ഇസ്രയേലില്‍ കുടുങ്ങിയ 82 മലയാളി നഴ്സുമാരെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിക്കും
വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിൽ തന്നെ വിമാനം ഉണ്ടാകുമെന്ന് ഇന്ത്യൻ എംബസി അധികൃതർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
ദില്ലി: വിസ കാലാവധി തീർന്ന് ഇസ്രയേലില്‍ കുടുങ്ങിയ 82 മലയാളി നഴ്സുമാർക്ക് നാട്ടിലെത്താന്‍ വഴി തെളിയുന്നു. ടെല്‍ അവീവിൽ നിന്ന് പ്രത്യേക വിമാനത്തിൽ ഇവരെ നാട്ടിലെത്തിക്കും. ഈ മാസം 25നാണ് വിമാനം. ഗര്‍ഭിണികള്‍ അടക്കം മലയാളികളുടെ ദുരിതം ഏഷ്യാനെറ്റ് ന്യൂസ് ആണ് റിപ്പോർട്ട്ചെയ്തത്.
Read more at: ഗർഭിണികളുൾപ്പെടെ 82 മലയാളി നഴ്സുമാർ ഇസ്രയേലിൽ കുടുങ്ങി, നാട്ടിലെത്താൻ കേന്ദ്രം ഇടപെടണമെന്നാവശ്യം ...
ടെൽ അവീവിൽ നിന്നും പ്രത്യേക വിമാനം ഉണ്ടാകുമെന്നാണ് കുടുങ്ങിക്കിടക്കുന്നവർക്ക് എയർ ഇന്ത്യ അയച്ച ഈ മെയിൽ പറയുന്നത്. ഈ മാസം 25നായിരിക്കും ഇതെന്ന് ഇമെയിലിൽ പറയുന്നു. ഇസ്രയേലിലെ ഇന്ത്യൻ എംബസി കുടുങ്ങിക്കിടക്കുന്നവരുടെ വിവര ശേഖരണം തുടങ്ങിയിട്ടുണ്ട്.
Read more at: 'ഇസ്രായേലില്‍ കുടുങ്ങിയ മലയാളി നഴ്‍സുമാരെ നാട്ടിലെത്തിക്കും'; കേന്ദ്രത്തെ സമീപിക്കുമെന്ന് മുഖ്യമന്ത്രി
വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ടത്തിൽ തന്നെ വിമാനം ഉണ്ടാകുമെന്ന് ഇന്ത്യൻ എംബസി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇതിനായുള്ള ശ്രമത്തിലാണെന്നും കുടുങ്ങികിടക്കുന്നവരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എംബസിയിലെ ഹെൽപ്പ് ലൈൻ നമ്പർ കൈകാര്യം ചെയ്യുന്ന ഉന്നത ഉദ്യോഗസ്ഥൻ വി കെ ശർമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കെയർ സർവീസ് വീസയിൽ നഴ്സിംഗ് ജോലിക്കായി ഇസ്രായേലിലേക്ക് എത്തിയ മലയാളികളാണ് ദുരിതത്തിലായത്. അഞ്ചു വർഷമായി ജോലി ചെയ്യുകയായിരുന്ന നഴ്‍സുമാരുടെ വീസ കാലാവധി മാർച്ചിൽ തീർന്നു. നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിനിടെയായിരുന്നു സമ്പൂർണ്ണ അടച്ചുപൂട്ടൽ. വീസ കഴിഞ്ഞതിനാൽ ഇസ്രായേൽ സർക്കാരിന്‍റെ ഭക്ഷണം, വാടക, ആരോഗ്യ ഇൻഷുറസ് തുടങ്ങിയ ആനുകൂല്യങ്ങൾക്കും അർഹതയില്ലാത്തതിനാൽ ഇവർ ബുദ്ധിമുട്ടിലായിരുന്നു.