ദില്ലി സർവകലാശാലയിൽ മലയാളി വിദ്യാർത്ഥികളെ എബിവിപി പ്രവർത്തകർ ആക്രമിക്കുന്നുവെന്ന് പരാതി
പരീക്ഷകൾ മുടങ്ങാതിരിക്കാനാണ് വിദ്യാർത്ഥികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതെന്നാണ് എബിവിപി വിശദീകരണം.
ദില്ലി: ദില്ലി സർവകലാശാലയുടെ നോർത്ത് ക്യാമ്പസിൽ മലയാളി വിദ്യാർത്ഥികളെ എബിവിപി പ്രവർത്തകർ ആക്രമിക്കുന്നതായി പരാതി. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങളിൽ പങ്കെടുത്തതിനാണ് മർദ്ദനമേറ്റതെന്ന് അക്രമണത്തിനിരയായ വിദ്യാർത്ഥികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ക്യാമ്പസിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്നും ഇവർ ഭീഷണിപ്പെടുത്തിയതായി മലയാളി വിദ്യാർത്ഥികൾ പറഞ്ഞു.
"
മലയാളി വിദ്യാർത്ഥികളെ എബിവിപി പ്രവർത്തകർ ആക്രമിക്കുന്ന ദൃശ്യങ്ങളും നേരത്തെ പുറത്തു വന്നിരുന്നു. ഇതിനെ തുടർന്ന് ദില്ലി സർവകലാശാലയിലെ മലയാളി വിദ്യാർത്ഥികളുടെ കൂട്ടായ്മയായ മൈത്രി വിദ്യാർത്ഥികൾക്കായി മുന്നറിയിപ്പ് നോട്ടീസ് പുറത്തിറക്കി. ഒറ്റയ്ക്ക് നടക്കരുതെന്നും കൂട്ടായി സഞ്ചരിക്കണമെന്നും നോട്ടീസൽ അഭ്യർത്ഥിക്കുന്നു.
"
ഇതിനിടെ വിഷയത്തിൽ വിശദീകരണവുമായി എബിവിപി രംഗത്തെത്തി. പരീക്ഷകൾ മുടങ്ങാതിരിക്കാനാണ് വിദ്യാർത്ഥികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചതെന്നാണ് വിശദീകരണം. ചില ഇടത് സംഘടനകളാണ് ക്യാമ്പസിഷൽ പ്രശ്നമുണ്ടാക്കുന്നതെന്നും ഇവർ ആരോപിച്ചു. ആരെയും ആക്രമിച്ചിട്ടില്ലെന്ന നിലപാട് ആവർത്തിച്ച എബിവിപി പുറത്ത് വന്ന ദൃശ്യങ്ങളിൽ എബിവിപി പ്രവർത്തകർ ഉണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.