ട്രെയിനിലെത്തിയ മലയാളി യാത്രക്കാരെ മംഗലാപുരത്ത് തടഞ്ഞിട്ടിരിക്കുന്നതായി പരാതി
രോഗികൾ അടക്കമുള്ള മുപ്പതിലധികം യാത്രക്കാരെയാണ് റെയിൽവേ സ്റ്റേഷനിൽ നിന്ന് മംഗലാപുരം ടൗൺഹാളിൽ എത്തിച്ച് തടഞ്ഞിട്ടിരിക്കുന്നത്.
മംഗലാപുരം: ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ കേരളത്തിൽ നിന്നെത്തിയവരെ മംഗലാപുരം ടൗൺഹാളിൽ തടഞ്ഞതായി പരാതി. ഇന്ന് മൂന്നരയ്ക്കുള്ള യശ്വന്ത്പൂർ - മംഗളൂർ ട്രെയിനിൽ കേരളത്തിൽ നിന്നും വന്ന യാത്രക്കാരെയാണ് കഴിഞ്ഞ അഞ്ചര മണിക്കൂറായി തടഞ്ഞിട്ടിരിക്കുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് ശേഖരിച്ച യാത്രക്കാരുടെ സാമ്പിളിന്റെ ഫലം വന്ന ശേഷമേ ഇവരെ പുറത്ത് വിടു എന്ന് അധികൃതർ പറഞ്ഞതായി യാത്രക്കാർ പരാതിപ്പെടുന്നു. രോഗികൾ അടക്കമുള്ള മുപ്പതിലധികം യാത്രക്കാരെയാണ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ടൗൺഹാളിൽ എത്തിച്ച് തടഞ്ഞിട്ടിരിക്കുന്നത്.
കേരളത്തിൽ കൊവിഡ് വ്യാപനം കുറയാതെ തുടരുന്ന സാഹചര്യത്തിൽ അതിർത്തിയിൽ തമിഴ്നാടും കർണാടകയും പരിശോധന കർശനമാക്കിയിട്ടുണ്ട്. റോഡ്/റെയിൽ മാർഗ്ഗങ്ങളിൽ എത്തുന്ന യാത്രക്കാർ രണ്ട് ഡോസ് വാക്സീനോ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ ആണ് ഇരുസംസ്ഥാനങ്ങളും ആവശ്യപ്പെടുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona