടെത്തിയതിന് പിന്നാലെയായിരുന്നു നടപടി.
പട്ടികയിൽ 17,000 സ്റ്റേഷനുകൾ; രാജ്യത്തെ മികച്ച പത്ത് സ്റ്റേഷനുകളിൽ ഇടം പിടിച്ച് കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ
രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുകളുടെ പട്ടികയിൽ ഇടംപിടിച്ച സന്തോഷത്തിലാണ് മലപ്പുറം കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ. 17,000 സ്റ്റേഷനുകളിൽ നിന്നാണ് കുറ്റിപ്പുറം ആദ്യ പത്തിൽ ഇടം പിടിച്ചത്. ആഭ്യന്തര മന്ത്രാലയത്തിൻ്റെ പട്ടികയിൽ കേരളത്തിൽ ഒന്നാമതാണ് കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ. കേസുകൾ തീർപ്പാക്കുന്നതിലെ മികവിനാണ് സ്റ്റേഷന് അംഗീകാരം ലഭിച്ചിരിക്കുന്നത്. സ്റ്റേഷനിലെത്തുന്ന പരാതികളിൽ കുറ്റപത്രം വേഗത്തിൽ സമർപ്പിക്കുന്നതും സ്റ്റേഷന് നേട്ടമായി. ഫെബ്രുവരി ആറാം തീയതി പുരസ്കാരം ഏറ്റുവാങ്ങും.
പാലക്കാട് കോട്ടായിയിൽ 3 വയസുള്ള കുഞ്ഞുമായി ആത്മഹത്യക്ക് ശ്രമിച്ച അമ്മ മരിച്ചു; കുഞ്ഞ് ഗുരുതരാവസ്ഥയിൽ
പാലക്കാട് കോട്ടായിയിൽ 3 വയസുള്ള കുഞ്ഞുമായി ആത്മഹത്യക്ക് ശ്രമിച്ച അമ്മ മരിച്ചു. കുഞ്ഞിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരിയംകോട് മേക്കോൺ സുരേഷിന്റെ ഭാര്യ വിൻസി (37) ആണ് മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന മൂന്നു വയസുകാരി മകളെ തൃശൂർ മെഡി.കോളജിലേക്ക് മാറ്റി. 10 ദിവസം മുമ്പാണ് വിഷം കഴിച്ചത്. കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മിലിട്ടറി ഹോസ്പിറ്റലിൽ നിന്നും രക്തം സ്വീകരിച്ചതിന് പിന്നാലെ എച്ച്ഐവി; നഷ്ടപരിഹാരം നൽകിയില്ല, കോടതി നോട്ടീസ്
മിലിട്ടറി ഹോസ്പിറ്റലിൽ നിന്നും രക്തം സ്വീകരിച്ചതിന് പിന്നാലെ എച്ച്ഐവി ബാധിതനായ, വിരമിച്ച വ്യോമസേനാ ഉദ്യോഗസ്ഥന് നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവ് പാലിച്ചില്ലെന്ന കോടതി അലക്ഷ്യഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. 1.6 കോടി നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവ് പാലിക്കാത്തത് എന്തുകൊണ്ടാണെന്ന് കാരണം ബോധിപ്പിക്കാൻ കരസേനയ്ക്കും വ്യോമസേനയ്ക്കും കോടതി നിർദേശം നൽകി. കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് ആംഡ് ഫോഴ്സസിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ വിക്രംജിത് ബാനർജി ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.
കാസർകോട് രണ്ടുപേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട് പള്ളത്ത് രണ്ട് പേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് പുരുഷന്മാരുടെ മൃതദേഹമാണ് പാളത്തിന് സമീപം കണ്ടെത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പുലർച്ചെ 5.20ന് ഗുഡ്സ് ട്രെയിനാണ് ഇവരെ തട്ടിയതെന്നാണ് നിഗമനം. സംഭവ സ്ഥലത്ത് പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിക്കുകയാണ്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
ടിഎൻജി പുരസ്കാര സമർപ്പണം ഇന്ന്; അവാർഡ് ദാനം ചെറുവയൽ രാമൻ്റെ വീട്ടുമുറ്റത്ത്
ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ ഇൻ ചീഫ് ആയിരുന്ന ടി.എൻ.ഗോപകുമാറിൻ്റെ ഓർമ്മദിനമായ ഇന്ന് ടിഎൻജി പുരസ്കാരം നെൽ കർഷകനായ പത്മശ്രീ ചെറുവയൽ രാമന് സമ്മാനിക്കും. മാനന്തവാടി കമ്മനയിലെ ചെറുവയൽ രാമൻ്റെ വീട്ടുമുറ്റത്തുവച്ചാണ് പുരസ്കാര ദാനം. കാർഷിക അവകാശ പ്രവർത്തക ചുക്കി നഞ്ചുണ്ട സ്വാമിയാണ് ഏഴാമത് ടിഎൻജി പുരസ്കാരം സമ്മാനിക്കുക.
ടിഎൻജി പുരസ്കാര സമർപ്പണം ഇന്ന്; അവാർഡ് ദാനം ചെറുവയൽ രാമൻ്റെ വീട്ടുമുറ്റത്ത്
ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ ഇൻ ചീഫ് ആയിരുന്ന ടി.എൻ.ഗോപകുമാറിൻ്റെ ഓർമ്മദിനമായ ഇന്ന് ടിഎൻജി പുരസ്കാരം നെൽ കർഷകനായ പത്മശ്രീ ചെറുവയൽ രാമന് സമ്മാനിക്കും. മാനന്തവാടി കമ്മനയിലെ ചെറുവയൽ രാമൻ്റെ വീട്ടുമുറ്റത്തുവച്ചാണ് പുരസ്കാര ദാനം. കാർഷിക അവകാശ പ്രവർത്തക ചുക്കി നഞ്ചുണ്ട സ്വാമിയാണ് ഏഴാമത് ടിഎൻജി പുരസ്കാരം സമ്മാനിക്കുക.