കൊവിഡ് വ്യാപനം നിയന്ത്രിക്കുക എന്നതിനാണ് മുൻഗണന നൽകുന്നത്. ഉദ്യോഗസ്ഥരുമായി മീറ്റിംഗ് നടത്തി കൊവിഡ് ഉടനടി നിയന്ത്രിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യും.
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മൂന്നാം തവണയും മുഖ്യമന്ത്രിപദത്തിൽ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജി. സംസ്ഥാനത്ത് സമാധാനം നിലനിൽക്കാനുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണമെന്ന് മമത എല്ലാ രാഷ്ട്രീയപാർട്ടികളോടും ആവശ്യപ്പെട്ടു. ബംഗാളിൽ തെരഞ്ഞെടുപ്പിന് ശേഷം സംഭവിച്ച അക്രമങ്ങളിൽ 14 പേർ മരിച്ച സംഭവത്തെ പരാമർശിച്ചായിരുന്നു മമതയുടെ പ്രതികരണം. രാവിലെ 10.45 നായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
''കൊവിഡ് വ്യാപനം നിയന്ത്രിക്കുക എന്നതിനാണ് മുൻഗണന നൽകുന്നത്. ഉദ്യോഗസ്ഥരുമായി മീറ്റിംഗ് നടത്തി കൊവിഡ് നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ഉടനടി കൈക്കൊള്ളുകയും ചെയ്യും. വൈകുന്നേരത്തോടെ മാധ്യമങ്ങളെ അഭിസംബോധന ചെയ്യും.'' സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മമത പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷം അക്രമസംഭവങ്ങളുണ്ടായി എന്നും അവയ്ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മമത ബാനർജി കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ട് മാസങ്ങളിലായി തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഭരണസംവിധാനം നിയന്ത്രിച്ചു കൊണ്ടിരുന്നത്. ചില അസ്ഥിരതകൾ നിലനിന്നിരുന്നു. എത്രയും പെട്ടെന്ന് സജ്ജീകരണങ്ങളിൽ മാറ്റം വരുത്തേണ്ടതാവശ്യമാണ്.
സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായതിന് ശേഷം ഗവർണർ ജഗ്ദീപ് ധൻകർ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളെക്കുറിച്ച് മമതയോട് ആശങ്ക രേഖപ്പെടുത്തി. ''നമ്മുടെ ഭരണഘടനയിൽ നിയമത്തിന് ഉന്നതമായ സ്ഥാനമുണ്ട്. അവ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. അക്രമങ്ങൾക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കണം. അതുപോലെ തന്നെ അക്രമത്തിനിരയായവരുടെ കുടുംബങ്ങൾക്ക് സഹായമെത്തിക്കണം. നിയമവാഴ്ച പുനസ്ഥാപിക്കാനുള്ള എല്ലാ നടപടികളും എത്രയും പെട്ടെന്ന് മുഖ്യമന്ത്രി കൈക്കൊള്ളുമെന്ന് ഉറപ്പായും പ്രതീക്ഷിക്കുന്നു.'' ഗവർണർ ജഗ്ദീപ് ധൻകർ പറഞ്ഞു. കർശനമായ കൊവിഡ് നിയന്ത്രണങ്ങൾക്ക് നടുവിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഇടതുമുന്നണിയും ബിജെപിയും ചടങ്ങ് ബഹിഷ്കരിച്ചു.
