ബിജെപിക്കെതിരെ താൻ യുദ്ധം ചെയ്യുകയാണെന്നും എന്നാൽ ചിലർക്ക് സീറ്റ് ധാരണയെ കുറിച്ച് ചർച്ചക്ക് താത്പര്യമില്ലെന്നും കോൺഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് മമത ബാനര്‍ജി പറഞ്ഞു

കൊൽക്കത്ത: രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സഖ്യമായ ഇന്ത്യ മുന്നണിയെ സിപിഎം നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനര്‍ജി. പശ്ചിമ ബംഗാളിൽ സര്‍വ്വ മത സൗഹാര്‍ദ്ദ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.

നീണ്ട 34 വർഷമായി ബംഗാളിൽ താൻ സിപിഎമ്മിനെതിരെയാണ് പോരാടിയതെന്നും അങ്ങനെ പോരാടിയവരുമായി തനിക്ക് യോജിക്കാൻ കഴിയില്ലെന്നും മമത ബാനര്‍ജി പറഞ്ഞു. ബിജെപിക്കെതിരെ താൻ യുദ്ധം ചെയ്യുകയാണെന്നും എന്നാൽ ചിലർക്ക് സീറ്റ് ധാരണയെ കുറിച്ച് ചർച്ചക്ക് താത്പര്യമില്ലെന്നും കോൺഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് മമത ബാനര്‍ജി പറഞ്ഞു. സ്ത്രീ വിരുദ്ധതയുള്ള ബിജെപി, സീതയെ കുറിച്ച് പറയില്ലെന്നും മമത പരിഹസിച്ചു.

രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയോട് അനുബന്ധിച്ച് ബിജെപിക്കെതിരെ വലിയ പ്രതിഷേധമായാണ് ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ബഹുജന റാലി നടത്തിയത്. കാളിഘട്ടിലെ ക്ഷേത്രത്തില്‍ പ്രാർത്ഥന നടത്തിയ ശേഷമായിരുന്നു മമതയുടെ റാലി. റാലിയിലേക്ക് സ്കൂട്ടറിലാണ് മമത ബാനര്‍ജി എത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്