മഹാരാഷ്ട്രയിലെ നാഗ്പുരിൽ ദൈവത്തോട് മാപ്പ് ചോദിച്ച ശേഷം ക്ഷേത്രത്തിൽ കവർച്ച. നാഗ്പുരിലുള്ള ശീതളമാതാ ക്ഷേത്രത്തിൽ കയറിയ രണ്ടംഗ സംഘമാണ് ക്ഷേത്രത്തിൽ കവർച്ച നടത്തിയത്. കാണിക്കവഞ്ചി കുത്തിത്തുറന്ന പ്രതികൾ പണം അപഹരിച്ചു.
നാഗ്പുർ: ദൈവത്തോട് മാപ്പ് ചോദിച്ച ശേഷം ക്ഷേത്രത്തിൽ കവർച്ച നടത്തി മോഷ്ടാക്കൾ. മഹാരാഷ്ട്രയിലെ നാഗ്പുരിലുള്ള ശീതളമാതാ ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിൽ കയറിയ രണ്ടംഗ സംഘമാണ് കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു
ഇക്കഴിഞ്ഞ 28ന് പുലർച്ചെ 2:20നാണ് സംഭവം. ക്ഷേത്ര പരിസരത്തേക്ക് ഇരുവരും എത്തുന്നതും കാണിക്കവഞ്ചി കുത്തിത്തുറക്കാൻ ശ്രമിക്കുന്നതും സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ കാണാം. ഒരാൾ പ്രതിഷ്ഠയ്ക്ക് മുന്നിൽ മാപ്പ് ചോദിക്കുന്നതും മറ്റൊരാൾ കാണിക്കവഞ്ചി കുത്തിത്തുറക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ദൈവത്തോട് മാപ്പ് ചോദിച്ചയാൾ മറ്റാരെങ്കിലും വരുന്നുണ്ടോയെന്ന് നോക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പണിപ്പെട്ട് കാണിക്കവഞ്ചി തുറന്ന പ്രതികൾ പണം ബാഗിലാക്കി മുങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം.
മോഷണം നടന്ന് മണിക്കൂറുകൾക്ക് ശേഷം, രാവിലെ എട്ടുമണിയോടെ ക്ഷേത്രത്തിൽ എത്തിയ അധികൃതരാണ് പൂട്ട് പൊളിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്. വിവരം പൊലീസിനെ അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.
കഴിഞ്ഞ വർഷം ഒന്നിലധികം തവണ മോഷ്ടാക്കൾ ക്ഷേത്രത്തെ ലക്ഷ്യംവെച്ചിരുന്നതായി ക്ഷേത്രത്തിലെ പൂജാരിയായ ജിതേന്ദ്ര പാണ്ഡെ പറഞ്ഞു. ഇത് മൂന്നാം തവണയാണ് മോഷണം നടക്കുന്നത്. മുമ്പ് വിഗ്രഹത്തിൽ ഉണ്ടായിരുന്ന വിലപിടിപ്പുള്ള സാധനങ്ങളും കാണിക്കവഞ്ചിയും കവർന്നതായി അദ്ദേഹം പറഞ്ഞു. മുമ്പ് സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


